മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവര്‍മാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ തനി ഗുണ്ടായിസമാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ ഓടുന്ന പലവണ്ടികള്‍ക്കും പെര്‍മിറ്റില്ല. പലര്‍ക്കും ലൈസന്‍സ് ഇല്ല. നാളെ മുതല്‍ അവിടെ വീണ്ടും പരിശോധന ആരംഭിക്കും. ഇതിനായി ആര്‍ടിഒയെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പൊലീസ് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ലൈസന്‍സ് ഡ്രൈവ് ചെയ്യാനാണ്, ഗുണ്ടായിസത്തിന് അല്ലെന്നും സ്ത്രീകളെ ഉപദ്രവിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.

ഊബര്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല, കേരളത്തിലും നിരോധിച്ചിട്ടില്ല. ഊബര്‍ വണ്ടി ഓടിക്കുന്നവരും ടാക്‌സി ഓടിക്കുന്നവരും തൊഴിലാളികളാണ്. ഊബറില്‍ വരുന്നവരെ തടയുന്നതൊന്നും പുരോഗമനസംസ്‌കാരമുള്ള നാട്ടില്‍ നടക്കുന്നില്ല. കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ഇതേ ഗുണ്ടായിസമായിരുന്നു മൂന്നാറില്‍ ഉണ്ടായിരുന്നത്. അന്ന് ശരിയായ രീതിയില്‍ നിയമം നടപ്പാക്കിയെന്നും വരുംദിവസങ്ങളിലും നിയമം ശരിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു; റിമാൻഡ് റിപ്പോർട്ട്

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു; റിമാൻഡ് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ. കട്ടിളപ്പാളി കേസിലെ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. കട്ടിള പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. വിശ്വാസ വഞ്ചനയാണ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് എസ്ഐടി കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി.

കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസില്‍ ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.

നെടുമങ്ങാട് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ പിടിയിൽ

നെടുമങ്ങാട് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ പിടിയിൽ

നെടുമങ്ങാട്: ബൈക്ക് സ്കൂട്ടറിൽ ഇടിച്ച സമയം കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയും ഇതുവഴി ഈ സമയം സഞ്ചരിച്ച ടിപ്പർ കുട്ടിയുടെയും പിതാവിൻ്റെയും ശരീരത്തിലൂടെ കയറി ഇറങ്ങിയത് ആണ് കുട്ടി മരിക്കാൻ കാരണമെന്ന് കണ്ടെത്തി പോലീസ്.

അന്വേഷണത്തിൽ സംശയമുള്ള ടിപ്പർ ലോറിയും ഡ്രൈവറിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ടിപ്പര്‍ ലോറിഡ്രൈവര്‍ മലയിന്‍കീഴ് മൂങ്ങോട് ജെ.എസ്. ഭവനില്‍ജോസ്-40 ആണ് കസ്റ്റഡിയിൽ ഉള്ളത്. ബൈക്ക് ഓടിച്ചിരുന്ന ആര്യനാട് കാഞ്ഞിരംമൂട് മാത ഭവനില്‍ അമല്‍ ആന്‍റണി-27 സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്.

