by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
പൊതു വിഭാഗത്തിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അടക്കം 54 ഒഴിവുകളിലേക്ക് പി എസ് സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തിൽ 22 ഒഴിവുകളും ജില്ലാതലത്തിൽ മൂന്ന് ഒഴിവുകളും എസ് സി എൻ സി വിഭാഗങ്ങളിലായി 29 ഒഴിവുകളും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്, ഗവൺമെന്റ് പോളിടെക്നിക്കുകളിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷുറൻസ് – തസ്തികമാറ്റം മുഖേന) തുടങ്ങിയ ഒഴിവുകളാണ് പി എസ് സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ 22 അധ്യാപക തസ്തികളിലേക്ക് നിയമനം നടത്തും. സംസ്ഥാനതലത്തിലെ ജനറൽ വിഭാഗത്തിലാണ് ഈ ഒഴിവുകൾ ഉള്ളത്. തൃശ്ശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഇസിജി ടെക്നീഷ്യൻ, വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്, കോട്ടയം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക് എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകൾ.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ എൻ സി എ തലത്തിൽ നിയമനം നടത്തും. ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.


by Midhun HP News | Nov 10, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൗരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡുണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.
സ്കോർ: സൗരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351. കേരളം ആദ്യ ഇന്നിങ്സ് 233 ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻപി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്ത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനി ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 14 ബൗണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി എല്‍ഡിഎഫ്. 101 സീറ്റുകളില്‍ 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കവടിയാറില്‍ കെഎസ് ശബരിനാഥനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ മത്സരിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് സിപിഎം എരിയാ സെക്രട്ടറിമാര്‍ ഇടംപിടിച്ചപ്പോള്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയര്‍ പികെ രാജുവും പട്ടികയില്‍ ഇടം പിടിച്ചില്ല. സിപിഎം ജില്ലാ കമ്മറ്റി അംഗമായി എസ്പി ദീപക് പേട്ടയില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി പൂജപ്പുര രാധാകൃഷ്ണന്‍ ജഗതിയിലും മത്സരിക്കും.
70 സീറ്റുകളില്‍ സിപിഎമ്മും 31 സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കും. സിപിഐ പതിനേഴ് ഇടത്തും, കേരളാ കോണ്‍ഗ്രസ് എം, ആര്‍ജെഡി മൂന്ന് സീറ്റിലും ജനതാദള്‍ എസ് രണ്ട് സീറ്റിലും, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ്, എന്‍സിപി, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് ഒരു സീറ്റിലും മത്സരിക്കും. യുവത്വവും പരിചയസമ്പന്നതയും ചേർന്ന സ്ഥാനാർഥികളെയാണ് എൽഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥികളിൽ 30 വയസിന് താഴെയുള്ളവർ 13 പേരുണ്ട്. 40 വയസിന് താഴെയായി 12 പേരും
സിപിഐ പതിനേഴ് മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന്റെ ഇന്ന് കാണുന്ന വികസനം പൂര്‍ത്തീകരിച്ചത് എല്‍ഡിഎഫ് ആണെന്നും വികസനത്തിന്റെ തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും സിപിഎം തിരുവനന്തുപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയര്‍ ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അയിലത്ത് വീട്ടമ്മയെയും മകളെയും ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ആറ്റിങ്ങൽ അയിലം സ്വദേശി 57 വയസ്സുള്ള പ്രക്ഷോഭനെയാണ് സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ അയൽവാസി കൂടിയാണ്.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: യുവശക്തിയിലൂടെ ഭാരതത്തിൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് യുവജന കാര്യ കായിക മന്ത്രാലയം മൈഭാരത് കേരളാ സോൺ സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ പറഞ്ഞു. വികസിത ഭാരതം എന്ന സങ്കല്പവും യാഥാർത്ഥ്യമാകാൻ രാഷ്ട്ര നിർമ്മാണ പ്രകൃയയിൽ യുവജനങ്ങൾ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സർദാർ പട്ടേലിൻ്റെ നൂറ്റിഅൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങലിൽ മൈഭാരത് സംഘടിപ്പിച്ച ഏകതാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സർദ്ദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാപ്രതിജ്ഞചൊല്ലി കൊടുത്തു. നഗരസഭാ കൗൺസിലർ ദീപാ രാജേഷ്, ലഫ്റ്റനൻ്റ് കേണൽ ഭൂപേന്ദ്ര താപ്പെ, ജില്ലാ യൂത്ത് ആഫീസർ സുഹാസ്, മൻ കീ ബാത് പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. എൻ.സി.സി, എൻ.എസ്.എസ്, മൈഭാരത് വോളൻ്റിയർമാർ ഉൾപ്പടെ അഞ്ഞൂറിലധികം പേർ പദയാത്രയിൽ പങ്കെടുത്തു.


Recent Comments