‘ബാലസംഘം വേനൽതുമ്പി കലാജാഥ 2025’; സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു

‘ബാലസംഘം വേനൽതുമ്പി കലാജാഥ 2025’; സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു

ബാലസംഘം വേനൽതുമ്പി കലാജാഥ 2025 ആറ്റിങ്ങൽ ഏരിയ തല സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് നയൻരാജ്, ജില്ലാ കോഡിനേറ്റർ ഭാഗ്യാമുരളി, ഏര്യാ കോഡിനേറ്റർ വിഷ്ണു രാജ്, ഏര്യാ കൺവീനർ ഗെയിറ്റി ഗ്രേറ്റൽ, ഏര്യാ പ്രസിഡന്റ് ശ്രീഷ, ഏര്യാ കൺവീനർ പഞ്ചമം സുരേഷ് എന്നിവർ നേതൃത്വം നൽകി.

സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ്, ഏര്യാ കമ്മിറ്റി അംഗങ്ങളായ സി.ജി.വിഷ്ണു ചന്ദ്രൻ,
ആർ രാജു, എസ് ചന്ദ്രൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ ബാബു, എസ് സതീഷ് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

‘ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്’

‘ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്’

തിരുവനന്തപുരം: പ്രതിപക്ഷം സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഐഎന്‍ടിയുസി സമരത്തെ ഒറ്റുന്നുവെന്ന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍. ചര്‍ച്ചയിലും ഐഎന്‍ടിയുസി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍ ചന്ദ്രശേഖരന്റെ നിലപാടാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചതെന്ന് സമരസമതി നേതാവ് എസ് മിനി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിലും പക്ഷേ, അതിനൊരു കമ്മിറ്റി ഉണ്ടാക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത്. അതിന് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പാവപ്പെട്ട ആശ വര്‍ക്കര്‍മാര്‍ വേതനം ആവശ്യപ്പെടുമ്പോള്‍ കമ്മിറ്റി തീരുമാനിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അതിനൊപ്പം ചേരുന്ന എല്ലാവരെയും തൊഴിലാളി വിരുദ്ധരായാണ് കാണുന്നതെന്നും മിനി പറഞ്ഞു.

സമരം സെറ്റില്‍ ചെയ്യുന്നത് സംബന്ധിച്ചാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ അവിടെ ആശമാര്‍ രാജ്യവ്യാപകമായി നേരിടുന്ന പ്രശ്‌നങ്ങളാണ് പറഞ്ഞത്. ഇത്രകാലവും ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചത് ഒരു കമ്മിറ്റിയുമായിരുന്നില്ലെന്നും യോഗത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടിയതെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് യോഗത്തില്‍ ചന്ദ്രശേഖരന്‍ വിശദീകരിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിസന്ധി കാണാതെ പോകരുതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഉടന്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതും വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതും പ്രായോഗികമല്ലെന്നു വാദിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കാമെന്ന നിര്‍ദേശം വച്ചത് താനല്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകള്‍ എങ്ങനെയുണ്ടായെന്ന് തനിക്കറിയില്ല. ഐഎന്‍ടിയുസി ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പമാണ്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. എന്നാല്‍ താനൊരു നിര്‍ദേശം വവച്ചു. അത് മന്ത്രി വീണാ ജോര്‍ജ് അംഗീകരിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. വിട്ടുവീഴ്ച മനോഭാവത്തോടെ ഇരുകൂട്ടരും ചെയ്താലേ സമരം അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച തുക വിതരണം ചെയ്തു

കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച തുക വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്ത് തല കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (ksbcdc) അനുവദിച്ച തുക വിതരണം ചെയ്തു. നഗരൂർ 3 കോടി, പഴയകുന്നുമ്മേൽ – 3 കോടി,പുളിമാത് – 2 കോടി, കരവാരം -1. 514 കോടി ഉൾപ്പെടെ ആകെ 9 കോടി 51 ലക്ഷത്തി പ്പത്തിലായിരം രൂപ (9.51 crores) ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി; യുഎസ് തീരുമാനം ചെമ്മീൻ കർഷകരെ ബാധിക്കും

സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി; യുഎസ് തീരുമാനം ചെമ്മീൻ കർഷകരെ ബാധിക്കും

കൊച്ചി: ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാരെയും ചെമ്മീൻ കർഷകരെയും കടുത്ത ദുരിതത്തിലാക്കുന്നു. യുഎസ് താരിഫ് കുറയ്ക്കുമെന്നു സമുദ്രോത്പന്ന കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്നു. യുഎസ് ഭരണകൂടം പരസ്പര നികുതി കുറയ്ക്കാൻ വിസമ്മതിച്ചാൽ, ഇക്വഡോർ പോലുള്ള ചെറുകിട ഉത്പാദകർ നികുതി ആനുകൂല്യം ഉപയോഗിച്ച് യുഎസ് വിപണി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യുഎസ് സമുദ്രോത്പന്ന വിപണിയിൽ ഇന്ത്യയ്ക്ക് 40% വിഹിതമുള്ളതിനാൽ ഫലത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാകും.

