യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കഠിനംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലെ കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചു പറി തുടങ്ങിയ പതിനഞ്ചോളം കേസുകളിലെ പ്രതിയായ ആറ്റിങ്ങൽ സ്വദേശിയായ കൊച്ചൻ എന്നു വിളിക്കുന്ന ആകാശ് (25), ചിറയിൻകീഴ് സ്വദേശിയായ സബീർ എന്നയാളെ വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് മാസങ്ങൾക്ക് മുമ്പ് ആകാശിൻ്റെ അച്ഛനായ സതീശനെ, സബീർ ദേഹോപദ്രമേൽപിക്കാൻ ശ്രമിച്ചതിന് പ്രതികാരമായിട്ടാണ് ആകാശ് സബീറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ സബീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. കുത്തേറ്റ സബീർ നിരവധി കേസുകളിലെ പ്രതിയാണ്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണിക്കൂറുകൾ ഇടവിട്ട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന ആളാണ് കുത്തേറ്റ സബീർ. പ്രതിയെ പ്രതിയുടെ സുഹൃത്തിൻ്റെ കഴക്കൂട്ടത്തുള്ള വീട്ടിൽ നിന്നും ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്,എ എസ് ഐമാരായ ഉണ്ണിരാജ്, ഡീൻ, ശരത് കുമാർ, എസ് സി പി ഒമാരായ പ്രശാന്ത്, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ആശ വര്‍ക്കര്‍മാരുടെ സമരം 50-ാം ദിനത്തില്‍; ഇന്ന് മുടി മുറിച്ച് പ്രതിഷേധം

ആശ വര്‍ക്കര്‍മാരുടെ സമരം 50-ാം ദിനത്തില്‍; ഇന്ന് മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കും.

നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകുന്നത്. രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തു കൂടും. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുടി മുറിക്കലില്‍ പങ്കുചേരും.

പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരത്തിലും ഇന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ പങ്കാളികളാകും. സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്ക് സ്‌പെഷല്‍ എസി ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്ക് സ്‌പെഷല്‍ എസി ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: അവധിക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് (കൊച്ചുവേളി) ബംഗലൂരുവിലേയ്ക്ക് എസി സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചു. ബംഗലൂരു- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06555) ഏപ്രില്‍ 4 മുതല്‍ മേയ് 5 വരെ സര്‍വീസ് നടത്തും.

വെള്ളിയാഴ്ചകളില്‍ രാത്രി 10ന് ബംഗലൂരു എസ്എംവിടി ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ (06556) ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബംഗലൂരുവില്‍ എത്തിച്ചേരും.

ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. സെക്കന്‍ഡ് എ സി 2, തേഡ് 16 എന്നിങ്ങനെയാണ് കോച്ചുകള്‍. തേഡ് എസിയില്‍ 1490 രൂപയും സെക്കന്‍ഡ് എസിയില്‍ 2070 രൂപയുമാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം വരെയുള്ള നിരക്ക്. ട്രെയിനിന്റെ സ്റ്റോപ്പുകള്‍ : വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം.

മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്

മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്

കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മേഘയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്.

രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘ പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു.

ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനായുള്ള തിരച്ചിലില്‍ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം, സുകാന്ത് ഒളിവില്‍ പോയത് പൊലീസിന്റെ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഉത്സവം കണ്ടു മടങ്ങവേ വാഹനാപകടത്തിൽ അമ്മയും മകളും മരണപ്പെട്ടു

ഉത്സവം കണ്ടു മടങ്ങവേ വാഹനാപകടത്തിൽ അമ്മയും മകളും മരണപ്പെട്ടു

വർക്കല പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള കണ്ടു മടങ്ങവേ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാൻ നിയന്ത്രണം തെറ്റി നടന്നുവരികയായിരുന്ന അമ്മയെയും മകളെയും ഇടിക്കുകയായിരുന്നു. പേരേറ്റിൽ കോളൂർ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരണപ്പെട്ടത്.

സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിലും എതിർ ദിശയിൽ നിന്ന് വന്ന ഇരുചക്ര വാഹനത്തിലും കൂട്ടിയിടിക്കുകയും അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വക്കം സ്വദേശിയായ 19കാരനും പരിക്കേറ്റിറ്റുണ്ട്. റിക്കവറി വാനിലെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ: നിയന്ത്രണംവിട്ട ഇരുചക്ര വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പൊയ്ക മുക്ക് തുളസി ഭവനിൽ തുളസി – ശ്രീദേവി ദമ്പതികളുടെ മകൻ വിവേക് (30) ആണ് മരിച്ചത്.

സഹയാത്രികൻ പൊയ്ക മുക്ക് സ്വദേശി ആകാശ് (26) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 3.30നാണ് അപകടം. ആറ്റിങ്ങലിൽ നിന്നും പൊയ്ക മുക്ക് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കവെ ടോൾ മുക്കിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു