by Midhun HP News | Mar 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. വിഷയം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ യു രത്തല്‍ ഖേല്‍ക്കല്‍ നിര്‍ദേശിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് നടത്തിയ പരാമര്‍ശം സംബന്ധിച്ച വിഷയം കമ്മീഷന്‍ സ്വമേധയാ പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാമര്‍ശം നടന്ന കണ്‍വെന്‍ഷനിലെ വിഡിയോ പരിശോധിക്കും. പുറത്തുവന്ന പരാമര്‍ശങ്ങള്‍ക്ക് പുറമെ മറ്റ് പ്രതികരങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അതിനിടെ, യു പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും ഇന്ന് പരാതി നല്‍കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി വരണാധികാരിക്കും കൈമാറും. പരാമര്‍ശത്തില്‍ മഹിള അസോസിയേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എ ഇര്‍ഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പികെ ശ്രീമതിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നല്‍കിയത്.
അതേസമയം, വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് നീക്കം. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എ ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുഡിഎഫ് കായംകുളം കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.


by Midhun HP News | Mar 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയില്‍ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയില്‍നിന്നും ഓഫീസില്‍നിന്നും കണ്ടെടുത്തു. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് (60) പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി നാടകം കളിച്ചത്.
വെള്ളനാട്ട് വച്ച് ബുധനാഴ്ച രാവിലെ 11.30-ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഓട്ടോയില്‍നിന്നു തള്ളിയിട്ടശേഷം കടന്നുകളഞ്ഞെന്നുമായിരുന്നു ഓമനയുടെ പരാതി. റോഡില്‍ കിടന്നിരുന്ന ഇവരെ നാട്ടുകാര്‍ അറിയിച്ച പ്രകാരം എത്തിയ പൊലീസ് വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.
ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്കാണ് ഡ്രൈവര്‍ ആക്രമിച്ചതെന്നായിരുന്നു ഓമന പറഞ്ഞത്. സാഹചര്യങ്ങളില്‍ സംശയം തോന്നിയ പൊലീസ് സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ആരോപണത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ഓമനയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്.
ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോടു സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തുക കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിർദേശങ്ങൾ
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Mar 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ ടിക്കറ്റിനായി പൈസ നീട്ടിയ ആ കൊച്ചുബാലനെ കണ്ടപ്പോൾ കണ്ടക്ടർക്ക് എന്തോ ഒരു പന്തികേട് തോന്നി. തനിയെ യാത്ര ചെയ്യുന്ന ആ കുരുന്നിനോട് കൂടെയാരുമില്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു—”അമ്മയറിയാതെ അമ്മൂമ്മയുടെ അടുത്തേക്ക് പോവുകയാണ്!”
തിരുവനന്തപുരത്ത് എവിടെയാണ് അമ്മൂമ്മയുടെ വീടെന്ന് പോലും അറിയാതെ ഇറങ്ങിപ്പുറപ്പെട്ട ആ കുഞ്ഞിനെ കണ്ടക്ടർ തന്റെ സംരക്ഷണയിൽ ചേർത്തുനിർത്തി. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ സ്കൂൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭാഗ്യവശാൽ അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ അമ്മ ബസ്സിലുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഉടൻ തന്നെ സ്കൂൾ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. ഒടുവിൽ തിരുവനന്തപുരം ഡിപ്പോയിൽ ബസ്സ് എത്തുമ്പോൾ ആ കുഞ്ഞിനെ കാത്ത് അധ്യാപകരും മാതാപിതാക്കളും അവിടെയുണ്ടായിരുന്നു.
ജോലിത്തിരക്കിനിടയിലും ആ കുഞ്ഞിന്റെ ഭയവും നിസ്സഹായതയും തിരിച്ചറിഞ്ഞ് അവനെ സുരക്ഷിതമായ കൈകളിൽ എത്തിച്ച ഈ വനിതാ കണ്ടക്ടർക്ക് ഒരായിരം ബിഗ് സല്യൂട്ട്! അമൃത ചാനലിലെ പരിപാടിയിലൂടെ പുറംലോകമറിഞ്ഞ ഈ സംഭവം മനുഷ്യത്വത്തിന്റെ മനോഹരമായ ഒരു പാഠമാണ്.


by Midhun HP News | Mar 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്.
കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍. മാനന്തവാടി നാട്ടിക മണ്ഡലങ്ങളിലാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. മൂന്ന് പേര്‍ വീതമാണ് ഇവിടങ്ങളില്‍ ജനവിധി തേടുന്നത്.
തിരുവനന്തപുരത്ത് 115 സ്ഥാനാര്‍ഥികള്‍, കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയത്ത് 62, ഇടുക്കിയില്‍ 32, എറണാകുളത്ത് 93, തൃശൂരില്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.


by Midhun HP News | Mar 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തീപിടിത്തത്തിന് പിന്നാലെ ഐസിയുവില്‍ നിന്നും മാറ്റിയ 5 രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
വിഷയത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തെകുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവില്‍ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍, ഫോറന്‍സിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് 5 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.
ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ഫോറന്‍സിക് വിദഗ്ദ്ധന്റെ നിഗമനം എന്നിവ റിപ്പോര്‍ട്ടിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഡിഎംഇ. യുടെയും പ്രതിനിധി മേയ് 8 ന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെയായിരുന്നു സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്ന് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു.


Recent Comments