2.49 ആന്റി ഡംപിങ് നികുതിയും 5.77 കൗണ്ടർ വെയ്‍ലിങ് നികുതിയും 26 ശതമാനം പകര ചുങ്കവുമാണ് യുഎസ് ഭരണകൂടം ചുമത്താൻ തീരുമാനിച്ചത്. മൊത്തം 34.26 ശതമാനമാണ് നിലവിൽ ഉയർത്തിയത്. ഇതോടെയാണ് ഇക്വഡോറിനു സാധ്യത കൂടിയിരിക്കുന്നത്. അവർക്ക് 13.78 ശതമാനം മാത്രമാണ് നികുതി ചുമത്തിയിരിക്കുന്നത്.

ആന്റി ഡംപിങ് നികുതി പകര ചുങ്കവും കേരളത്തിലെ 130 ഓളം കയറ്റുമതി അധിഷ്ഠിത സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളെയും ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കും. കേന്ദ്ര സർക്കാരിന് മുന്നിൽ കേരളത്തിന്റെ ആശങ്ക അറിയിക്കാൻ കേരള സർക്കാർ കേന്ദ്രത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഏകോപന സമിതി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനിനു അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ സമു​ദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസ് തന്നെയാണ്. യുഎസ് വിപണിയിൽ തങ്ങൾക്ക് ഏകദേശം 35 മുതൽ 40 ശതമാനം വരെ വിഹിതമുണ്ട്. 26 ശതമാനമായി പകര ചുങ്കം ഉയർത്തുന്നത് ഇന്ത്യൻ ഉത്പന്നങ്ങളുടെ ചെലവ് വർധിപ്പിക്കും. അതോടെ ഇക്വഡോർ വിപണി കൈയടക്കാനുള്ള സാധ്യതയുമുണ്ട്. പുതിയ ചരക്കുകൾ കയറ്റുമതി ചെയ്യുന്നത് നിർത്താൻ, വാങ്ങുന്നവർ ഇതിനകം തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർ കിഴിവ് ആവശ്യപ്പെടുകയോ നിരസിക്കുകയോ ചെയ്തേക്കാം എന്നും ഞങ്ങൾ ആശങ്കപ്പെടുന്നു. നിരക്കുകൾ കുറയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നതിനാൽ കയറ്റുമതിക്കാർ സംഭരണം നിർത്താനും സാധ്യതയുണ്ട്- സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു.

വനാമി ചെമ്മീൻ, കടുവ ചെമ്മീൻ, കണവ, കൂന്തൾ എന്നിവയാണ് ഇന്ത്യയിൽ നിന്നു യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയുന്നവയിൽ പ്രധാനം. 2023-24ൽ 60,524 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ നിന്നുള്ള വരുമാനം മാത്രം 40,013 കോടി രൂപയാണ്. കേരളത്തിലെ കയറ്റുമതി സ്ഥാപനങ്ങൾ പ്രതിവർഷം ഏകദേശം 8,000 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഉത്പന്നങ്ങളുടെ ഒരു പ്രധാന പങ്ക് യുഎസ് വിപണിയിലേക്കാണ് പോകുന്നത്.

പകര ചുങ്കം യുഎസ് വിപണിയിൽ ചെലവ് കൂട്ടുന്നതോടെ യൂറോപ്യൻ, ചൈന വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. എന്നാൽ ഇത്രയധികം ചെമ്മീൻ ഉപയോഗിക്കുന്ന മറ്റൊരു രാജ്യവുമില്ലാത്തതിനാൽ യുഎസ് പോലുള്ള ഒരു വിപണി നഷ്ടപ്പെടുത്താൻ കഴിയില്ല. ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ട്. ഇതിനു ശേഷം യുഎസ് പകര ചുങ്കം കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു- സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എംആർ പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

കൊച്ചി: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്.

ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. യുവതിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി യുവതിയെ ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറുകയും ചെയ്തു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്.

നിലവിലെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പൊലീസ് കോടതിയില്‍ അറിയിക്കും. ഉദ്യോഗസ്ഥയുടെ കുടുംബവും ഗര്‍ഭച്ഛിദ്രത്തിന്റെയടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കും. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്.

ഇതിനിടെ, കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തടസ്സം നിന്നത് യുവതിയുടെ വീട്ടുകാരാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ ഇതു നിഷേധിച്ചിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാര്‍ എത്തിയിരുന്നില്ലെന്നും പിതാവ് മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐബി ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിനു മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.