ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്ക് അനുമോദനം നൽകി

ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്ക് അനുമോദനം നൽകി

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന വഴിയിൽ ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളിന് പ്രാഥമിക ചികിത്സ നൽകുകയും കൃത്യസമയത്ത് ആശുപത്രിയിലേക്ക്കെ എസ് ആർ ടി സി ബസ്സ് കൊണ്ടെത്തിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടികൾക്കും
എ ഐ വൈ എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ അനുമോദനം നൽകി.

കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ; രണ്ടുതരം പായസക്കൂട്ട് ഉള്‍പ്പെടെ ‘ഗിഫ്റ്റ് ഹാംപർ’ കൈമാറാം

കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ; രണ്ടുതരം പായസക്കൂട്ട് ഉള്‍പ്പെടെ ‘ഗിഫ്റ്റ് ഹാംപർ’ കൈമാറാം

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും. കുടുംബശ്രീയുടെ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർ്ടടിൽ ലഭ്യമാകുക. ഇതിനു പുറമേ, ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ അടങ്ങിയ സമ്മാനപ്പൊതി ( ​ഗിഫ്റ്റ് ഹാംപർ) പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്ത് വാങ്ങാനാകും.

പോക്കറ്റ് മാർട്ടിലൂടെ 5000 സമ്മാനപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപറിലൂടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നൽകാനാകും. പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ആപ്പ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീയുടെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഉപ്പേരി (250ഗ്രാം), ശര്‍ക്കരവരട്ടി (250ഗ്രാം), പായസക്കൂട്ട് സേമിയ(250ഗ്രാം), അട(250ഗ്രാം), സാമ്പാര്‍ മസാല(100ഗ്രാം), മുളകുപൊടി (250ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), വെജിറ്റബിള്‍ മസാലപ്പൊടി (100 ഗ്രാം) എന്നിങ്ങനെ ഒന്‍പത് ഇനങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് ഹാംപറിന് 799 രൂപയും കൊറിയര്‍ ചാര്‍ജുമാണ് വില. പാഴ്സലിനൊപ്പം ഫോട്ടോയും ആശംസകളും ഉള്‍ക്കൊള്ളുന്ന കസ്റ്റമൈസ്ഡ് വിഷസ് കാര്‍ഡും നല്‍കും. ഓണക്കിറ്റ് സിഡിഎസുകള്‍ വഴിയും ബുക്കുചെയ്യാവുന്നതാണ്.

‘ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം വേദി പങ്കിടാനാവില്ല, സാഹിത്യ അക്കാദമി സാഹിത്യോത്സവം ബഹിഷ്‌കരിക്കുന്നു’

‘ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം വേദി പങ്കിടാനാവില്ല, സാഹിത്യ അക്കാദമി സാഹിത്യോത്സവം ബഹിഷ്‌കരിക്കുന്നു’

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ സാര്‍വ്വദേശീയ സാഹിത്യോത്സവം-2025 ബഹിഷ്‌കരിക്കുന്നുവെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍. ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ബഹിഷ്‌കരിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പും പങ്കുവെച്ചിട്ടുണ്ട് ഇന്ദുമേനോന്‍.

ഇരയാക്കപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും ഉണ്ടെന്നും തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല അവര്‍ക്കൊപ്പം നില്‍ക്കണം എന്ന നീതി ബോധം ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു. പ്രിയപ്പെട്ട അക്കാദമി നിങ്ങള്‍ നില്‍ക്കേണ്ടത് അതിജീവിതകള്‍ ആക്കപ്പെട്ട ഇരകളാക്കപ്പെട്ട നിലവിളിക്കുന്ന നിസ്സഹായരും ദുഃഖിതനുമായ സ്ത്രീകള്‍ക്കൊപ്പം ആണ്. അവര്‍ക്കാണ് വേദി കൊടുക്കേണ്ടത്. അല്ലാതെ സാഹിത്യത്തിന്റെ പേര് പറഞ്ഞു തരം കിട്ടുമ്പോള്‍ സ്ത്രീയെ ആക്രമിക്കുകയും പ്ലാന്‍ ചെയ്തു പരിപാടിയുണ്ട് എന്ന് പറഞ്ഞ് ഹോട്ടലില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തരം കവികള്‍ക്ക് അല്ലെന്നും പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

