അക്ഷരം ആരോഗ്യം: സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

അക്ഷരം ആരോഗ്യം: സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

തിരുവനന്തപുരം: കേരളത്തിലെ യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര സ്‌കൂള്‍ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്യം) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി നടപ്പാക്കുന്നതാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലങ്ങളും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡില്‍ കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തും. ഈ കാര്‍ഡ് തുടര്‍ന്ന് ഇലക്ട്രോണിക്ക് ഹെല്‍ത്ത് കാര്‍ഡ് ആയി മാറ്റുകയും പൂര്‍ണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും കൂടി സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കുകയും ചെയ്യും. അടിയന്തര ഘട്ടത്തില്‍ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് വളരെ സഹായകമായിത്തീരും.

എല്ലാ സ്‌കൂളുകളിലും ഹെല്‍ത്ത് അസംബ്ലി, ഹെല്‍ത്ത് കോര്‍ണര്‍ ഉണ്ടായിരിക്കും, ഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായ ശീലങ്ങള്‍ തടയുകയും ചെയ്യുന്നു.

ഓരോ സ്‌കൂളിലും ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തയ്യറാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കുന്നതാണ്. ഈ അധ്യാപകര്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നാലു മേഖലകള്‍ അടങ്ങുന്ന 11 തീമുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതാണ്. ഇതിന് വേണ്ട സമയവും സൗകര്യവും മുതലായവ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തും.

ആരോഗ്യ വിദ്യാഭ്യാസം പ്രായാധിഷ്ഠിതമായ രീതിയിലായിരിക്കും നല്‍കുന്നത്. ആരോഗ്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ അറിവ് ജിജ്ഞാസ പങ്കാളിത്തം എന്നിവ സൃഷ്ടിക്കാനാകും. ഈ അവബോധം കുട്ടികളില്‍ നിന്ന് കുടുംബങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കും പകര്‍ന്നു നല്‍കാനാകും. അക്ഷരം ആരോഗ്യം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം നല്‍കുന്നതിന് വേണ്ടി ഹെല്‍ത്ത് അമ്പാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കും.

അയണ്‍ ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെയ്പ്പുകള്‍, ആര്‍ത്തവ ശുചിത്വ പരിപാടി തുടങ്ങിയ സ്‌കൂളുകളില്‍ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതല്‍ ശക്തീകരിക്കും. മാത്രവുമല്ല അടിയന്തിര ഘട്ടങ്ങളില്‍ ഒട്ടും താമസം വരാതെ ശാസ്ത്രീയമായ രീതിയില്‍ പ്രഥമ ശുശ്രൂഷ സ്‌കൂളില്‍വച്ചോ വഴിയില്‍വച്ചോ വീട്ടില്‍വച്ചോ ഉണ്ടാകുകയാണെങ്കില്‍ ആ നേരത്ത് പ്രാഥമിക രക്ഷാ സഹായം നല്‍കുന്നതിന് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്ഷരം ആരോഗ്യം പദ്ധതി ഘട്ടംഘട്ടമായി പരിശീലിപ്പിക്കുന്നതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെകൂട്ടി കണ്ടെത്തുന്നതിലൂടെ സുഗമമായി പരിഹരിക്കാനാകും. ഇതുവഴി മാനസിക ആക്കാദമിക ശാരീരിക മികവിലേക്കും നേരിട്ട് അക്ഷരം ആരോഗ്യം പദ്ധതികള്‍ക്ക് പങ്കുവഹിക്കാനാകും.

‘അക്ഷരം ആരോഗ്യം’ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് സ്കൂളിൽ വിലക്ക്

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് സ്കൂളിൽ വിലക്ക്

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് സ്കൂളിൽ വിലക്ക്. നടുവത്തുർ ഈശ്വരവിലാസം സ്കൂളിലാണ് സംഭവം. ചുരിദാർ ധരിച്ചെത്തിയതിന് പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് ഗേറ്റ് കീപ്പർ തടഞ്ഞത്. സ്കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ആരോപണം. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്കൂൾ മാനേജരുടെ വിശദീകരണം. എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.

പോത്തൻകോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നടന്നു

പോത്തൻകോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നടന്നു

നമ്മുടെ നാട് സ്വപ്നം കണ്ട എല്ലാ പദ്ധതികളും പത്തു വർഷം കൊണ്ടൺ സർക്കാർ പൂർത്തിയാക്കിയെന്നും സർക്കാർ സ്കൂളുകൾ ആശുപത്രികൾ തുടങ്ങി എല്ലാ പൊതു പ്രസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങളോടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പോത്തൻകോട് മംഗലപുരം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള 20 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് കിഫ്‌ബിയിൽ നിന്നും 170 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് റീച്ചുകളാക്കി നിർമാണം തുടങ്ങയതിൽ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള ഏഴ് കിലോമീറ്റർ നവീകരിക്കുന്നതിന് 64 കോടി രൂപയാണ് ചെലവഴിച്ചത്. റോഡ് വർക്കുകൾക്ക് 47.16 കോടി രൂപ. വാട്ടർ അതോറിറ്റി വർക്കുക്കൾക്ക് 3.22 കോടി, കെ.എസ്. ഇ. ബി വർക്കുകൾക്ക് 604 കോടി രൂപ ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ 67.63 കോടിയാണ് വിനിയോഗിച്ചത്.

