വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൽ ലീലാമ്മ (70) എന്ന വയോധികയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്ന കേസിൽ തൃശ്ശൂർ ഒരുമനയൂർ തങ്ങൾപടിപട്ടത്ത് വീട്ടിൽ തൊപ്പി യൂസഫ് (45) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകളുള്ളതും കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമാണ് തൃശ്ശൂർ സ്വദേശിയായ യൂസഫ്.

പകൽസമയം ബസ്റ്റാൻഡുകളിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് തിരക്കുള്ള ജംഗ്ഷനുകളിലും കറങ്ങി നടന്ന വൃദ്ധരായ സ്വർണാഭരണം ധരിച്ച ആളുകളെ കണ്ടെത്തി അവരെ കവർച്ച ചെയ്യുകയാണ് യൂസഫിന്റെ മോഷണ രീതി.

വൈറ്റില ഹബ്ബിൽ വച്ച് റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉൾപ്പെട്ട പ്രതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ, വെഞ്ഞാറമൂട് ഐ എസ് എച്ച് ഒ ആസാദ് അബ്ദുൽകലാം, എസ് ഐ മാരായ സജിത്ത്, ഷാൻ ഷാജി, സിപിഒമാരായ സിയാസ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്‌സ് കണ്ടെത്തി, മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്‌സ് കണ്ടെത്തി, മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നല്‍കിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് ചട്ടം ലംഘിച്ചാല്‍ മെമ്മോ നല്‍കുന്നത് സാധാരണ നടപടി മാത്രമാണ്. ഇക്കാര്യം അന്വേഷണ സമിതിയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടി താന്‍ നടത്തിയാലും ഉണ്ടാകും. ഇതിനപ്പുറം പോകാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു.

ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി സൂചിപ്പിച്ചിരുന്നു. ഇത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ( ഓ​ഗസ്റ്റ് 2 ന് ) ഡിഎംഇയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വകുപ്പുമേധാവിയുടെ മുറിയില്‍ കൂടി നോക്കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, ബുധനാഴ്ച ( ഓ​ഗസ്റ്റ് 6 ന് ) ഡോ. ഹാരിസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ താന്‍ അവിടെ ഒരു ഉപകരണം കണ്ടെന്ന് ഡോ. ജബ്ബാര്‍ പറഞ്ഞു. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍ ടോണിയുടെ കൂടെയാണ് താന്‍ മുറിയില്‍ പോയത്. അതിന്റെ പരിപൂര്‍ണമായിട്ടുണ്ടോ എന്നു വിശദമായ പരിശോധന നടത്തണം എന്നു പറഞ്ഞതിന്റെ പേരില്‍, ഇന്നലെ ( ഓ​ഗസ്റ്റ് 7 ന് ) ഞങ്ങള്‍ വീണ്ടും മുറിയില്‍ പോയിരുന്നു.

അപ്പോള്‍ ഡോ. സാജു, ഡോ. ടോണി, ഡിഎംഇ തുടങ്ങിയവര്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. അവിടെ ഒരു ഉപകരണം കണ്ടു. അത് പരിശോധിച്ചു. സര്‍ജന്‍ അല്ലാത്തതിനാല്‍ അതേക്കുറിച്ച് വ്യക്തമായി അറിയില്ല. എന്നാല്‍ ബോക്‌സിന്റെ താഴെ മോര്‍സിലോസ്‌കോപ്പ് എന്നു എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനിടെയാണ് വേറൊരു വലിയ ബോക്‌സ് കണ്ടത്. ബുധനാഴ്ച മുറിയില്‍ താന്‍ നോക്കിയപ്പോള്‍ അതു കണ്ടിരുന്നില്ല. തുടര്‍ന്ന് ആ ബോക്‌സ് തുറന്നപ്പോള്‍ അതില്‍ കുറേ ബില്ലുകളാണ് ഉണ്ടായിരുന്നത്. അസ്വാഭാവികത നോക്കിയതിനാലാണ് മുറിയില്‍ വിശദമായ പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പ്രിന്‍സിപ്പല്‍ പറഞ്ഞു.

