പൊലീസ് മേധാവി നിയമനം: അജിത് കുമാര്‍ ഒഴികെ പട്ടികയിലുള്ളവര്‍ക്കെതിരെ പരാതി പ്രളയം

പൊലീസ് മേധാവി നിയമനം: അജിത് കുമാര്‍ ഒഴികെ പട്ടികയിലുള്ളവര്‍ക്കെതിരെ പരാതി പ്രളയം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ( ) സ്ഥാനത്തേക്ക് മത്സരം മുറുകുന്നു. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെ യുപിഎസ് സിയിലേക്ക് പരാതി പ്രളയമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അടുത്ത ഡിജിപി ( DGP ) സംബന്ധിച്ച് യുപിഎസ് സി അന്തിമ പട്ടിക തയ്യാറാക്കി കേരളത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് പരാതികളുടെ കുത്തൊഴുക്ക്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ നിന്നും മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുക.

യുപിഎസ് സി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കുന്നതിനിടെയാണ്, ഉദ്യോഗസ്ഥര്‍ക്കെതിരെ തുരുതുരാ പരാതികള്‍ ലഭിക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികളാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്‍. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആണ് നാലാമന്‍. സുരേഷ് രാജ് പുരോഹിതന്‍ ആണ് അഞ്ചാമന്‍. പട്ടികയില്‍ ആറാമനാണ് എം ആര്‍ അജിത് കുമാര്‍.

പട്ടികയില്‍ ഇടംപിടിച്ച എം ആര്‍ അജിത് കുമാര്‍ ഒഴികെയുള്ളവര്‍ക്കെതിരെയെല്ലാം യുപിഎസ്സിക്ക് പരാതികള്‍ ലഭിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അജ്ഞാത പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഗുഡ് ലിസ്റ്റിലുള്ള മനോജ് എബ്രഹാമിനെ ഡിജിപിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എംആര്‍ അജിത് കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍, അദ്ദേഹത്തെ അനുകൂലിച്ചവരാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം 20 ന് പുതിയ ഡിജിപിയുടെ അന്തിമ പട്ടിക തയ്യാറാക്കാനായി യുപിഎസ് സിയുടെ യോഗം ചേരുമെന്നാണ് സൂചന. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ ഡിജിപിയെ നിയമിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.

ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.

പോക്‌സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

പോക്‌സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

പോക്‌സോ കേസില്‍ കുറ്റാരോപിതനായ മുകേഷ് എം. നായര്‍ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്.

ഇന്നലെയായിരുന്നു പോക്‌സോ കേസിലെ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വീഡിയോ ചിത്രീകരിച്ച കേസില്‍ മുകേഷ് എം. നായര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് എത്തിയത്.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണാഭമായി

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണാഭമായി

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. മൺചെരാതിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് അധ്യയനവർഷത്തിന് തുടക്കം കുറിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരമാല അണിയിച്ച് സ്വീകരിച്ചു.

അക്ഷരവൃക്ഷത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളും വിശിഷ്ടാതിഥികളും അക്ഷരങ്ങൾ ചേർത്തു. നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ജി.ജോയ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാരാജീവ്, വാർഡ് മെമ്പർ സദാശിവൻപിള്ള, പി.ടി.എ പ്രസിഡന്റ് സൈജു.ജി എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സറ്റാഫ് സെക്രട്ടറി സ്വപ്നാവിജയൻ നന്ദി രേഖപ്പെടുത്തി.

പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; അലോട്ട്മെന്റ് ലഭിച്ചവർക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ; അറിയേണ്ടതെല്ലാം

പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; അലോട്ട്മെന്റ് ലഭിച്ചവർക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 (വ്യാഴാഴ്ച) വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം.

ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനെടുക്കാം.

അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കുന്നു. ജൂലൈ ഒന്നു മുതലാണ് ഇതു പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.

ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് ലഭ്യമാക്കുക. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർ​ഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.

നിലവിൽ രജിസ്‌റ്റേഡ് തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൽ അയക്കുന്നത്. ഇത് ഉദ്യോഗാർഥികളുടെ കൈയിലെത്താൻ പലപ്പോഴും വൈകുന്നുവെന്ന പരാതി ഉയരാറുണ്ട്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. എന്നാൽ വകുപ്പുകളിലേക്ക് നൽകുന്ന അഡ്വൈസ് ലെറ്റർ തപാൽ മാർഗ്ഗം തുടർന്നും അയക്കും.