ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പത്രിക പുറത്തിറക്കുന്നത്. അതിവേഗ റെയില്‍ പദ്ധതി പ്രകടനപത്രികയില്‍ ഇടംപിടിച്ചേക്കും. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത.

മോദിക്ക് പിന്നാലെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനായി ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീനെത്തുന്നു. രാവിലെ ആറ്റിങ്ങലില്‍ റോഡ് ഷോയില്‍ നിതിന്‍ നബീന്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരത്ത് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച മോദി ഗ്യാരണ്ടി എന്തൊക്കെയാണെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായും ചില പദ്ധതികള്‍ പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ബിജെപി ക്യാംപിന് ആവേശമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുത്തേക്കും. ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും.

കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ്.ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ നേതാക്കളും പ്രചാരണത്തിനായി അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്. രാവിലെ മാവൂര്‍ റോഡില്‍ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും ഖുഷ്ബു പങ്കെടുക്കും.

‘അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും’; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍

‘അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും’; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ മാപ്പ് പറഞ്ഞുവെന്ന് അഖില്‍ മാരാര്‍. മാപ്പ് ചോദിച്ചു കൊണ്ടുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ധരിച്ച് ഓടും എന്ന് പറഞ്ഞ യുവാവാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.

തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും, സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അഖില്‍ മാരാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

തൃക്കാക്കരയില്‍ ഞാന്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്.. എനിക്കെതിരെ വിദ്വോഷം പ്രചരിക്കാന്‍ ഇല്ലാ കഥകള്‍ സൃഷ്ടിച്ചു പോസ്റ്റ് ചെയ്തു ഞാന്‍ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു. നിങ്ങള്‍ക്ക് കണ്ടന്റ് റീച്ച് കിട്ടാന്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല.

എന്നാല്‍ ബോധ പൂര്‍വ്വം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ NDA യുടെ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ നിയമ പരമായി മുന്നോട്ട് പോകേണ്ടി വരും. മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാന്‍ ഉള്‍കൊള്ളുന്നു. സത്യങ്ങള്‍ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും.

ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട് അവരോടാണ് ആക്ഷേപിചോളൂ.. ആക്രമിച്ചോളൂ.. പക്ഷെ മനസാ വാചാ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്റെ മുകളില്‍ ചാര്‍ത്തി പ്രചരിപ്പിച്ചാല്‍ നിയമത്തിന്റെ ഏതറ്റം വരെയും ഞാന്‍ പോകും..

നോക്കു ഈ മെസ്സേജില്‍ അനാഷ് തന്നെ പറഞ്ഞത് ഞാന്‍ ചെയ്തത് തന്തയില്ലായ്മയാണ്. വീഡിയോ ഞാനും രസമായി കണ്ടു പക്ഷെ മറ്റ് കാര്യങ്ങള്‍ അങ്ങനെ ഉള്‍കൊള്ളാന്‍ കഴിയില്ല.. എതിര്‍പ്പുകള്‍ ആവാം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ എഴുതിയ കാര്യങ്ങളില്‍ നിന്നും വരികള്‍ അടര്‍ത്തി ന്യൂസ് കാര്‍ഡ് ഇറക്കുന്നവരോടും ഇത് തന്നെ പറയാന്‍ ആഗ്രഹിക്കുന്നു.

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ സംഘടിപ്പിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.

1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ( തിങ്കളാഴ്ചയും ചൊവ്വാഴ്ചയും) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്.

താരങ്ങളും കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. ‘ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു’ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്.

‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍’ എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല” എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്.

തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.

ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്

ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്

തിരുവനന്തപുരം: ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. എന്തിന് വോട്ടു കൊടുക്കുന്നു എന്നു ചര്‍ച്ച ചെയ്യേണ്ടത് വോട്ടു ചെയ്യുന്നവരാണ്. വികസനവും മതനിരപേക്ഷതയുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ആ നിലപാടിന് ആരു പിന്തുണ നല്‍കിയാലും വേണ്ടെന്ന് പറയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരെയും ചാപ്പ കുത്തി മാറ്റിനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനവും എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ മതനിരപേക്ഷ നിലപാടും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. ഈ രണ്ടു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. അതിനെ ആരു വേണമെങ്കിലും പിന്താങ്ങിയാലും ആ വോട്ടു വേണ്ടെന്ന് ഞങ്ങളാരും പറയില്ല. പക്ഷെ ആ വോട്ടിനു വേണ്ടി ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനും നിലപാടിനും വ്യത്യസ്തമായ സംഘടനകളുമായി ചര്‍ച്ച, നീക്കുപോക്ക് ഉണ്ടാക്കുക തുടങ്ങിയ പണിക്കൊന്നും ഞങ്ങളാരും പോകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്ഡിപിഐയുടെ കാര്യത്തില്‍ ആരാണ് ചര്‍ച്ച നടത്തിയത്?. മഞ്ചേശ്വരത്തു നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് യുഡിഎഫുമായുള്ള ചര്‍ച്ചയുടേയും നീക്കുപോക്കിന്റേയും അടിസ്ഥാനത്തിലാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമായി എടുത്തിരിക്കുകയാണ്. അത്തരത്തിലുള്ള ഇടപാടുകള്‍ക്കൊന്നും എല്‍ഡിഎഫ് ഇല്ലെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.