മന്ത്രിമാർ ഇന്ന് കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും; സ്കൂളുകളിലെ ഭക്ഷണ പരിശോധന ഇന്ന്

മന്ത്രിമാർ ഇന്ന് കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും; സ്കൂളുകളിലെ ഭക്ഷണ പരിശോധന ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുക. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും.

ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന.

ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് തീരുമാനം.

നവകേരള സദസ്സുമായി സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി

നവകേരള സദസ്സുമായി സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി

ആറ്റിങ്ങൽ: സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ കുഴിമുക്കിൽ വച്ച് നടന്ന സദസ്സിനെ ഉദ്ഘാടനം സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.സി പി എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം ആ രാജു അധ്യക്ഷതയും സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ സ്വാഗതവും പറഞ്ഞ പരിപാടിയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ജി സുഗുണൻ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് ലെനിൻ, എര്യാ കമ്മിറ്റി അംഗം വിഷ്ണു ചന്ദ്രൻ , വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.പച്ചക്കുളം പ്രദേശത്തുനിന്നും ബിജെപി ബന്ധം ഉപേക്ഷിച്ച് വന്ന ഉമേഷ് ,അനീഷ് എന്നിവരെ ആനത്തലവട്ടം ആനന്ദൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. പരിപാടിയിൽ ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള നന്ദിയും രേഖപ്പെടുത്തി.

ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. കുട്ടികളോടൊപ്പം 4 വൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. പിറ്റിഎ പ്രസിഡന്റ് വി.വിശ്വംഭരൻ , ഹെഡ് മാസ്റ്റർ എ.ഷാജി,കെ.എസ്.സുജ രക്ഷാകർത്താവ് മീരാ സജീവ് വിദ്യാർത്ഥിനികൾ, സാക്ഷരതാ മിഷൻ കോ ഓഡിനേറ്റർ ജി.മിനിരേഖ, ബിന്ദു, രേഷ്മ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.


സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.

വിഴിഞ്ഞത്താണ് വൈറസ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമാണ് സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിക്കുന്നത്.

പ്രദേശത്ത് വയറിളക്കം വന്ന 42 കുട്ടികള്‍ ചികില്‍സ തേടിയിരുന്നു. ഇവരില്‍ നിന്ന് രണ്ട് കുട്ടികളുടെ സാംപിളാണ് പരിശോധിച്ചത്.

ഉച്ചക്കട എല്‍എംഎല്‍എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് ബാധ ഉണ്ടാവുന്നത് വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണെന്നു ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളിലെ ഭക്ഷണം പരിശോധിക്കും; അധ്യാപകരും ജനപ്രതിനിധികളും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കണം

സ്‌കൂളുകളിലെ ഭക്ഷണം പരിശോധിക്കും; അധ്യാപകരും ജനപ്രതിനിധികളും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കണം

സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു . വിദ്യാഭ്യാസ ,ഭക്ഷ്യ, ആരോഗ്യ വകുപ്പുകള്‍ സ്കൂളുകളില്‍ പരിശോധന നടത്തുമെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായത് അരി കാരണമാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളില്‍ ആരോഗ്യപ്രശ്നമുണ്ടായ രണ്ടു കുട്ടികള്‍ക്ക് മലിനമായ വെള്ളത്തിലൂടെ പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെ മൂന്ന് സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത് . ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധന ഫലം ലഭിച്ചാലെ വ്യക്തമാവൂ എന്നും വിഷയത്തെ ഗുരുതരമായി കണ്ടാണ് പ്രതിരോധ നടപടികളെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വെള്ളം പരിശോധിക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്‍കി. പാചക പുരയും പാത്രങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു .

കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് . കൂടുതല്‍ സാമ്പിളുകള്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . അധ്യാപകരും ജനപ്രതിനിധികളും കുട്ടികള്‍ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു .

ഭര്‍ത്താവിനെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭാര്യ കസ്റ്റഡിയില്‍

ഭര്‍ത്താവിനെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭാര്യ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു . ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വിറക് കൊളളികൊണ്ട് ശാന്ത ഭർത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ, അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിന്‍റെ പേരിൽ വീട്ടിൽ തർക്കം പതിവാണ് എന്നുമാണ് അയൽവാസികൾ പറയുന്നത്.

ശാന്തയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, വിറക് കൊണ്ട് തലയ്ക്കടിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പതിവ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.