വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു; മോഷ്ടാവ് പിടിയിൽ

വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു; മോഷ്ടാവ് പിടിയിൽ

വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു. സിസിടിവി മോഷ്‌ടാവിനെ കുടുക്കി. ചൊവ്വാഴ്ചയാണ് സംഭവം. തൊഴിലുറപ്പ് എ ഇ വിഷ്ണു സ്കൂട്ടറിന്റെ സെന്റർ ബോക്സിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിച്ചത്‌.

പഞ്ചായത്ത് ഓഫീസ് കോംബോണ്ടിൽ പാർക്ക്‌ ചെയ്ത സ്‌കൂട്ടറിൽനിന്ന്‌ കൃത്രിമ താക്കോൽ ഉപയോഗിച്ച് ബോക്സ് തുറന്നായിരുന്നു മോഷണം. മോഷണ ദൃശ്യങ്ങൾ പഞ്ചായത്തിലെ സിസിടിവിയിൽ പതിഞ്ഞു. വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരൂർ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. മുൻപ്‌ പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന്‌ മോഷണവും മോഷണ ശ്രമങ്ങളും നടന്നിരുന്നു. രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് ഫയലുകൾ കത്തിനശിക്കാൻ സംഭവവും ഉണ്ടായി. ഇതോടെ സിസിടിവി സ്ഥാപിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചതോടെ ഏതാനും നാളുകൾക്ക് മുമ്പാണ്‌ സിസിടിവി സ്ഥാപിച്ചത്. ഇതിലാണ് ഇപ്പോൾ മോഷ്ടാവ് കുടുങ്ങിയത്.

കോവിഡ് വാക്സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ? പുത്തൻ പ്രതീക്ഷ നൽകി ​പഠനം

കോവിഡ് വാക്സിൻ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ? പുത്തൻ പ്രതീക്ഷ നൽകി ​പഠനം

കോവിഡ് വാക്‌സിന്‍ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പുതിയ പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ​ഗവേഷക റിപ്പോർട്ടിൽ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിനുകൾ ചില കാൻസർ രോ​ഗികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി കണ്ടെത്തി.

ചില ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ കഴിക്കുന്ന ശ്വാസകോശ അര്‍ബുദമോ ത്വക്ക് അര്‍ബുദമോ ബാധിച്ച ആളുകള്‍ ചികിത്സ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിന്‍ സ്വീകരിക്കുന്നത് രോഗികളില്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്തുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ അത്യാധുനിക കാന്‍സര്‍ ചികിത്സയോട് നന്നായി പ്രതികരിക്കാന്‍, വാക്സിനിൽ അടങ്ങിയ mRNA തന്മാത്രകൾ സഹായിക്കുന്നുവെന്ന് ഹ്യൂസ്റ്റണിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെയും ഫ്‌ലോറിഡ സര്‍വകലാശാലയിലെയും ​ഗവേഷകർ പറയുന്നു.

ശരീരത്തിലുടനീളം രോ​ഗപ്രതിരോധ കോശങ്ങളെ സജീവമാക്കുന്നതിനുള്ള ഒരു സൈറൺ പോലെയാണ് വാക്സിൻ പ്രവർത്തിക്കുന്നതെന്ന് എംഡി ആൻഡേഴ്സണിലെ പ്രധാന ഗവേഷകനായ ഡോ. ആദം ഗ്രിപ്പിൻ പറയുന്നു. ഈ കണ്ടെത്തൽ കാൻസർ ചികിത്സ രം​ഗത്ത് പുത്തൽ പ്രതീക്ഷ നൽകുന്ന ഒന്നാണെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു. mRNA കോവിഡ് വാക്സിനുകൾ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന കാൻസർ മരുന്നുകളുമായി ജോടിയാക്കാമോയെന്ന കാര്യത്തിൽ കൂടുതൽ പഠനത്തിന് തയ്യാറെടുക്കുകയാണ് ​ഗവേഷകർ. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം കാൻസർ കോശങ്ങളെ ഒരു ഭീഷണിയായി മാറുന്നതിന് മുമ്പ് തന്നെ അവയെ നശിപ്പിക്കുന്നു. എന്നാൽ ചില മുഴകൾ രോഗപ്രതിരോധ ആക്രമണത്തിൽ നിന്ന് മറഞ്ഞിരിക്കാറുണ്ട്. എന്നാൽ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ ആ ആവരണം നീക്കം ചെയ്യുകയും രോ​ഗപ്രതിരോധ സംവിധാനം അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ചില ആളുകളുടെ രോഗപ്രതിരോധ കോശങ്ങൾ ചെക്ക്‌പോയിന്റ് ഇൻഹിബിറ്ററുകൾ എത്തിയാലും ട്യൂമറിനെ തിരിച്ചറിയണമെന്നില്ല.

