by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വി.ആർ.എ ലെയ്നിൽ അവിട്ടത്തിൽ (വി.ആർ.എ:24) (റിട്ടയേർഡ് തഹസിൽദാർ തിരുവനന്തപുരം) സി കൃഷ്ണപിള്ള (78) അന്തരിച്ചു.
ഭാര്യ: സി അംബികാ ദേവി (റിട്ടയേർഡ് റവന്യൂ ഡിപ്പാർട്ട്മെൻ്റ്).
മക്കൾ: എ.കെ മിനി (കേരള യൂണിവേഴ്സിറ്റി), എ.കെ റാണി (അഗ്രികൾച്ചറൽ ഓഫീസ്, തിരുവനന്തപുരം).
മരുമക്കൾ: ജെ.എസ് മനോജ് (കൈലാസ് അസോസിയേറ്റ്സ്), എസ് സന്തോഷ് (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്).
സംസ്കാരം ഇന്നു ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് ഇന്നലത്തെ റെക്കോര്‍ഡ് ഉയരമായ 75,200 മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നിലവില്‍ 75,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികമാണ് വില കൂടിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വന്തമായി പോസ്റ്റാഫീസിന് സ്ഥലം ഉണ്ടെങ്കിലും പതിറ്റാണ്ടുകളായി വാടകകെട്ടിടങ്ങൾമാറി മാറി പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് അടൂർ പ്രകാശ് എം. പി യിലൂടെ ശാപമോക്ഷം.
1984-89 ൽ ചിറയിൻകീഴ് എം.പിയായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ കാലഘട്ടത്തിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പുതിയകെട്ടിടം നിർമിക്കാൻ സ്വന്തമായി സ്ഥലം അനുവദിച്ചത്.
അദ്ദേഹത്തിന്റെ കാലഘട്ടത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ മാറിമാറി വന്ന ഒരു എം.പി പോലും സ്വന്തമായി സ്ഥലം കൈവശമുള്ള പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുവാൻ കഴിഞ്ഞില്ല. അടൂർ പ്രകാശ് ആദ്യമായി ആറ്റിങ്ങൽ ലോകസഭ എംപി ആകുമ്പോൾ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം വേണമെന്നുള്ള ജനങ്ങളുടെ പൊതു വികാരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ ടേമിൽ വർക്കല പോസ്റ്റ് ഓഫീസ് കെട്ടിടത്തിനായിരുന്നു അദ്ദേഹം തുക അനുവദിച്ചത്. തുടർന്ന് അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ ആയിരത്തിൽപ്പരം പൊതു ജനങ്ങളിൽനിന്ന് ഒപ്പ് സമാഹരണം നടത്തുകയും എം. പി യ്ക്കു നൽകുകയും ചെയ്തു. തുടർന്ന് അടൂർ പ്രകാശ് എം പി പോസ്റ്റ് ഓഫീസിന് ഏറ്റെടുത്ത സ്ഥലം സന്ദർശിക്കുകയും കെട്ടിടത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുകയും പോസ്റ്റാഫീസിന് സ്വന്തമായി കെട്ടിടത്തിന് തുക അനുവദിക്കാമെന്ന് പ്രവർത്തകർക്കും, ജനങ്ങൾക്കും ഉറപ്പുനൽകുകയും ചെയ്തു.
ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് പുതിയ കെട്ടിടത്തിനായി നിവേദനം നൽകുകയും ഇതിനായി പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അവനവഞ്ചേരി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം അനുവദിച്ചു എന്നുള്ള അറിയിപ്പ് ആറ്റിങ്ങലിലെ എം.പി ഓഫീസിൽ നിന്ന് ലഭിക്കുകയായിരുന്നു. ഇതോടെ സ്വന്തമായി വസ്തു ഉണ്ടായിട്ടും കൂടിയ വാടകകൊടുത്ത് അവനവഞ്ചേരി ഗ്രാമം മുക്കിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാവുകയായിരുന്നു.
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ പരേതരായ വാമദേവൻ സത്യവതി എന്നിവരുടെ മകനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ സഹോദരനുമായ സൈജു (61) നിര്യാതനായി.
ഭാര്യ: കവിത
മക്കൾ: അശ്വതി, അനഘ
by Midhun HP News | Aug 8, 2025 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ തേടി അടൂർ പ്രകാശ് എം.പി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനം തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് ആയിരുന്നു പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരുമെന്നും ഇതൊഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനപരിശോധന നടത്തുകയാണെന്നുമാണ് കഴിഞ്ഞദിവസം പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.
നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും പദ്ധതി വൈകുന്നതു മൂലം ഭൂവുടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അപ്പോഴൊക്കെ പദ്ധതിക്ക് അന്തിമ അനുമതി വൈകില്ലെന്നും നഷ്ടപരിഹാരം ഉടൻ കൈമാറുമെന്ന ഉറപ്പായിരുന്നു ലഭിച്ചത്. ഈ ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നിരവധി മറുപടികളിലും അലൈൻമെന്റിലെ പ്രശ്നം ഒരിക്കൽ പോലും വ്യക്തമാക്കിയിരുന്നില്ല.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയും ഓഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലൈ അവസാനത്തോടെ ഈ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.
പദ്ധതി അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് ഇപ്പോൾ പറയുന്നത് കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുന്ന സ്ഥലമുടമകൾക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണ്. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത 6500 ഓളം ഭൂവുടമകൾ തങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ലെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതകാനുമതി കഴിഞ്ഞ ജൂണില്‍ നല്‍കി ഉത്തരവിറക്കിയിരുന്നു.
”മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താം… ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ്!” എന്ന കുറിപ്പോടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി തിയ്യതി പങ്കുവച്ചത്.
2043.74 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ ആണ്. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണിനാണ് നിര്‍മാണ കരാര്‍. പദ്ധതിയോട് അനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നര്‍മിക്കുക.
8.11 കിലോമീറ്റര്‍ വരുന്ന ഇരട്ട തുരങ്കങ്ങളിലൂടെ നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍, ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
Recent Comments