വലിയ ബോക്‌സില്‍ നിന്നും ഓഗസ്റ്റ് 2 ന് മോര്‍സിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. ഇന്നലത്തെ പരിശോധനയില്‍ നെഫ്രോസ്‌കോപ്പ് ആണ് കണ്ടെത്തിയത്. സിസിടിവി നോക്കിയപ്പോള്‍ ആരോ കടന്നതായി തോന്നിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത് ഏതു ദിവസമാണെന്ന് പരിശോധിക്കണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി അന്വേഷിക്കേണ്ടതാണ്. ഡോ. ഹാരിസ് അവധിയിലാണ്. ഡോക്ടര്‍ ടോണി തോമസിനാണ് മുറിയുടെ താക്കോല്‍ നല്‍കിയിരുന്നത്. ആ താക്കോല്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഡോ. ടോണി അറിയിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുറിയില്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ വിശദമായ പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉപകരണം വന്നിട്ടുണ്ട്. പുതുതായി കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. ഇത് ടെക്‌നിക്കല്‍ ടീം പരിശോധിക്കേണ്ടതാണ്. തങ്ങള്‍ കണ്ടെത്തിയ കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കോറിഡോറിലെ സിസിടിവിയിലാണ് ഒരാള്‍ കയറിയതായി തോന്നിയത്. ഡോ. ഹാരിസ് ലീവിലായതിനാല്‍ അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. 103 സിസിടിവികളും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മെഡിക്കല്‍ കോളജ് സൂപ്രണ്ടും വ്യക്തമാക്കി.

ആറ്റിങ്ങൽ സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ രാമായണ കഥയേയും, സ്വാതന്ത്ര്യ സമര ചരിത്രത്തേയും ആസ്പദമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ടൗൺ യു.പി സ്കൂളിൽ വച്ചാണ് പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്.

രാമായണ ക്വിസ്: 2025 ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 11:30 മുതൽ

സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്: 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ

8 മുതൽ 12 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കും 13 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ബാച്ചുകളിലായാണ് മത്സരം നടക്കുക.

മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ 31.08.2025 ഞായറാഴ്ച ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസ്സിൽ നടക്കുന്ന സർഗ്ഗയുടെ ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽവച്ച് വിതരണം ചെയ്യും.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8907146877, 9846171092

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല.

നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായർ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം​ഗങ്ങൾ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിർദേശം മാറ്റിവെച്ചു.

ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി നിർദേശിച്ചിരുന്നില്ല. വിവാദ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഭക്തരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം

വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം

കല്ലമ്പലം:കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദനം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.

തലയ്ക്കും പരിക്കുണ്ട്. ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു. സംഭവത്തിന് മേൽ നടപടി സ്വീകരിച്ചിട്ടുണെന്നു സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

സി. കൃഷ്ണപിള്ള (ബാബു) (78)  നിര്യാതനായി

സി. കൃഷ്ണപിള്ള (ബാബു) (78) നിര്യാതനായി

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വി.ആർ.എ ലെയ്നിൽ അവിട്ടത്തിൽ (വി.ആർ.എ:24) (റിട്ടയേർഡ് തഹസിൽദാർ തിരുവനന്തപുരം) സി കൃഷ്ണപിള്ള (78) അന്തരിച്ചു.

ഭാര്യ: സി അംബികാ ദേവി (റിട്ടയേർഡ് റവന്യൂ ഡിപ്പാർട്ട്മെൻ്റ്).
മക്കൾ: എ.കെ മിനി (കേരള യൂണിവേഴ്സിറ്റി), എ.കെ റാണി (അഗ്രികൾച്ചറൽ ഓഫീസ്, തിരുവനന്തപുരം).
മരുമക്കൾ: ജെ.എസ് മനോജ് (കൈലാസ് അസോസിയേറ്റ്സ്), എസ് സന്തോഷ് (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്).
സംസ്കാരം ഇന്നു ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.