ആറ്റിങ്ങൽ മാമം നദിയെ സംരക്ഷിക്കണം, സംരക്ഷണ ഭിത്തിയും തടയണകളും നിർമ്മിക്കണമെന്ന് ആവശ്യം

ആറ്റിങ്ങൽ മാമം നദിയെ സംരക്ഷിക്കണം, സംരക്ഷണ ഭിത്തിയും തടയണകളും നിർമ്മിക്കണമെന്ന് ആവശ്യം

മുടപുരം: കിഴുവിലം പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലെ നെൽക്കൃഷിക്കായി പ്രധാന ജലസ്രോതസായി ഉപയോഗിക്കുന്ന മാമം നദിയിൽ സംരക്ഷണ ഭിത്തിയും തടയണകളും നിർമ്മിച്ച് നദിയെ സംരക്ഷിക്കണമെന്ന് വിവിധ പാടശേഖര സമിതികളും കർഷകരും ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കിഴുവിലം,വലിയചിറ,വലിയ ഏല,കമുകറക്കോണം,മാമംനട,പമ്മംകോട് എന്നീ നെല്പാടങ്ങളിലെ നെൽക്കൃഷിക്കായി പൂർണമായും ആശ്രയിക്കുന്നത് മാമം നദിയെയാണ്.ഏകദേശം 60 ഹെക്ടർ നെൽപ്പാടത്ത് കർഷകർ വിവിധ പാടശേഖരങ്ങളിലായി കൃഷി ചെയ്യുന്നു.കൂടുതൽ ജലസേചന സൗകര്യം ഒരുക്കിയാൽ കൂടുതൽ വിസ്തൃതിയിൽ കൃഷിയിറക്കാൻ കർഷകർക്ക് കഴിയും.നാഷണൽ ഹൈവേയിലെ മാമം പാലം മുതൽ മാമം നദി കിഴുവിലം പഞ്ചായത്തിലൂടെ ഒഴുകുന്നു. അവിടെനിന്ന് ആട്ടറക്കോണത്തെത്തി രണ്ട് കൈവഴിയായി പിരിയുന്നു.ഒന്ന് ശങ്കരനാരായണപുരം,ശാർക്കര ഇരപ്പുപാലം വഴി കഠിനംകുളം കായലിൽ ചേരുന്നു. മറ്റൊരു കൈവഴി ശങ്കരനാരായണപുരം അണവഴി വാമനപുരം നദിയിൽ വന്നുചേരുന്നു.നല്ല വിളവ് ലഭിക്കാൻ ശാസ്ത്രീയ ജലസേചന സൗകര്യം ആവശ്യമാണ്.ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത കർഷകരെ കൃഷിയിൽ നിന്ന് അകറ്റാൻ കാരണമാകുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് നദിയിൽ നിർമ്മിച്ചിരുന്ന തടയണകൾ കാലപ്പഴക്കത്താൽ തകർന്ന് നശിച്ച നിലയിലാണ്. അതിനാൽ വെള്ളം തടഞ്ഞു നിറുത്താനോ ആവശ്യത്തിന് നദിയിൽ നിന്ന് ജലസേചന സൗകര്യം ഒരുക്കാനോ കർഷകർക്കാവുന്നില്ല.വ്യാപകമായ കൈയേറ്റവും മണ്ണിടിച്ചിലും നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തി.മരങ്ങൾ ഒടിഞ്ഞും പഴുതു വീണും നദിയിൽ കിടക്കുന്നതും ഒഴുക്കിന് തടസമാണ്.അതിനാൽ കർഷകർക്ക് നല്ല വിളവ് ലഭിക്കാനും കൃഷി ലാഭകരമാക്കാനും ആധുനിക ജലസേചന സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണ്.അതിനുവേണ്ടി കൈയേറ്റം ഒഴിവാക്കാനും മണ്ണിടിച്ചിൽ തടയാനും പലഭാഗത്തും നദിയിൽ സൈഡ്‌വാൾ നിർമ്മിക്കേണ്ടതുണ്ട്.ഒപ്പം ഓരോ നെല്പാടത്തിനും ജലസേചന സൗകര്യം ഒരുക്കാനുതകുന്ന തരത്തിൽ തകരാറിലായ തടയണകൾ ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കണമെന്നും കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡോണിയര്‍ വിമാനങ്ങള്‍ പറന്ന് നിരീക്ഷണം, വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

ഡോണിയര്‍ വിമാനങ്ങള്‍ പറന്ന് നിരീക്ഷണം, വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും.

വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.

വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തരയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഭാഗ്യ മുരളി ഉദ്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി വിജയ് വിമൽ, ഏര്യാ വൈസ് പ്രസിഡന്റ് ആദിത്യ ശങ്കർ, ഏര്യാ കമ്മിറ്റി അംഗം ഗെയ്റ്റി ഗ്രേറ്റൽ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായി ഭദ്രാദേവിയേയും പ്രസിഡന്റായി കാശിനാഥിനേയും തെരഞ്ഞെടുത്തു.

ഉണ്ണി ആർ (56)  അന്തരിച്ചു

ഉണ്ണി ആർ (56) അന്തരിച്ചു

ആറ്റിങ്ങൽ: പച്ചംകുളം അക്കരവിള വീട്ടിൽ (എൻ.ആർ.എ:37) ഉണ്ണി ആർ (56) അന്തരിച്ചു.

ഭാര്യ: ലത എൽ (മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ).
മക്കൾ: ഉമേഷ് യു, മീര എൽ.

100 % വിജയം  ആവർത്തിച്ച് ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ

100 % വിജയം ആവർത്തിച്ച് ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ

എസ് എസ് എൽ സിയ്ക്ക് 100% വിജയത്തിളക്കവുമായി ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ. 22 കുട്ടികളാണ് പരീക്ഷ എഴുതിയത്. 50 % കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കുകയും ചെയ്തു.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

ആറ്റിങ്ങൽ മോഹൻലാൽ എഴുതിയ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം ക്ഷേത്രതന്ത്രി ബഹ്മശ്രീ വി.മാധവൻ നമ്പൂതിരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശിക്ക് നൽകി നിർവഹിച്ചു