ആര്യനാട് ചെറുകുളത്ത് ശനിയാഴ്ച രാവിലെ 11:30 യാണ് അതിദാരുണമായ സംഭവം നടന്നത്. ഉഴമലയ്ക്കൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന ബുള്ളറ്റ് ഇടിച്ചു തെറിപ്പിക്കുകയും പിതാവും മകളും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആൻസി 15 മരിക്കുകയും പിതാവ് ബിനീഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആദ്യഘട്ടത്തിൽ സ്കൂട്ടറും ബുള്ളറ്റും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വിദ്യാർഥിനിയുടെ മരണം എന്നാണ് കരുതിയിരുന്നത്. തുടർന്ന് ചികിത്സയിൽ കഴിയുന്ന ബുള്ളറ്റ് യാത്രികനെ കണ്ട് ആര്യനാട് പോലീസ് മൊഴിയെടുത്തപ്പോഴാണ് ഈ സമയം സമീപത്തുകൂടി പോയ ടിപ്പർ ലോറി കയറിയാണ് പിതാവിനും വിദ്യാർത്ഥിനിക്കും ഗുരുതര പരിക്കേറ്റതെന്നും ഇത് കാരണമാണ് മരണം സംഭവിച്ചതെന്നും അറിയുന്നത്. തുടർന്ന് പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ ചെറുകുളത്ത് അപകടം നടന്ന സ്ഥലത്തിന് 15 മീറ്റർ അകലെ നിന്നുള്ള വീട്ടിലെ സിസിടിവി ദൃശ്യം ശേഖരിക്കുകയും ഇതിൽ അപകടസമയം ഒരു ടിപ്പർ ലോറി കടന്നു വരികയും ഇത് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങി നോക്കുകയും പിന്നാലെ വണ്ടിയെടുത്ത് അതിവേഗം പോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഇതോടെ പോലീസ് ഈ വാഹനം കണ്ടെത്തി വാഹനത്തെയും ഡ്രൈവറെയും ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തു.

അതെ സമയം മലവിളയിലെ ക്വാറിയില്‍ നിന്നും പാറക്കല്ലുകളുമായി പോയ ടിപ്പര്‍ ലോറികൾക്കു പിന്നാലെയാണ് ആന്‍സിയുടെ പിതാവ് ബിനീഷ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഇതിനിടെ പിന്നാലെ വന്ന ടിപ്പര്‍ലോറി മുന്നിലുള്ള ടിപ്പര്‍ ലോറിയെ മറികടന്ന് മുന്നോട്ടുപോയപ്പോള്‍ പിന്നാലെ സ്കൂട്ടറും കയറിപോയി. ഈ സമയമം എതിരെ വന്ന ബൈക്ക് ബിനീഷ് ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ ബിനീഷിന്‍റെയും ആന്‍സിയുടെയും ശരീരത്തിലൂടെ ഭാരം കയറ്റിയ ടിപ്പര്‍ ലോറികയറിയതോടെയാണ് ആന്‍സിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ബിനീഷിന്‍റെ ഗുരുതര പരിക്കിനിടയായതിനും ലോറി ഇടിച്ചതെന്നാണ് വിവരം. എന്നാൽ ഈ വിവരങ്ങളുടെ സ്ഥിരീകരണത്തിന് തിങ്കളാഴ്ച ഫോറൻസിക് പരിശോധനയുടെ ഫലം കൂടി വേണ്ടിവരും.

‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ബംഗളൂരു: കര്‍ണാടകയില്‍ ഡോക്ടര്‍ കൂടിയായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.

ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനറല്‍ സര്‍ജന്‍ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവായത്. കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാമുകിയുടെ ഐഡന്റിറ്റി അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യയായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ച് മയക്കുമരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്നാണ് കൃതിക മരിച്ചത്. ഏപ്രില്‍ 21നാണ് സംഭവം നടന്നത്. ആറു മാസത്തിന് ശേഷമാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതമായി മയക്കുമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് അസുഖബാധിതയായ കൃതികയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.

ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പരിശോധനയില്‍ കൃതികയുടെ അവയവങ്ങളില്‍ അനസ്‌തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ശക്തമായ അനസ്‌തെറ്റിക് മരുന്നാണ് പ്രോപ്പോഫോളിന്‍. തുടര്‍ന്ന് മഹേന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാനുല സെറ്റ്, ഇഞ്ചക്ഷന്‍ ട്യൂബ്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മരുമകന്‍ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഭാര്യയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഹേന്ദ്ര തന്റെ വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി സംശയിച്ച പൊലീസ് ഒക്ടോബര്‍ 15നാണ് മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്. ‘ഇതുവരെ ശേഖരിച്ച തെളിവുകള്‍ കുറ്റകൃത്യത്തില്‍ ഭര്‍ത്താവിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത് അദ്ദേഹമായിരുന്നു. തെറ്റായി ചെയ്ത കാര്യങ്ങളെ കുറിച്ചൊന്നും അദ്ദേഹം പരാമര്‍ശിച്ചില്ല. ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ് ഭര്‍ത്താവ് അവകാശപ്പെട്ടത്. ഭാര്യയ്ക്ക് ചില മയക്കുമരുന്ന് കുത്തിവച്ചതായി ഞങ്ങള്‍ക്ക് മനസ്സിലായി, ഇത് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു’- ബംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 26 നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇരുവരും ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