13.6 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. 10 മീറ്റർ റോഡ് ടാറിംഗ്, 1.8 മീറ്റർ വീതം ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തി ഡിസൈൻ റോഡാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ പ്രധാന ജംഗ്ഷനുകൾ സ്കൂളുകൾ, എന്നിവിടങ്ങളിൽ ഫുട്ടാത്ത്, ഹാൻഡ്റെയിൽ ഉൾപ്പെടെ റോഡ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

277 പേരിൽ നിന്ന് ഭൂമി ഏറ്റെടുത്ത് പരമാവധി ധനസഹായമായി 12.61 കോടി രൂപയാണ് വിതരണം ചെയ്യത്. റോഡ് വർക്കിന്റെ ഭാഗമായി വെയിറ്റിംഗ് ഷെഡുകളും അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ കരൂർ, വാവറയമ്പലം, മോഹനപുരം, കൊയ്ത്തുർക്കോണം എന്നിവിടങ്ങളിൽ എം.എൽ.എ. ഫണ്ടിൽ നിന്നും വെയിറ്റിംഗ് ഷെഡുകൾ അനുവദിച്ചിട്ടുണ്ട്.

ആദ്യറീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള പ്രവൃത്തിയ്ക്ക് 60 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് പൂർത്തീകരണഘട്ടത്തിലാണ്. രണ്ടാം റിച്ചായ മുക്കംപാലമൂട് മുതൽ പോത്തൻകോട് വരെയുള്ള റോഡ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ 80% പൂർത്തിയായി.

പഴകുറ്റി മംഗലപുരം റോഡ് യാഥാർത്ഥ്യമാകുന്നതോടെ തെക്കൻ കേരളത്തിന്റെ വാണിജ്യമേഖലയിൽ ഉണർവിനോപ്പം തദ്ദേശവികസനത്തിനും കാരണമാകും. ജില്ലയിലെ ഏറ്റവും പ്രധാന റോഡായ വഴയില പഴകുറ്റി നാലുവരിപാതയ്ക്ക് 1300 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പത്തു വർഷത്തിനിടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി ശശി എം.എൽ.എ പറഞ്ഞു. പോത്തൻകോട് കെ.എസ്. ആർ.ടി.സി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, വൈസ് പ്രസിഡന്റ് ഷിബു എന്നിവർ പങ്കെടുത്തു.

കേരള കുംഭമേളയിൽ നിറഞ്ഞ് നടി നിഖില വിമലിന്റെ സഹോദരി; വൈറലായി ചിത്രം

കേരള കുംഭമേളയിൽ നിറഞ്ഞ് നടി നിഖില വിമലിന്റെ സഹോദരി; വൈറലായി ചിത്രം

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായി മാറിയിരുന്നു. അവന്തിക ഭാരതി എന്നാണ് സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള അഖിലയുടെ പേര്. ഇപ്പോഴിതാ ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരള കുംഭമേളയിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് അവന്തിക ഭാരതി.

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു. ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.

അഖിലയുടെ സന്യാസത്തിലേക്കുള്ള യാത്രയെക്കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

വാക്കു തർക്കത്തെ തുടർന്ന് ആക്രമണം; പ്രതി അറസ്റ്റിൽ

വാക്കു തർക്കത്തെ തുടർന്ന് ആക്രമണം; പ്രതി അറസ്റ്റിൽ

പാരിപ്പള്ളി: ഉത്സവത്തിരക്കിനിടയിൽ നിന്നും ഓട്ടോറിക്ഷ മാറ്റിയിടാൻ പറഞ്ഞതിനുള്ള വിരോധം നിമിത്തം 48-കാരനെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി, പാമ്പുറം, കോലായിൽ വീട്ടിൽ അനിൽകുമാർ മകൻ അജീഷ് (28) എന്നയാളാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂർ സ്വദേശിയായ പ്രദീപിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

27.01.2026 ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാമ്പുറം ജംഗ്ഷനിലൂടെ കാറിൽ വന്ന പ്രദീപ് അജീഷിനോട് ഓട്ടോറിക്ഷ റോഡിൽ നിന്നും വശത്തേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അജീഷ് കല്ലുകൊണ്ട് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദീപിന് തലയ്ക്ക് മുറിവുകൾ ഉണ്ടാവുകയും ചെയ്തു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനുമുമ്പും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ഇയാളുടെ പേരിൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ R.H.S ഉണ്ട്. പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിരഞ്ജന.എം.ലാൽ അജയ്.പി.എസ,് രമേഷ് എ.എസ്.ഐ ആയ മനോജ്‌നാഥ് സി.പി.ഓ മാരായ രഞ്ജിത്ത്, സജീർ, അരുൺ, അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ.ബി വാഹനാപകടത്തിൽ മരിച്ചു

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ.ബി വാഹനാപകടത്തിൽ മരിച്ചു

ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ
ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം.

നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ് ജ്യോതിഷ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി.”