ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി വേനൽ തുമ്പി കലാജാഥയ്ക്ക് മേലാറ്റിങ്ങലിൽ സ്വീകരണക്കമ്മിറ്റി രൂപീകരിച്ചു. സ്വീകരണക്കമ്മിറ്റി രൂപീകരണയോഗം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു.

ലോക്കൽക്കമ്മിറ്റി അംഗം എസ് ബാബു അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗം സി.ജി വിഷ്ണു ചന്ദ്രൻ, എൽ.സി.എസ് ചാർജ് സതീഷ് കുമാർ, അഡ്വ എൻ മോഹനൻ നായർ, ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കോഡിനേറ്റർ എൻ വേണുഗോപാൽ, സെക്രട്ടറി എസ് ഷീജ എന്നിവർ സംസാരിച്ചു. ബ്രാഞ്ചംഗം ശ്രീജിത്ത് ജി.എച്ച് നന്ദിയും പറഞ്ഞു. സ്വീകരണക്കമ്മിറ്റി ചെയർമാനായി സി.ജി വിഷ്ണു ചന്ദ്രനേയും കൺവീനറായി ബി പ്രഭാകരനേയും 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പൊതു കിണറുകൾ സംരക്ഷിച്ചു മുദാക്കൽ മാതൃക

പൊതു കിണറുകൾ സംരക്ഷിച്ചു മുദാക്കൽ മാതൃക

വേനൽക്കാലം കടുത്തതോട് കൂടി കുടിവെള്ള ദൗർലഭ്യം രൂക്ഷമാകുന്നസാഹചര്യത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗപ്പെടുത്തി മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 50 ൽപരം കിണറുകൾശുചീകരിച്ച് പൊട്ടിക്കിടന്നവ വൃത്തിയാക്കി കെട്ടിയെടുത്ത് ഗ്രിൽസ്ഥാപിച്ച് തറയോട് പാകി പെയിൻറ് അടിച്ച് പൊതുജനങ്ങൾക്കായി വിട്ടുകൊടുക്കുകയാണ്.

ഭൂഗർഭജല ലഭ്യതയിൽ വളരെപിന്നോക്കം നിൽക്കുന്ന പഞ്ചായത്തിൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ് ആയതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി ഒന്നടങ്കം ഇത്തരമൊരു പ്രവർത്തി ഏറ്റെടുത്ത് ചെയ്യാനായി തീരുമാനിച്ചത്. 50 പരം കുടിവെള്ള സ്രോതസ്സുകൾ ഗ്രാമപഞ്ചായത്തിലെ നിവാസികൾക്കായി ഒരുക്കി നൽകിയ മാതൃക ഈ പ്രദേശത്തെമറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

വര്‍ക്കലയിലെ ഫ്ലോട്ടിങ്ങ് പാലം വീണ്ടും തകര്‍ന്നു; കോവളത്തേക്ക് മാറ്റിയേക്കും

വര്‍ക്കലയിലെ ഫ്ലോട്ടിങ്ങ് പാലം വീണ്ടും തകര്‍ന്നു; കോവളത്തേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിങ് പാലം കോവളത്തേക്ക് മാറ്റിയേക്കും. വര്‍ക്കല ബീച്ച് ഫ്‌ലോട്ടിംഗ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാധ്യമായതിനാല്‍, ടൂറിസം വകുപ്പ് അത് കോവളത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നു. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

കുട്ടികളുള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റ അപകടത്തെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിംഗ് പാലം അടച്ചത്. വെള്ളിയാഴ്ചയുണ്ടായ ശക്തമായ തിരമാലകളില്‍ പാലം വീണ്ടും തകര്‍ന്നു. വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധനയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ ശരിയാക്കിയ പാലമാണ്, ശക്തമായ തിരമാലയില്‍ തകര്‍ന്നത്.

ഇതോടെയാണ് വര്‍ക്കലയിലെ പാലത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നത്. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, വര്‍ക്കലയില്‍ മുമ്പ് അപകടം നടന്ന സ്ഥലത്തു തന്നെ വീണ്ടും ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എന്‍ഐടിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് പറഞ്ഞു.

ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നാല് വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപകടത്തിന് ശേഷം ഫ്‌ലോട്ടിംഗ് പാലം പ്രവര്‍ത്തിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. ഫ്‌ലോട്ടിംഗ് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാതെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വി ജോയ് പറഞ്ഞു.

കാലാവസ്ഥ അനുകൂലമെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഏഴ് മാസത്തേക്ക് ഫ്‌ലോട്ടിംഗ് പാലങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് കോവളം. വര്‍ക്കല പാപനാശം കടപ്പുറം പാലത്തിന് യോഗ്യമല്ലെങ്കില്‍, അത് കോവളത്തേക്ക് മാറ്റും. ഇതിനായി മന്ത്രിതലത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2023 ല്‍ അടിമലത്തുറയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് വര്‍ക്കലയിലേക്ക് മാറ്റിയത്.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം അടുത്തമാസം തുറക്കും

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം അടുത്തമാസം തുറക്കും

ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം മേയ് അവസാനവാരം തുറന്നുനൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സാമൂഹികമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചിറയിൻകീഴുകാരുടെ ഏറെനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മേയ് മാസം കൂടി കഴിയുമ്പോൾ കേരളത്തിൽ പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം പന്ത്രണ്ടാകും- മന്ത്രി അറിയിച്ചു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരോടൊപ്പം പൊതുമരാമത്തുവകുപ്പ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ ഏറക്കുറെ പൂർത്തിയായതായി വി. ശശി എംഎൽഎ പറഞ്ഞു. അപ്രോച്ച് റോഡുകളുടേയും സർവീസ് റോഡുകളുേടയും ടാറിങ് ജോലികളും പാലത്തിന്റെ പാർശ്വഭിത്തി നിർമാണവുമാണ് ഇനി നടക്കേണ്ടത്. പാലത്തിലെ ടാറിങ്ങും ഇതോടൊപ്പം നടക്കും. എല്ലാ പണികളും പൂർത്തിയാക്കി മേയ് അവസാനവാരം തുറന്നുനൽകാനാണ് തീരുമാനം.

