സി. മോഹന ചന്ദ്രൻ പുരസ്കാരം മംഗലപുരം എ നൗഷാദിന്  സമർപ്പിച്ചു

സി. മോഹന ചന്ദ്രൻ പുരസ്കാരം മംഗലപുരം എ നൗഷാദിന് സമർപ്പിച്ചു

സീനിയർ സിറ്റിസൺ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘാടക മികവിന് ഏർപ്പെടുത്തിയ അഡ്വക്കേറ്റ് സി മോഹന ചന്ദ്രൻ പുരസ്കാരം കഴിഞ്ഞ 11 വർഷമായി മോഹന ചന്ദ്രൻ സ്മൃതി ദിനത്തിൽ അനുസ്മരണ പരിപാടികളും സമ്മേളനവും മുടങ്ങാതെ നടത്തിവരുന്ന നൗഷാദിന് കഴക്കൂട്ടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് നടന്ന മോഹന ചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ പീതാംബരക്കുറുപ്പ് എക്സ് എം പി.മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡന്റ് മംഗലപുരം എ നൗഷാദിന് പുരസ്കാരം സമർപ്പിച്ചു.

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ സി. എം. പി.സംസ്ഥാന സെക്രട്ടറി സിപി ജോൺ, ടീ ശരത് ചന്ദ്രപ്രസാദ്, പാങ്ങപ്പാറ അശോകൻ, അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

‘പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു’: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി

‘പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു’: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശമാണ്. പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്റേത്. വിവാദ പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വിദ​ഗ്ധരുടെ കീഴിൽ പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണൻ ഫിലിം കോൺക്ലേവ് വേദിയിൽ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം കളയരുത്. ഒന്നര കോടി നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ കൂട്ടിച്ചേര്‍ത്തു. അടൂരിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: മന്ത്രി അനില്‍

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ നല്‍കും: മന്ത്രി അനില്‍

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്.

അഞ്ചാം തീയതി ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് : അലൈൻമെന്റിൽ പ്രശ്നമെന്ന് കേന്ദ്രം

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് : അലൈൻമെന്റിൽ പ്രശ്നമെന്ന് കേന്ദ്രം

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന അലൈൻമെന്റിൽ ഏറെ പ്രശ്നങ്ങൾ ളള്ളതിനാൽ പുനഃപരിശോധന നടത്തുകയാണെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.

നിലവിലെ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരും. ഇത് ഒഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനപരിശോധന നടത്തുകയാണന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
62.7 കിലോ മീറ്റർ ദൈർഘ്യമാണി റോഡിന് 8000 കോടി രൂപയാണ് നിർമ്മാണ ചിലവ്.നിർമ്മാണ ചുമതല ദേശീയ പാത അതോറിട്ടിയ്ക്കും.

പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതിനു ശേഷമേ സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭിക്കൂ. പദ്ധതി അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി വസ്തുവിൻ്റെ പ്രമണം അടക്കം കൈമാറി നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുന്ന സ്ഥലമുടമകൾക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണി തീരുമാനം. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത ആയിരക്കണക്കിനു ഭൂവുടമകൾ തങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയും ഓഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലൈ അവസാനത്തോടെ ഈ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.

നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും ഈ പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുകൂടാതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് പദ്ധതി വൈകുന്നതു മൂലമുള്ള പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴും വൈകാതെ അനുമതി നൽകും എന്ന് ഉറപ്പായിരുന്നു ലഭിച്ചത്.

ഈ ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നിരവധി മറുപടികളിലും അലൈൻമെന്റിലെ പ്രശ്നം വ്യക്തമാക്കിയിരുന്നില്ല. നഷ്ടപരിഹാരത്തിനായി ഏറെനാളായി കാത്തിരിക്കുന്ന ഭൂവുടമകൾക്ക് തിരിച്ചടിയാവുന്നതാണ് ഇപ്പോഴത്തെ നിലപാട്. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനത്തിന്റെയും അലംഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ലെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടർക്ക് റെയിൽവേ പോലീസ് സല്യൂട്ട് നൽകി, തിരിച്ചുനൽകിയ സല്യൂട്ടിൽ സംശയം, ഒടുവിൽ വ്യാജ എസ്ഐ അറസ്റ്റിൽ

സബ് ഇന്‍സ്‌പെക്ടർക്ക് റെയിൽവേ പോലീസ് സല്യൂട്ട് നൽകി, തിരിച്ചുനൽകിയ സല്യൂട്ടിൽ സംശയം, ഒടുവിൽ വ്യാജ എസ്ഐ അറസ്റ്റിൽ

നെടുമങ്ങാട്: ട്രെയിനിൽ സബ് ഇൻസ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി. നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് അറസ്റ്റിലായത്.

റെയിൽവേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ചെന്നൈ -ഗുരുവായൂർ എക്സ്പ്രസിലാണ് സംഭവം. കായംകുളം സ്റ്റേഷനിൽ വച്ച് ട്രെയിനിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.

എസ്ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോൾ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ തിരികെ അഖിലേഷ് നൽകിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ഇയാളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു സംഘം. തൃശൂർ ഇരങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാൾ പറഞ്ഞത്.

ഉടനെ അവിടെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടർന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോൾ അഖിലേഷ് താൻ എസ്ഐ അല്ലെന്ന കാര്യം സമ്മതിച്ചു. ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും വെളിപ്പെടുത്തി. തനിക്ക് പൊലീസിൽ ചേരാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകൻ കൂടിയായ താൻ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് സമ്മതിച്ചു.

താൻ വീടിനുള്ളിൽ എസ്ഐ വേഷത്തിൽ നിൽക്കാറുണ്ടെന്നും ആദ്യമായിട്ടാണ് പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നൽകി. പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് ‌സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു

സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം നിഖിലയിൽ സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു.

ഭാര്യ: ബി തുളസി
അമ്മ: മക്കൾ നിഖില റ്റി.ആർ, നിതിൻ ആർ (ന്യൂ പാലസ് സിമന്റ് പ്രോഡക്ട്സ് ഉടമ). മരുമക്കൾ: ശ്രീകുമാരൻ നായർ എസ് (മാനേജർ,ഐ.ഒ.ബി, നാഗപട്ടണം), ആതിര എം.എസ്