വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താൻ പൊലീസ്. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ, ഡിഐജിക്ക് കൈമാറി. മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. 

മട്ടന്നൂർ പൊലീസ് ഫർസീന്‍റെ കേസുകൾ സംബന്ധിച്ച വിവരം കമ്മീഷണർ ആർ ഇളങ്കോയ്ക്ക് കൈമാറി. എല്ലാം രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ പങ്കെടുത്ത കേസുകളല്ലെന്നും രാഷ്ട്രീയ വൈരാഗ്യം കാരണം മറ്റ് പാർട്ടികളിലുള്ളവരെ ആക്രമിച്ച കേസുകളുണ്ടെന്നുമാണ് കമ്മീഷണർ പറയുന്നത്. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താൻ ഡിഐജി ഫർസീന് നോട്ടീസ് നൽകി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. സെഷൻസ് കോടതി ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നതാണ് സര്‍ക്കാര്‍ വാദം. ഉത്തരവിൽ പറഞ്ഞ കാര്യം പരിഷ്കൃത സമൂഹത്തിനു അംഗീകരിക്കാൻ കഴിയില്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടും.

വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 22ന് നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ പ്രചരണാർത്ഥം യൂണിയൻ കടയ്ക്കാവൂർ മേഖലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ഒരേസമയം 20 വർക്കുകൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക, ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നതിന് വേണ്ടി നൽകിയിരുന്ന കൂലി നൽകുക, എൻ എം എം എസ് ആപ്പിലെ അപാകതകൾ പരിഹരിക്കുക, കൂലി 600 രൂപയാക്കുക, തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, കേരളം നൽകിയ ലേബർ ബഡ്ജറ്റ് അംഗീകരിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ആഗസ്റ്റ് 22 ന് സത്യാഗ്രഹം സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ പ്രചരണാർത്ഥമാണ് യൂണിയന്റെ മേഖലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. ജാഥയുടെ ഉദ്ഘാടനം കടയ്ക്കാവൂർ ദേവർ നടയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽഏരിയ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര, ജാഥ ക്യാപ്റ്റൻ ഷീലക്ക് പതാക കൈമാറി നിർവഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ, ജാഥ മാനേജർ നിസാർ, വൈസ് ക്യാപ്റ്റൻ ഷിജു എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാർഡ് ഉളളവർക്കാണ് കിറ്റ് നൽകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പിങ്ക് കാർഡ് ഉള്ളവർക്ക്. 29 മുതൽ 31 വരെ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ള കാർഡ് ഉള്ളവർക്കും കിറ്റ് നൽകും. ഈ നിശ്ചിത ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്കായി നാലാം തിയതി മുതൽ ഏഴാം തീയതി വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ ശേഷം കിറ്റ് വിതരണമില്ല. 

ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി.

ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം.