കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ മനസിലാവുന്ന സൂചന. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 74.06 ശതമാനമായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ പോളിംഗ്.

കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 49.32%

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 49.32%

വർക്കല -45.15
ആറ്റിങ്ങൽ -45.71
ചിറയിൻകീഴ് -44.45
നെടുമങ്ങാട് -51.64
വാമനപുരം -50.91
കഴക്കൂട്ടം -52.5
വട്ടിയൂർക്കാവ് -52.01
തിരുവനന്തപുരം -48.58
നേമം -51.49
അരുവിക്കര -51.37

പാറശ്ശാല -49.3
കാട്ടാക്കട -51.56

കോവളം -46.65
നെയ്യാറ്റിൻകര -48.41

പോളിങ് 80 കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍; ആവേശ വിധിയെഴുത്ത്

പോളിങ് 80 കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍; ആവേശ വിധിയെഴുത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.

‘അയ്യൻ്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം’: കെ സി വേണുഗോപാല്‍

‘അയ്യൻ്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം’: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്. വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് വ്യാജമല്ല. കൃത്യമായ ജനവിധി ഉണ്ടാകും. പിണറായി വീണഅടും അഞ്ചുവര്‍ഷം കൂടി ഭരിക്കണോ?’: കെ സി വേണുഗോപാല്‍ ചോദിച്ചു.

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്.

തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ നടൻ മോഹൻലാൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും, എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും മോഹൻലാലിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രൻ ജി സുധാകരനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ​ഗുരുവായൂരിൽ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖർ രാവിലെ വോട്ടു ചെയ്തവരിൽപ്പെടുന്നു.

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി.