ജോയി അനിയൻ നിര്യാതനായി

ജോയി അനിയൻ നിര്യാതനായി

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് കൈരളിയിൽ ജോയി അനിയൻ (55) നിര്യാതനായി.
ഭാര്യ: ബിന്ദു.
പിതാവ്: പരേതനായ രവീന്ദ്രൻ (വടക്കതിൽ).
മാതാവ്: രമാദേവി.

ഉണർവ്വ് കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഉണർവ്വ് കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

വർക്കല: ഉണർവ്വ് കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വർക്കല എസ് എൻ കോളേജിലെ 82- 84 പ്രീഡിഗ്രി ബാച്ച് ആയ ഉണർവ്വ് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ ആണ് അരങ്ങേറിയത്.

അത്തപ്പൂക്കളമിട്ടും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയും മാവേലിയെ എതിരേറ്റു. മാവേലി വേഷത്തിൽ മുഖ്യാതിഥിയായി എത്തിയത് നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ സുൽജിത്ത് എസ് ജി ആണ്. തുടർന്ന് ഗാനമേളയും കലാപരിപാടികളും അരങ്ങേരി. ഉണർവിന്റെ പ്രസിഡന്റ് കെ കെ സജീവ് സ്വാഗതവും സെക്രട്ടറി ഗീത പി എസ് നന്ദിയും അറിയിച്ചു.

‘പണം കൊടുത്ത് വാങ്ങിയ അവാര്‍ഡ്’; ആര്യ രാജേന്ദ്രന് ലഭിച്ച ലണ്ടന്‍ പുരസ്‌കാരത്തെ ചൊല്ലി വിവാദം

‘പണം കൊടുത്ത് വാങ്ങിയ അവാര്‍ഡ്’; ആര്യ രാജേന്ദ്രന് ലഭിച്ച ലണ്ടന്‍ പുരസ്‌കാരത്തെ ചൊല്ലി വിവാദം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ എതിരാളികള്‍ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്.

ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്‌കാരം സ്വീകരിച്ചത്. കോര്‍പ്പറേഷന്റെ സുസ്ഥിര വികസന സംരംഭങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.’- പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ്്ബുക്കില്‍ കുറിച്ചു. അതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഈ ചിത്രം വ്യാപകമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

ഇന്ത്യാക്കാരന്‍ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്. സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങിന് ഹൗസ് കോമന്‍സുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് എതിരാളികള്‍ പങ്കുവയ്ക്കുന്നത്. പണം കൊടുത്ത് സംഘടിപ്പിച്ചെടുത്ത അവാര്‍ഡ് ആണിതെന്നും ഇവര്‍ സമര്‍ഥിക്കുന്നു.

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്ന് ഓഗസ്റ്റ് 22-ന് ലഭിച്ച ക്ഷണക്കത്തിന്റെ അടിസ്ഥാനത്തില്‍ മേയറുടെ സന്ദര്‍ശനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഔദ്യോഗിക അനുമതി നല്‍കിയിരുന്നു. പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി സീഡ് ബോള്‍ ക്യാമ്പയിനാണ് അംഗീകാരത്തിന് അര്‍ഹമായതെന്നും മേയര്‍ക്ക് വിമാന യാത്രയ്ക്കുള്ള അനുമതിയും യാത്രാ ചെലവും നഗരസഭയുടെ ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. അത്രയൊന്നും പ്രാധാന്യമില്ലാത്ത അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ വിദേശയാത്രകള്‍ക്കായി പൊതുപണം ചെലവാക്കുന്നത് ശരിയല്ലെന്നും ഭൂരിപക്ഷം പേരും പറയുന്നു. 2020ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന റെക്കോര്‍ഡും ആര്യ സ്വന്തമാക്കിയിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം; നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

അമീബിക് മസ്തിഷ്‌ക ജ്വരം; നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം. നീന്തൽക്കുളത്തിലെ മുഴുവൻ വെള്ളവും തുറന്നുവിടണം. നീന്തൽക്കുള ഭിത്തി തേച്ച് ഉരച്ച് ശുചിയാക്കണം. വെള്ളം നിലനിർത്തുമ്പോൾ ക്ലോറിനേറ്റ് ചെയ്ത് നിലനിർത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം ആക്കുളം ടൂറിസ്റ്റ് വില്ലേജിന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൂവാർ സ്വദേശിയായ പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളം ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു. വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മൂന്നു കൂട്ടുകാർക്കൊപ്പമായിരുന്നു പതിനേഴുകാരൻ ഓഗസ്റ്റ് 16ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിലെത്തി കുളിച്ചിരുന്നത്. പിറ്റേന്ന് മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്നു മൂന്നുപേർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. എന്നാൽ ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിലവിൽ ഒൻപത് പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ പതിനാലുകാരൻറെ നില ഗുരുതരമാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ചികിത്സയിൽ തുടരുകയാണ്.

കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 9 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഉള്ളത്. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. ഈ മാസം ഇതുവരെ 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴു പേർ മരിക്കുകയും ചെയ്തു. പല കേസുകളിലും ഉറവിടം വ്യക്തമല്ലാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്

മാമം, തക്ഷശില ലൈബ്രറിയിൽ  ഗ്രന്ഥശാല ദിനം ആചരിച്ചു

മാമം, തക്ഷശില ലൈബ്രറിയിൽ  ഗ്രന്ഥശാല ദിനം ആചരിച്ചു

മാമം, തക്ഷശില ലൈബ്രറിയിൽ  ഗ്രന്ഥശാല ദിനം ആചരിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരു:ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ഗിരി കെ എസിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ്‌ ജയകുമാർ പതാക ഉയർത്തി.

തുടർന്ന് ഗിരി കെ എസ്സ്, ലൈബ്രറിയുടെ പുസ്തക സമാഹരണം ഉദ്ഘാടനം ചിറയിൻകീഴിലെ പൂരം ഫാൻസി കട ഉടമ സിന്ധു മധുവിൽനിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് നിർവ്വഹിക്കുകയും ചെയ്തു. അംഗത്വ വിതരണ ഉദ്ഘാടനം ലൈബ്രറി സെക്രട്ടറി രഞ്ജിത്ത് കുമാർ ഗായത്രിക്കു നൽകി നിർവ്വഹിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്, ബ്രദേഴ്സ് കൺസ്ട്രക്ഷൻ എം.ഡി മധു എസ്സ്, ലൈബറി വനിതാവേദി, ബാലവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.