ഒരു ഓഫ്-ദി-ഷെൽഫ് സമീപനം ഫലപ്രദമാകുമെന്നതിന്റെ വളരെ നല്ല സൂചനയാണ് പുതിയ ഗവേഷണം, മനുഷ്യരുടെ ആരോ​ഗ്യത്തിന് mRNA മരുന്നുകൾ എത്രത്തോളം പ്രയോജനകരമാകുമെന്നതിലുള്ള തിരിച്ചറിവു തുടരുകയാണെന്നു ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ mRNA സ്പെഷ്യലിസ്റ്റ് ഡോ. ജെഫ് കോളർ പറഞ്ഞു.

എംഡി ആൻഡേഴ്‌സണിൽ കാൻസർ സെന്ററിൽ ചെക്ക്‌പോയിന്റ് ഇൻഹിബിറ്റർ ചികിത്സയ്ക്ക് വിധേയരായ ഏകദേശം 1,000 കാൻസർ രോഗികളുടെ രേഖകൾ സംഘം വിശകലനം ചെയ്യുകയും അതിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവരെ താരതമ്യം ചെയ്യുകയും ചെയ്തു. വാക്സിനേഷൻ എടുത്ത ശ്വാസകോശ അർബുദ രോഗികൾ, കാൻസർ ചികിത്സ ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം വാക്സിനേഷൻ എടുക്കാത്ത രോഗികളേക്കാൾ ഇരട്ടി കാലം ജീവിച്ചിരുക്കുന്നതിന് സാധ്യതയുള്ളതായി കണ്ടെത്തി. മെലനോമ രോഗികളിൽ, വാക്സിനേഷൻ എടുത്ത രോഗികളുടെ ശരാശരി അതിജീവനം ഗണ്യമായി കൂടുതലായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ ഡിഗ്രി പരീക്ഷയിൽ ആദിത്യ എം മുരളിക്ക് ഒന്നാം റാങ്ക്

കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ ഡിഗ്രി പരീക്ഷയിൽ ആദിത്യ എം മുരളിക്ക് ഒന്നാം റാങ്ക്

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ ഡിഗ്രി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കു നേടി ആദിത്യ എം. മുരളി. ആറ്റിങ്ങൽ നിരാലാ ഹിന്ദി അക്കാദമി വിദ്യാർത്ഥിനിയാണ്. ചിറയിൻകീഴ് കുന്തള്ളൂർ ചിറയിൽ വീട്ടിൽ എസ് എസ് മിനിയുടെ മകളാണ്.

കോഹ്‌ലി ‘ഡക്ക്’! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍

കോഹ്‌ലി ‘ഡക്ക്’! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയില്‍ കരുതലോടെ ക്രീസില്‍ നില്‍ക്കുന്നു. 28 റണ്‍സുമായി രോഹിത് ശര്‍മയും 20 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതായാണ് ആക്ഷേപം. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വര്‍ക്കര്‍മാര്‍. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ആ സമിതി നല്‍കിയ റിപ്പോര്‍ട്ട് വെളിച്ചം കാണാത്ത പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. ആശാ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ഇന്നലെ അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും കനത്ത മഴയേയും ജലപീരങ്കിയെയും അവഗണിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന്റെ മുന്നില്‍ നിലയുറപ്പിച്ചു. സമരം അനുവദിച്ചിരുന്ന സമയത്തിനും അപ്പുറത്തേക്ക് കടന്നുപോയതിനാലാണ് പൊലീസ് നടപടി ഉണ്ടായത് എന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു .തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരുംമണിക്കൂറുകളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ, ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.