എത്രയും പ്രിയപ്പെട്ട കേരള സാഹിത്യ അക്കാദമിയ്ക്ക്

കേരളസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എനിക്ക് ഒരു സെഷനില്‍ ക്ഷണം ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു കാണാം. സംസാരിക്കാന്‍ സന്തോഷമുള്ള നിമിഷങ്ങള്‍ പങ്കിടാം. അതാണ് ഫെസ്റ്റിവലുകളുടെ ആകെ സന്തോഷം. എനിക്കും സന്തോഷം തോന്നി. ആദ്യമേ എന്നെ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ നന്ദി പറയുന്നു.

സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അതിനുണ്ട്. ഗ്രൂപ്പ് ഏഗന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് എന്ന സംഘം കഴിഞ്ഞവര്‍ഷം അക്കാദമിക്ക് ഇതേ ഫെസ്റ്റിവലിന്റെ സമയത്ത് ഒരു കത്ത് നല്‍കി. ലൈംഗിക കുറ്റവാളികളെയും മീട്ടു ആരോപിതരെയും ഇത്തരം ഫെസ്റ്റിവലുകളില്‍ നിന്നും മാറ്റിനിര്‍ത്തി ഇരകളും അതിജീവിതകളുമായ വ്യക്തികളെ ഈ പരിപാടിക്ക് ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.

സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും അക്കാദമിക്കും എല്ലാം കത്തുകള്‍ കൊടുത്തിട്ടും അക്കാദമി കേരള സാഹിത്യ അക്കാദമി അതൊന്നും വില വയ്ക്കുകയുണ്ടായില്ല. അഞ്ചോ ആറോ ലൈംഗിക കുറ്റവാളികളും മീറ്റു ആരോപിതരും പരിപാടിയില്‍ പ്രതിഷേധത്തിനിടയിലും ആഹ്ലാദപൂര്‍വ്വം പങ്കെടുത്തതായി കണ്ടു.

ഞാനൊക്കെ എന്ത് കുറ്റകൃത്യം ചെയ്താലും എന്നെയൊന്നും ആരും ഒന്നും ചെയ്യില്ല എന്ന ധാര്‍ഷ്ഠ്യത്തോടെ അവരെല്ലാം വേദിയുടെ വെള്ളി വെളിച്ചത്തിലേക്ക് വന്നു. അവരാല്‍ ആക്രമിക്കപ്പെട്ട സ്ത്രീകള്‍ ഏതോ വീട്ടക അറയില്‍ നിസ്സഹായരായി മുഖമില്ലാത്തവരായി നിന്നു.

കഴിഞ്ഞവര്‍ഷം പോകേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ പ്രിയപ്പെട്ട പലരും അങ്ങനെ ചെയ്യേണ്ട എന്ന് ഉപദേശിച്ചു. ശരി അവര്‍ പറഞ്ഞതുപോലെ നേരിട്ട് ചെന്ന് പ്രതിഷേധിക്കാം എന്ന് കരുതി. പ്രതിഷേധം അറിയിച്ചു അടുത്തവര്‍ഷം പരിഗണിക്കാം എന്നും നിങ്ങള്‍ ബന്ധപ്പെട്ടവര്‍ പറയുകയുണ്ടായല്ലോ. ഈ വര്‍ഷം നേരത്തെ തന്നെ ആളുകളെ വിളിച്ചു പോയല്ലോ ഇനി എങ്ങനെ വരണ്ട എന്ന് പറയും തുടങ്ങി പലതരം വൈകാരികമായ പ്രതിസന്ധികള്‍ ഉത്തരവാദിത്തപ്പെട്ടവരായ നിരത്തി. അടുത്ത ഒരു ഫെസ്റ്റിവലിന് കുറ്റാരോപിതരെ ഉറപ്പായും മാറ്റിനിര്‍ത്തും എന്ന് നിങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷം രാവിലത്തെ സെഷന്‍ ആയതുകൊണ്ട് എത്തിച്ചേരാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ട്. സര്‍ക്കാര്‍ പരിപാടി ആയതുകൊണ്ട് ഓഡി കിട്ടും. രണ്ടുദിവസം അവിടെ ചെലവാക്കാം. എന്നിട്ടും പോകണോ വേണ്ടയോ എന്ന ഒരു കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കളെയൊക്കെ കാണാം ഒരു വര്‍ഷത്തിനപ്പുറത്ത് അക്കാദമിയില്‍ പോകാം. എല്ലാവരോടും വര്‍ത്തമാനം പറയാം പലതരം സന്തോഷങ്ങളുണ്ട്.

മനസ്സ് രണ്ടുതട്ടില്‍ നില്‍ക്കുകയാണ്. അപ്പോഴാണ് ബ്രോഷര്‍ വന്നത്. രണ്ടു ലൈംഗിക പീഡകര്‍ നല്ല ഉഷാറായി കവിത വായിക്കാന്‍ വന്നിട്ടുണ്ട്. പുറത്തുവരാന്‍ പോകുന്ന രണ്ട് പൊട്ടന്‍ഷ്യല്‍ ലൈംഗിക പീഡകര്‍ വേറെയുമുണ്ട്.

ഇത്തരം ആളുകള്‍ വരുന്ന ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല. എന്നെയും ലൈംഗിക കുറ്റവാളികളെയും നിങ്ങള്‍ അക്കാദമി ഒരേ തട്ടില്‍ സമീകരിക്കുകയാണ്. ഒരു അവസരം ഉണ്ട് എന്ന് കരുതി എനിക്ക് ഇത്രയും മോശമായ വ്യക്തികള്‍ക്കൊപ്പം വേദി പങ്കിടാന്‍ വയ്യ. എന്തായാലും പോകണ്ട എന്ന് ഞാന്‍ തീരുമാനിക്കയാണ്.

മറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ കാണിക്കുന്ന ഉത്തരവാദിത്വം, സ്ത്രീപക്ഷം ഒക്കെ എന്തുകൊണ്ടാണ് സാഹിത്യ അക്കാദമി കാണിക്കാത്തത് എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടുന്നു. ഇപ്പോഴും അത്ഭുതപ്പെടുന്നു. ന്യായങ്ങള്‍ നിര്‍ത്താന്‍ നിങ്ങള്‍ക്ക് ആയിരം കാരണങ്ങളുണ്ട്. ലൈംഗികാരോ വിതരും കുറ്റവാളികളും അല്ലാത്ത അനവധി പേര്‍ പുറത്തുനില്‍ തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷേ നിങ്ങള്‍ ചെയ്യുന്നില്ല.

എന്നാല്‍ മാധവിക്കുട്ടി അനുസ്മരണത്തിന് ലൈംഗിക പീഡകനായ ഒരാളെ തിരഞ്ഞെടുത്തപ്പോള്‍ ഹരിതാ സാവിത്രി തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയും നിങ്ങള്‍ ലൈംഗിക പീഡകനെ പരിപാടിയില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

സാര്‍വദേശീയ പരിപാടി വരുമ്പോള്‍ വീണ്ടും എങ്ങനെയാണ് ഇവര്‍ കയറിവരുന്നത് എന്ന് മനസ്സിലാകുന്നില്ല.

സച്ചി മാഷോടും രാജേട്ടനോടും ഈ വിഷയം സംസാരിച്ചു. ലൈംഗിക പീഡകര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല.

എന്റെ അവസരവും എന്റെ ഇടവും ആണ് നഷ്ടപ്പെടുന്നത് എന്ന് എനിക്കറിയായ്കല്ല. മനസ്സ് സമ്മതിക്കുന്നില്ല. എഴുത്തിന്റെ മത്സരവും അവസരവും എല്ലാം ഉള്ള ഇടങ്ങളില്‍ നിന്നാല്‍ മാത്രമേ എഴുത്തുവളരു എന്നൊക്കെയുള്ള തോന്നലുകള്‍ ഇല്ലാഞ്ഞിട്ടല്ല. ഒരുപാട് പെണ്‍കുട്ടികളുടെ കരച്ചിലുകള്‍ ചെവിയില്‍ ഉണ്ട്.

വീണ്ടും കോളജ് അധ്യാപകനും കടലിന്റെ കവിയുമായ ഒരു പരക്കൂതറ ഊളയുടെ അഞ്ചാറ് ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടു. അമ്മ തന്ന മുലപ്പാല്‍ പോലും ഓര്‍ക്കാനിച്ച കളയാന്‍ തോന്നുന്ന ഒരു വെറുപ്പ് ലൈംഗിക പീഡകരോട് ഉള്ളില്‍ തോന്നി.

എന്റെ അവസരങ്ങളൊക്കെ പൊയ്‌ക്കോട്ടെ കുഴപ്പമില്ല. ഇതില്‍ കുറഞ്ഞ അവസരങ്ങള്‍ മതി. എനിക്ക് ഇരയാക്കപ്പെട്ട മനുഷ്യര്‍ക്കൊപ്പം നിന്നാല്‍ മതി. നിങ്ങളുടെ വേദിയില്‍ തെളിഞ്ഞുനിന്ന് പ്രസംഗിക്കണമെന്നില്ല.

പ്രിയപ്പെട്ട അക്കാദമി നിങ്ങള്‍ നില്‍ക്കേണ്ടത് അതിജീവിതകള്‍ ആക്കപ്പെട്ട ഇരകളാക്കപ്പെട്ട നിലവിളിക്കുന്ന നിസ്സഹായരും ദുഃഖിതനുമായ സ്ത്രീകള്‍ക്കൊപ്പം ആണ്. അവര്‍ക്കാണ് വേദി കൊടുക്കേണ്ടത്. അല്ലാതെ സാഹിത്യത്തിന്റെ പേര് പറഞ്ഞു തരം കിട്ടുമ്പോള്‍ സ്ത്രീയെ ആക്രമിക്കുകയും പ്ലാന്‍ ചെയ്തു പരിപാടിയുണ്ട് എന്ന് പറഞ്ഞ് ഹോട്ടലില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തരം കവികള്‍ക്ക് അല്ല.

അക്കാദമി സെക്രട്ടറിയായും പ്രസിഡണ്ടായി സ്ത്രീകള്‍ വരുന്ന ഒരു കാലത്തെങ്കിലും ഇത്തരത്തിലുള്ള അനൈതികതകള്‍ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

ഞാന്‍ കേരള സാഹിത്യ അക്കാദമിയുടെ സാര്‍വ്വദേശീയ സാഹിത്യോത്സവം 2025 ബഹിഷ്‌കരിക്കുന്നു. ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ഞാന്‍ ബഹിഷ്‌കരിക്കുന്നത്. അതുകൊണ്ട് അക്കാദമിക്കും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് അല്ല. ഞാന്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് പ്രശ്‌നം തോന്നാനാണ്? ഒരാള്‍ ഒഴിഞ്ഞു അത്രതന്നെ. പക്ഷേ എഴുതാന്‍ പരിശ്രമിക്കുന്ന ഒരുവള്‍ എന്ന നിലയില്‍ എന്റെ അവസരം തന്നെയാണെന്ന് ഞാന്‍ നഷ്ടപ്പെടുത്തുന്നത്.

എന്നാലും എനിക്ക് ഇരയാക്കപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും ഉണ്ട്.. എന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല അവര്‍ക്കൊപ്പം നില്‍ക്കണം എന്ന നീതി ബോധം ഉണ്ട്.

ഒരു പ്രസംഗവേദിയെക്കാളും മഹത്തരമാണ് അതിജീവിതകളായ പെണ്‍കുട്ടികള്‍ക്ക് ഒപ്പം നിലകൊള്ളാന്‍ കഴിയുന്നത്.

ഇനി ലൈംഗിക പീഡകര്‍ ഇല്ലാത്ത പരിപാടിയുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ തീര്‍ച്ചയായും വിളിക്കണം ഞാന്‍ ഹൃദയപൂര്‍വ്വം അതില്‍ പങ്കെടുക്കും എന്ന് അറിയിക്കുന്നു.