തിരുവനന്തപുരം: മട്ടന്നൂർ ന​ഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്.

പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.14നു പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി പട്ടികയുടെ പകർപ്പ് അം​ഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയാക്കിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

ചെന്നൈ: ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടി ചരിത്രമെഴുതിയ രാത്രിയില്‍ മൈതാനത്ത് നിരവധി ഹൃദ്യമായ രംഗങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്നു മുന്‍ താരങ്ങളും ഇതിഹാസങ്ങളുമായവരെ ഒപ്പം നിര്‍ത്തി നിലവിലെ ടീമിലെ താരങ്ങള്‍ ലോകകപ്പ് കൈമാറിയതായിരുന്നു ആരാധകരുടെ ശ്രദ്ധേയിലേക്ക് എത്തിയ സവിശേഷ നിമിഷങ്ങള്‍. മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസങ്ങളുമായ മിതാലി രാജ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി അടക്കമുള്ള താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി കൈമാറിയാണ് ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ കൈയടി നേടിയത്.

അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ആര്‍ അശ്വിന്‍. സ്വന്തം യു ട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. പുരുഷ ടീമിന്റെ ഭാഗത്തു നിന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിതെന്നും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഇന്ത്യന്‍ ടീമിന് എന്റെ സല്യൂട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരുഷ ടീം വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ കിരീട നേട്ടത്തിന്റെ ക്രഡിറ്റ് മുന്‍ തലമുറയിലെ താരങ്ങള്‍ക്കു നല്‍കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ തലമുറയിലെ ടീമാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നാണ് എല്ലായ്‌പ്പോഴും പുരുഷ ടീം പറഞ്ഞിട്ടുള്ളത്.’

‘എന്നാല്‍ ഈ വനിതാ ടീമിനെ നിങ്ങള്‍ നോക്കു. അഞ്ജും ചോപ്രയുണ്ട് ഗ്രൗണ്ടില്‍, മിതാലി രാജുണ്ട് ഗ്രൗണ്ടില്‍. മുന്‍ തലമുറ എറിഞ്ഞു മുളപ്പിച്ച വിത്തുകളാണ് ഇന്ന് ലോകകിരീടം എടുത്ത് ഇതിഹാസ താരങ്ങളുടെ കൈകളില്‍ വച്ചു കൊടുത്തത്. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.’

‘ഇന്ന് ഒരൊറ്റ ദിവസം കൊണ്ടല്ല ഈ നേട്ടം. കഴിഞ്ഞ 25 വര്‍ഷമായി പല പല വനിതാ താരങ്ങളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ ലോക കിരീടം. ഡയാന എഡുല്‍ജി, സുധ ഷാഹ്‌സ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി… ആ പട്ടിക നീണ്ടതാണ്’- അശ്വിന്‍ വ്യക്തമാക്കി. ഫൈനലില്‍ 52 റണ്‍സിനു ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയര്‍ത്തിയത്. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ഇന്ത്യ രണ്ട് തവണയും വീണു പോയിരുന്നു. ഈ നിരാശകളെല്ലാം അവസാനിപ്പിച്ചാണ് 20 വര്‍ഷത്തെ കാത്തിരിപ്പിനു ടീം ഇന്ത്യ വിരാമമിട്ടത്.