സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ചണ്ഡീഗഢ്: സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. പഞ്ചാബിന് ഇപ്പോൾ 124 റൺസിൻ്റെ ലീഡുണ്ട്. ഓപ്പണർമാരായ ജസ്കരൺവീർ സിങ് പോളിൻ്റെയും യുവിയുടെയും തകർപ്പൻ സെഞ്ച്വറികളാണ് പഞ്ചാബിനെ ശക്തമായ നിലയിൽ എത്തിച്ചത്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 202 റൺസിന് അവസാനിച്ചിരുന്നു.

ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അവസാന സെഷൻ വരെ ബാറ്റ് ചെയ്ത പഞ്ചാബിന് കളി അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അതുവരെ പഞ്ചാബ് ബാറ്റർമാരുടെ സമഗ്ര ആധിപത്യമായിരുന്നു ​ഗ്രൗണ്ടിൽ കണ്ടത്.

കരുതലോടെയായിരുന്നു ഓപ്പണർമാരായ ജസ്കരൺവീർ സിങ്ങും യുവിയും ബാറ്റ് വീശിയത്. ഒരേ താളത്തിൽ ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് കേരള ബൗളർമാരെ അനായാസം നേരിട്ടു. കേരള ക്യാപ്റ്റൻ അഭിജിത് പ്രവീൺ ഏഴ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 318 റൺസാണ് ഇരുവരും ചേർന്നാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ഒടുവിൽ യുവിയെ പുറത്താക്കി വിജയ് വിശ്വനാഥാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 ഫോറുകളും രണ്ട് സിക്സുമടക്കം 144 റൺസാണ് യുവി നേടിയത്. കളി നിർത്തുമ്പോൾ 148 റൺസോടെ ജസ്കരൺവീർ സിങും ആറ് റൺസോടെ ഹർജാസ് സിങ് ഠണ്ഡനുമാണ് ക്രീസിൽ. 22 ഫോറുകൾ അടങ്ങുന്നതാണ് ജസ്കരൺവീർ സിങിൻ്റെ ഇന്നിങ്സ്.

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2025-26 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2025 നവംബര്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്. സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarship.norkaroots.org സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകര്‍. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും.

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൗൾഡായി. തൊട്ടു പിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.

മറുവശത്ത് ഉറച്ച് നിന്ന ബാബ അപരാജിതും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. 88 റൺസെടുത്ത അപരാജിതിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിന്നാലെ 31 റൺസെടുത്ത അഹ്മദ് ഇമ്രാനും ആറ് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി.

85 പന്തുകളിൽ നിന്ന് 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 238ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എംഡി നിധീഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

സ്കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് 2025-27 ബാച്ചിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി.രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന തിരിച്ചറിയർ കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം, കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം.

വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അറിയാവുന്നതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271.

‘എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു’

‘എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു’

മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പു തുന്നിയിട്ട കുപ്പായത്തിലൂടെ മികച്ച ​ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് റാപ്പർ ​വേടൻ (ഹിരൺദാസ് മുരളി). പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് വേടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. “പടത്തിന്റെ ചർച്ചകൾക്കിടെ എന്താണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞിരുന്നു. അതാണ് ഞാൻ കൊടുത്തത്. കേൾക്കുന്നവർ ഏറ്റെടുത്തതു കൊണ്ട് അത് ഹിറ്റായി. സന്തോഷം. എന്റെ കൂടെ നിന്ന എല്ലാവർക്കും എന്റെ സുഹൃത്തുക്കൾക്കും എനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു. എല്ലാവരും സന്തോഷത്തിലാണ്”. – വേടൻ പ്രതികരിച്ചു.

2024 ലാണ് മഞ്ഞുമ്മൽ ബോയ്സ് പുറത്തിറങ്ങുന്നത്. മികച്ച സിനിമയും മഞ്ഞുമ്മൽ ബോയ്സ് ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ഷൈജു ഖാലിദ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർ​ഗീസ്, ​ഗണപതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. അതേസമയം ഭ്രമയു​ഗത്തിലെ അഭിനയത്തിലൂടെ നടൻ മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.