by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ ആഗോളതലത്തിൽ 250 കോടി നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്.
വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കഴിഞ്ഞ ദിവസം തന്നെ എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. ‘ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്’, എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ പേര് ‘അസ്രേല്‍’ എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത
മാലിന്യ സംസ്കരണം, ജല സുരക്ഷ ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിലെ മികച്ച വാർഡായി കല്ലിൻ മൂട് വാർഡിനെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തു.
ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് എംഎൽഎ വി.ശശിയിൽ നിന്ന് പുരസ്കാരം കല്ലിൻ മൂട് വാർഡ് മെമ്പറും മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൂവണത്തുംമൂട് മണികണ്ഠൻ ഏറ്റുവാങ്ങി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനായി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗര്‍ഭച്ഛിദ്രത്തിന് സഹായിച്ച യുവതിയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു വരികയാണ്.
അതിനിടെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ പൊലീസ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡനം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ സുകാന്തിനെതിരെ നേരത്തെ പൊലീസ് ചുമത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പൊലീസ് പ്രതി ചേര്‍ത്തത്.
ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകളും ലഭിച്ചു.
ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയച്ചിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതെല്ലാം ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. സുകാന്ത് മാതാപിതാക്കൾക്കൊപ്പമല്ല ഒളിവിലുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചെന്നും സൂചനയുണ്ട്.
by Midhun HP News | Apr 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വർക്കലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടി പൊലീസ്. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമൽ(19), സുഹൃത്തായ 17കാരൻ എന്നിവരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂർ പേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും.
പെൺകുട്ടിയുടെ വീട്ടുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞ സമീപവാസികളായ പ്രതികൾ കേരളത്തിലേക്ക് ഒളിവിൽ കഴിയുന്നതിനായി എത്തുകയായിരുന്നു. വർക്കലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന ഇവരെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാപനാശം ഏരിയയിലെ ലോഡ്ജിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടി. പ്രതികളെ തമിഴ്നാട് പൊലീസിനു കൈമാറി.
by Midhun HP News | Apr 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ നിർത്തി ആളിനെ ഇറക്കുന്ന സമയത്ത് തൊട്ടു പുറകെ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിർത്തിയിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. തൊട്ടു പിറകെ വന്ന പാൽ വണ്ടിയും ബസിനു പിന്നിലിടിച്ചു. ബസ് യാത്രക്കാർക്ക് നിരവധിപേർക്ക് സാരമായി പരിക്കുകൾ ഏറ്റു.
by Midhun HP News | Apr 5, 2025 | Latest News, ജില്ലാ വാർത്ത
കൊടകര കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ ഇ.ഡി കേസിൽ നിന്നും ഒഴിവാക്കി സംരക്ഷിച്ചുവെന്നാരോപിച്ച് സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പച്ചംകുളം, കൊല്ലമ്പുഴ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.
Recent Comments