by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: റേഷൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപാരം നടത്തിയിരുന്നയാളെ 170 കിലോയിലധികം പുകയില ഉൽപ്പന്നങ്ങളുമായി ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി. പൂവണതുംമൂട് കല്ലിന്മുട്ടിൽ റേഷൻ കട നടത്തുന്ന നൈഫ് (40) ആണ് അറസ്റ്റിലായത്.
സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ എക്സൈസ് നടത്തിയ തുടർ അന്വേഷണത്തിലാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി അവനവഞ്ചേരി പൂവണത്തും മൂടിൽ ചായക്കട നടത്തുന്ന ശിവൻപിള്ളയെയും ചെമ്പൂർ പാലത്തിനടുത്ത് പലവ്യഞ്ജനക്കട നടത്തുന്ന മറ്റൊരാളെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്കിലാണ് പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിതരണക്കാരനായ നൈഫിനെ 170 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസ് സംഘം പിടികൂടിയത്.
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രചന സി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷിബു എം. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്ബാബു. സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ആദർശ് എന്നിവർ പങ്കെടുത്തു.
സ്കൂൾ കുട്ടികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനായി കൂടുതൽ പരിശോധനകളും നടപടികളും ശക്തമാക്കുമെന്ന്
എക്സ്സൈസ് അധികൃതർ അറിയിച്ചു.


by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.
പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.
ദ ഡയറി ഓഫ് മണിപ്പൂര്‍’ എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടന്‍ രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്.


by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന വാഹനത്തില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഹെല്‍മെറ്റിനുള്ളില്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി മുന്നറിയിപ്പ്.
കൈകളില്‍ ഫോണ്‍ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ സംഭാഷണത്തിനായി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവെക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണത്തില്‍ ഡ്രൈവര്‍ക്ക് കൃത്യമായ ശ്രദ്ധ നല്‍കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഇത്തരം അപകടകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രയ്ക്കായി നിയമങ്ങള്‍ പാലിക്കണമെന്നും എംവിഡി ഓര്‍മ്മിപ്പിച്ചു.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുറിപ്പ്
സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ ടെക്‌നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ കുറവായിരിക്കും. കയ്യില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ”സമര്‍ത്ഥ”രാണ് ആണ്‍പെണ്‍ ഭേദമെന്യേ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തില്‍, ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!
ചെവിക്കുള്ളില്‍ വച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഹെല്‍മറ്റ് കൊണ്ട് മറച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും ഉണ്ട്. പക്ഷേ വാഹനം ഓടുമ്പോള്‍ മൊബൈല്‍ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവര്‍ത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയുന്നില്ല. സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തില്‍ പെടുത്താന്‍ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാന്‍ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

Summary
by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിയുടേയും കോഴിയുടെയും ചിത്രം പതിച്ച പോസ്റ്ററാണ് ബസുകളില്‍ ഒട്ടിച്ചത്. തുടരണോ ഈ കോഴിമന്ത്രി എന്നാണ് പോസ്റ്ററിലുള്ള വാചകം.
തമ്പാനൂര്‍ പൊലീസ് പോസ്റ്റര്‍ ഇളക്കി മാറ്റാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി. പൊലീസുകാരെ മര്‍ദിച്ച പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മറ്റു പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി.
ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കെഎസ്ആര്‍ടിസി ബസുകളിലെ പിആര്‍ഡി പരസ്യങ്ങള്‍ നശിപ്പിക്കാനും ശ്രമം നടന്നു. പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഗണേഷിനെ കിടപ്പുമുറിയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവച്ചെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തല്‍. ഇതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. രാജിവയ്ക്കില്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. മന്ത്രി മാപ്പപേക്ഷിച്ചെന്നും പരാതിയുമായി മുന്നോട്ടില്ലെന്നും ബിന്ദു മേനോന്‍ മാധ്യമങ്ങളെ പിന്നീട് അറിയിച്ചിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സർക്കാരിൻറെ വാർഷിക ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തി പത്തു കോടി 30 ലക്ഷം രൂപ വിനിയോഗിച്ച് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് & ഒന്നാം ഘട്ടം ടെർമിനൽ നിർമ്മാണ ഉദ്ഘാടനം 2026 മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സജ്ജീകരിക്കുന്ന വേദിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ .ബി .ഗണേഷ് കുമാർ നിർവഹിക്കും.


by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കുന്നത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. ‘പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല. അത് അവര്‍ക്ക് ഒരു പ്രശ്‌നമാണെങ്കില്‍ ആയിക്കോട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം മരുമകനും കുടുംബവും എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ആര് വരണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമുണ്ട്. സിപിഎം വിവാദം തിരഞ്ഞ് നടക്കുന്ന പാര്‍ട്ടിയാണ്. 30 ദിവസം കഴിഞ്ഞിട്ട് പിണറായി മുഖ്യമന്ത്രി ആകില്ലെന്നും റിയാസ് മന്ത്രിയാകില്ലെന്നും അവര്‍ക്കറിയാം. എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതില്‍ മാധ്യമങ്ങള്‍ പങ്കാളികളാകരുത്.’
പ്രധാനമന്ത്രി വരുന്ന കാര്യം ദിവസങ്ങള്‍ക്ക് മുന്നെ മുഖ്യമന്ത്രിക്കറിയാം. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം വിവാദം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോട് പറയുന്നു. ഇത്തരം വിവാദങ്ങളുടെ കാലം കഴിഞ്ഞു, സര്‍ക്കാരിനെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആര് വരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് 7 ദിവസം മുമ്പ് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള ശ്രദ്ധതിരിക്കല്‍ തന്ത്രമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.


Recent Comments