കല്ലറ പാങ്ങോട് വിപ്ലവ സ്മൃതി സംഗമം സംഘടിപ്പിച്ചു

കല്ലറ പാങ്ങോട് വിപ്ലവ സ്മൃതി സംഗമം സംഘടിപ്പിച്ചു

കല്ലറ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കല്ലറ പാങ്ങോട് വിപ്ലവ സ്മൃതി സംഗമം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്ത സാക്ഷിത ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായാണ് കല്ലറ പാങ്ങോട് വിപ്ലവ സ്മൃതി സംഗമം സംഘടിപ്പിച്ചത്. കല്ലറ പാങ്ങോട് വിപ്ലവ നേതാക്കളുടെ പിന്മുറക്കാരെ ആദരിക്കൽ, അനുസ്മരണ യോഗം, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു. ഫൈസൽ അധ്യക്ഷത വഹിച്ചു. അമിതിലക്, യൂസഫ് കല്ലറ, ഷംനാദ്, നൗഷാദ്, സന്ദീപ്, ഭരത്, ഷാഹിൻ, രതീഷ്, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

നാലര വയസ്സുകാരിയോട് ലൈംഗിക അതിക്രമണം; പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

നാലര വയസ്സുകാരിയോട് ലൈംഗിക അതിക്രമണം; പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

നാലര വയസ്സുകാരിയോട് ലൈംഗിക അതിക്രമണം, വർക്കലയ്ക്ക് സമീപം താമസിച്ചുവന്നിരുന്ന സജീവ് എന്ന 46 വയസ്സുകാരനെ 17 വർഷം കഠിനതടവിനും, 35,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവ്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2017 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരോടൊപ്പം കളിക്കുവാൻ പ്രതിയുടെ വീട്ടിലെത്തുന്ന നാലര വയസ്സുകാരിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.
“അച്ഛാ” എന്ന് വിളിക്കുന്നത്രയും മാനസിക അടുപ്പം സൂക്ഷിച്ചിരുന്ന കുഞ്ഞിനോട് ആണ് പ്രതി ലൈംഗിക അതിക്രമം കാണിച്ചത്. കുഞ്ഞിന്റെ പെരുമാറ്റത്തിൽ ആസ്വാഭാവികത തോന്നിയ പ്രകാരം മാതാവ് ചോദിച്ച സമയം, അതിക്രമം സംബന്ധിച്ച് മാതാവിനോട് പരാതി പറഞ്ഞതായും, ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്താൽ അതിക്രമം സംബന്ധിച്ച വിവരം കുഞ്ഞിന്റെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതിൽ, വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കേസിന്റെ വിചാരണവേളയിൽ ഒന്നാം സാക്ഷിയായ മാതാവ് കൂറുമാറി മൊഴി നൽകിയ സാഹചര്യത്തിൽ, മൊഴി മാറ്റിയ സാക്ഷിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതിരിക്കുവാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് അയക്കുവാനും കോടതി ഉത്തരവ് ഇട്ടു. കേസിന്റെ ആരംഭ സമയത്ത് ആവലാതിക്കാരി എന്ന നിലയിൽ മാതാവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി ക്രിമിനൽ നടപടി നിയമം 164 പ്രകാരമുള്ള മൊഴി നൽകിയിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിക്ക് വിരുദ്ധമായി വിചാരണ കോടതിയിൽ മൊഴി നൽകിയ സാഹചര്യം പരിഗണിച്ച കോടതി സാക്ഷിക്കെതിരെ നടപടി സ്വീകരിക്കുവാൻ ഉത്തരവിടുകയായിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് കഠിനതരമായ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 12 വർഷം കഠിനതടവും ഇരുപത്തിഅയ്യായിരം രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ലൈംഗിക അതിക്രമം കാണിച്ചു എന്ന കുറ്റത്തിന് അഞ്ചുവർഷം കഠിനതടവിനും 10000 രൂപ പിഴ ശിക്ഷയ്ക്കും കോടതി വിധിച്ചു. പിഴത്തുക ഒടുക്കാത്ത സാഹചര്യത്തിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം എന്നും വിധിയുത്തരവുണ്ട്. പിഴ തുക നഷ്ടപരിഹാരം എന്ന നിലയിൽ വിക്ടിമിന് നൽകണമെന്നും വിധിയിൽ പറയുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും, ജയിലിൽ കിടന്ന കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമത്തിലെ വകുപ്പ് 4 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായും കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല.