ഇനി

സര്‍വലോക പീഡകരെ സാഹിത്യത്തെ സാക്ഷ്യം വെച്ച് സംഘടിക്കുവിന്‍. സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് നല്‍കാമെന്ന് പറയും പുസ്തകം എഡിറ്റ് ചെയ്ത് നല്‍കാമെന്ന് പറയും അവാര്‍ഡുകള്‍ വാങ്ങി തരാം തരാമെന്നും അവസരം നല്‍കാമെന്നും പറയിന്‍ . എന്നിട്ട് ആ സ്ത്രീകളെയും കുട്ടികളെയും കേറി പിടിക്കിന്‍ ‘ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ നൈതികതയോ മനുഷ്യപക്ഷമോ നെറിയോ നേരോ ഒന്നും തന്നെയില്ല. നിങ്ങള്‍ക്കൊപ്പം സാഹിത്യ അക്കാദമി നിലനില്‍ക്കുന്നുണ്ട് നിലകൊള്ളുന്നുണ്ട്

ഓര്‍ക്കുവിന്‍

എഴുത്തുകാരോട്

നിങ്ങളില്‍ എത്രപേര്‍ക്ക് ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം വേദി പങ്കിടുവാന്‍ കഴിയുകയില്ല പരിപാടിയില്‍ അവരെ പങ്കെടുപ്പിക്കുകയാണെങ്കില്‍ ഞാന്‍ പങ്കെടുക്കുകയില്ല എന്ന് അറിയിക്കാനുള്ള ആര്‍ജ്ജവം ഉണ്ട് എന്ന് എനിക്കറിയില്ല. നിങ്ങളും അതിജീവിതകളായ ഇരകളായ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ആറ്റിങ്ങൽ മാമം ചന്തയ്ക്ക് സമീപം മാരുതി കാർ കത്തി

ആറ്റിങ്ങൽ മാമം ചന്തയ്ക്ക് സമീപം മാരുതി കാർ കത്തി

ആറ്റിങ്ങൽ മാമം ചന്തയ്ക്ക് സമീപം മാരുതി കാർ കത്തി. ഇന്ന് രാവിലെ 9.15ഓടെ ആയിരുന്നു സംഭവം. യാത്രികരായ റോമിൻ, റോലാൻറ്, ഇന്ദിര എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അനീഷ്.ആർ, ഷിജിമോൻ.എൻ, പ്രദീപ് കുമാർ.വി, നിധീഷ്.ആർ, മുഹമ്മദ് സാഗർ, ജയരാജ്,അരുൺ എസ് കുറുപ്പ്, പ്രജീവ് എന്നിവർ ചേർന്ന് തീയണച്ചു.

മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവം: വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്

മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവം: വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉപകരണം കാണാതായതും കേടുവരുത്തിയതും അടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.

ഉപകരണങ്ങളൊന്നും കാണാതായിട്ടില്ല എന്ന് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുളള അന്വേഷണവും നടക്കട്ടെയെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ‘ഉപകരണങ്ങള്‍ സംബന്ധിച്ച് എല്ലാ വര്‍ഷവും ഓഡിറ്റിംഗ് നടക്കാറുളളതാണ്. ആരോഗ്യവകുപ്പ് മന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ആശുപത്രിയില്‍ തന്നെയുണ്ട്. 14 ലക്ഷം രൂപയുടേതാണ് ഈ പറയുന്ന ഉപകരണം, ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇക്കാര്യം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

റേഷന്‍ മണ്ണെണ്ണ വില മൂന്ന് രൂപ കൂട്ടി

റേഷന്‍ മണ്ണെണ്ണ വില മൂന്ന് രൂപ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വില വര്‍ധിച്ചു. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതാണ് കാരണം. ലിറ്ററിന് 65 രൂപയില്‍ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കുമ്പോള്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 2 ലിറ്ററും മറ്റു കാര്‍ഡുകാര്‍ക്ക് ഒരുലിറ്റര്‍ വീതവും രണ്ട് പാദത്തിലെയും ചേര്‍ത്ത് ഈ മാസം അനുവദിച്ചിട്ടുണ്ട്.