2021-ൽ ആരംഭിച്ച മേൽപ്പാല നിർമാണം നിരവധി പ്രാവശ്യമാണ് മുടങ്ങിയത്. നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത് ചെന്നൈ ആസ്ഥാനമായ എസ്പാൻ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നിർമിക്കുന്ന ചിറയിൻകീഴ് മേൽപ്പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ചിറയിൻകീഴിന്റെ മുഖച്ഛായതന്നെ മാറും.

സിനിമ സ്റ്റണ്ട് കോര്‍ഡിനേറ്ററുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി

സിനിമ സ്റ്റണ്ട് കോര്‍ഡിനേറ്ററുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: മലയാള സിനിമയിലെ സ്റ്റണ്ട് കോര്‍ഡിനേറ്ററുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി. സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ മഹേശ്വരന്റെ മുറിയില്‍ നിന്നാണ് 16 ഗ്രാം കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

മലയാള സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ എത്തിയിരുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഹോട്ടലിലെ സിനിമാ പ്രവര്‍ത്തകരുടെ മുറികളില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്.

മഹേശ്വരന്റെ മുറിയില്‍ നിന്ന് ഒരു ഡിക്ഷണറിയും ഒരു പുസ്തകവും കണ്ടെത്തി. സൂക്ഷ്മപരിശോധനയില്‍ നിഘണ്ടു യഥാര്‍ത്ഥത്തില്‍ ഒരു പുസ്തകം പോലെ തോന്നിക്കുന്ന ഒരു പെട്ടിയാണെന്നും അതിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തി. സംഭവത്തില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സൗരോര്‍ജ്ജം ഉപയോഗിച്ച് പാചകം; ‘സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍’, സ്‌കൂള്‍ അടുക്കളകള്‍ ഇനി വേറെ ലെവല്‍

സൗരോര്‍ജ്ജം ഉപയോഗിച്ച് പാചകം; ‘സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍’, സ്‌കൂള്‍ അടുക്കളകള്‍ ഇനി വേറെ ലെവല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടുക്കളകള്‍ സ്മാര്‍ട്ടാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി, വൈദ്യുതി വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ് ‘സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍’ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.

സൗരോര്‍ജ്ജം ഉപയോഗിച്ചാണ് സ്മാര്‍ട്ട് കിച്ചണ്‍ പ്രവര്‍ത്തിക്കുക. സൗരോര്‍ജ്ജ നിലയത്തില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച്, 500 വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ബണ്‍ രഹിത ഭക്ഷണം തയ്യാറാക്കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോടിലെ കാഞ്ഞങ്ങാട് എസി കണ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി ആരംഭിച്ചു.

സൗരോര്‍ജം ഉപയോഗിച്ച് ആഹാരം പാകംചെയ്യാനും ബാക്കിവരുന്ന വൈദ്യുതി സ്‌കൂളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. മിച്ച വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കി വരുമാനവും നേടും വിധമാണ് പദ്ധതി നടപ്പാക്കുക. ഈ സംരംഭം 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം ഉറപ്പാക്കുകയും പരമ്പരാഗത പാചക രീതികള്‍ ഊര്‍ജ്ജക്ഷമതയുള്ള ബദലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ്, പാചകവാതകത്തിനും വൈദ്യുതിക്കുമായി സ്‌കൂളിന് പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ചെലവ് വന്നിരുന്നു. പുതിയ സംവിധാനത്തിലൂടെ, പ്രതിമാസ വൈദ്യുതി ചാര്‍ജ് 1,200 രൂപയുടെ പത്തിലൊന്നായി കുറയുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. സോളാര്‍ പ്ലാന്റ് വഴി പ്രതിവര്‍ഷം 2,130 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും, അധിക ഊര്‍ജ്ജം ഗ്രിഡിലേക്ക് തിരികെ നല്‍കാമെന്നും പ്രതീക്ഷിക്കുന്നു.

’50 ലക്ഷം രൂപ ചെലവു വന്ന പദ്ധതിയില്‍, കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചു. പാചക ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് ബോയിലറും അനുബന്ധ യന്ത്രങ്ങളും സ്ഥാപിക്കുന്നതിനാണ് ശേഷിക്കുന്ന തുക ചെലവായത്. പ്രാദേശികമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതിക്കായി സ്‌കൂളില്‍ ഒരു പുതിയ കെട്ടിടവും നിര്‍മ്മിച്ചു.

പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണ്‍ സംരംഭം ആരംഭിക്കുന്നത്. ഇതിനകം, സംസ്ഥാനത്തുടനീളമുള്ള 2,500 അങ്കണവാടികളില്‍ ഇലക്ട്രിക് പാചകം സജ്ജമാക്കാന്‍ ഇഎംസി സഹായിച്ചിട്ടുണ്ട്. ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്ററായി സ്ഥാപിച്ച കാസര്‍കോട് മാതൃക മറ്റ് സ്‌കൂളുകളിലും ആരംഭിക്കാനാകുമെന്ന് ഇഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.