രേഖകളുടെയും മൊഴികളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തിലും,
അച്ഛനെപ്പോലെ കരുതിയിരുന്ന പ്രതിയിൽ നിന്നും ദുരനുഭവം ഏൽക്കേണ്ടി വന്ന കുഞ്ഞിന്റെ പ്രായം കണക്കിലെടുത്തും, പ്രതി നടത്തിയ കുറ്റകരമായ പ്രവർത്തിയുടെ ഗൗരവം കണക്കിലെടുത്തും പ്രതിയ്ക്കു ഉചിതമായ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചും, നാലര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോടുള്ള അടുപ്പം ദുരുപയോഗം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. വർക്കല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി വി രമേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

നെയ്യാറ്റിൻകരയിൽ യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

നെയ്യാറ്റിൻകരയിൽ യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

നെയ്യാറ്റിൻകര പഴയ ഉച്ചക്കടയക്ക് സമീപം യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ. ചൂരക്കാട് സ്വദേശി ജോൺ (45) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് രാവിലെ കഴുത്തറുത്ത് ആത്മമഹത്യ ചെയ്തത്. പൊഴിയൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

കോമഡി ഫാമിലി ത്രില്ലർ “ശുഭദിന” ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു

കോമഡി ഫാമിലി ത്രില്ലർ “ശുഭദിന” ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലർ “ശുഭദിന” ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം. മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തിമിരം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണിത്.

ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ്, സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ്, രചന -വി എസ് അരുൺകുമാർ, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ, ആലാപനം – വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് – അജയ് തേങ്കര, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈൻ – രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി.ജോൺ, ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് – ദി സോഷ്യൽ സ്ക്കേപ്പ്, ട്രയിലർ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, സെറ്റ് ഡിസൈൻസ് – 401 ഡിസൈൻ ഫാക്ടറി, ഡി ഐ – കെഎസ്എഫ്ഡിസി, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് – നെയ്യാർ ഫിലിംസ്, നവീൻ വി, സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ

ജഗതി എൻ.കെ ആചാരി അമൈച്ചർ നാടക മൽസരത്തിൽ ‘ചിലനേരങ്ങളിൽ ചില മനുഷ്യർ’ മികച്ചനാടക പുരസ്ക്കാരം നേടി

ജഗതി എൻ.കെ ആചാരി അമൈച്ചർ നാടക മൽസരത്തിൽ ‘ചിലനേരങ്ങളിൽ ചില മനുഷ്യർ’ മികച്ചനാടക പുരസ്ക്കാരം നേടി

ജഗതി എൻ.കെ ആചാരി സ്മാരക അമച്വർ നാടകമൽസരത്തിൽ ‘ചിലനേരങ്ങളിൽ ചില മനുഷ്യർ’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ദി തീയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് രാധാകൃഷ്ണൻ കുന്നുംപുറമാണ്. ജഗതി കണ്ണേറ്റുമുക്ക് പ്യൂപ്പിൾസ് സംഘടിപ്പിച്ച മൽസരത്തിൽ ഏഴുനാടകങ്ങളാണ് മൽസരത്തിനായി തിരത്തെടുക്കപ്പെട്ടിരുന്നത്.

മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരവും നാടകത്തിലെ പ്രധാന നടൻ ബിജു മുടപുരം കരസ്ഥമാക്കി. കാട്ടാക്കട, കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ചു നടന്ന നാടകമൽസരത്തിലും ഈ നാടകം നിരവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു.

ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം; കത്തി കരിഞ്ഞ നിലയിൽ ജനാലയുമായി ചങ്ങലയിൽ ബന്ധിച്ചിരുന്നതിൻ മേൽ അന്വേഷണം

ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം; കത്തി കരിഞ്ഞ നിലയിൽ ജനാലയുമായി ചങ്ങലയിൽ ബന്ധിച്ചിരുന്നതിൻ മേൽ അന്വേഷണം

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തരുൺ താമസിച്ചിരുന്ന വീടിന്‍റെ പിൻഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം വീടിന്‍റെ ജനാലയുമായി നായക്കളെ പൂട്ടുന്ന തുടൽ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൃതദേഹം ചങ്ങലയിൽ ബന്ധിച്ചിരുന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

വീടിന്‍റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോൾ ഉണ്ടായിരുന്ന കുപ്പിയും, ലൈറ്ററും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുൺ വീടിനടുത്തു കൂടി സ്കൂട്ടറിൽ അമിതവേഗതയിൽ പോകുന്നതായി നാട്ടുകാർ കണ്ടിരുന്നു. ഇതിനുശേഷമാണ് ഇയാളെ കാണാതാവുന്നത്. സംഭവ സമയത്ത് വീട്ടിൽ തരുണിന്‍റെ കിടപ്പുരോയിഗായ വല്യമ്മ മാത്രമാണുണ്ടായിരുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ശാന്തൻപോറ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.