കെപിഎസ്ടിഎ ആശുപത്രിയിൽ ചക്രകസേര വിതരണം ചെയ്തു

കെപിഎസ്ടിഎ ആശുപത്രിയിൽ ചക്രകസേര വിതരണം ചെയ്തു

ഉമ്മൻചാണ്ടി അനുസ്മരണദിനത്തിൽ കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിൽ രോഗികൾക്കാവശ്യമായ ചക്രകസേരകൾ സംഭാവന ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി ബി.ആർ.എം. ഷഫീർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത സോമന് വീൽ ചെയറുകൾ കൈമാറി.

സംസ്ഥാന എക്സി. അംഗം പ്രദീപ്‌ നാരായൺ, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ഭാരവാഹികളായ സി. എസ്. വിനോദ്, വി. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, പി. എസ്. ജൂലി, ആർ.എ. അനീഷ്, എസ്. ഗിരിലാൽ, എ. സീനബീവി എന്നിവർ സംബന്ധിച്ചു.

ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്‌പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്‌പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തൊടുപുഴ: ഇടുക്കി ബൈസണ്‍വാലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം. ഇടുക്കി ബൈസണ്‍വാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയോടെ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍. ഇതിനിടെയാണ് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു.

സ്‌പ്രേയുടെ ഉപയോഗത്തെ തുടര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

അടുത്ത മൂന്നു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്; നദികളിൽ പ്രളയ മുന്നറിയിപ്പ്

അടുത്ത മൂന്നു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്; നദികളിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഉത്തരകേരളത്തിലെ നാലു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവയ്ക്ക് പുറമെ മലപ്പുറം ജില്ലയിലും റെഡ് അലർട്ടാണ്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച കാസർകോടും കണ്ണൂരും റെഡ് അലർട്ടാണ്.

വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് ജാ​ഗ്രതാ നിർദേശമുണ്ട്. ബാക്കി എല്ലാ ജില്ലകളിലും അന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി

അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം. പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചുവെന്നാണ് വിവരം. നേരത്തെയും സമാനമായ രീതിയില്‍ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോയിട്ട് പേടിച്ച് കുട്ടി അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദനത്തിന്റെ കാര്യം പറഞ്ഞത്. കുട്ടിയുടെ മാതാവ് അനു സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരെയാണ് പരാതി. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കത്തിക്കയറി വെളിച്ചെണ്ണ വില; വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

കത്തിക്കയറി വെളിച്ചെണ്ണ വില; വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ കാരണങ്ങളാല്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു.

വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ വിവരം അറിയിക്കണം. വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നിര്‍മ്മാതാക്കളും കച്ചവടക്കാരും ശ്രദ്ധിക്കണം. പരിശോധനകള്‍ തുടരുമെന്നും നിയമവിരുദ്ധമായ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണ്.

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പരിശീലത്തിന് എത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും പറന്നുയരാന്‍ സാധിക്കാതെ വന്നതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

യുകെയില്‍ നിന്നെത്തിയ വിദഗ്ധസംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് മടക്കായാത്ര തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അകേസമയം, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പാര്‍ക്കിങ്ങ് ഫീസിനത്തില്‍ എട്ട് ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിക്കുക. പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ബ്രിട്ടണ്‍ വിമാനത്താവളത്തിന് നല്‍കേണ്ടിവരിക.

33 മൂന്ന് ദിവസത്തെ ആകെ തുക 806 ലക്ഷം രൂപയോളം വരുമെന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേണ്ട വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സിന്റെ 24 അംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തിയാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്. സംഘത്തില്‍ 14 സാങ്കേതിക വിദഗ്ധനും 10 ക്രൂ അംഹങ്ങളും ഉള്‍പ്പെടുന്നു. പശ്ചിമേഷ്യ വഴിയാകും യുദ്ധവിമാനം യുകെയിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് യുദ്ധ വിമാനം കേരളത്തില്‍ ഇറങ്ങിയത് മുതല്‍ പലതവണ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിച്ചിരുന്നു. കേരള ടൂറിസം, കുടുംബശ്രീ ഹരിത കര്‍മസേന തുടങ്ങിയവയുടെ പരസ്യത്തിലും യുദ്ധവിമാനം വിഷയമായി. വിമാനത്തെ ഒണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.