മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ സംഘടിപ്പിച്ചു

മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ സംഘടിപ്പിച്ചു

വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും, പാടശേഖരസമിതിക്കൊപ്പം നിന്ന് വയലാഘോഷങ്ങൾ ഒരുക്കി കൃഷിയെ നാടിന്റെ ഉത്സവമാക്കുന്ന സൗഹൃദ സംഘവും വയൽക്കരയിൽ ഇഫ്താർ വിരുന്നൊരുക്കി പുതിയൊരു മാതൃക സൃഷ്ടിച്ചു .

വയൽക്കരയിലെ ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ “വയലിഫ്താർ” എന്ന പേരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.
നാടിന്റെ ആരാധനാമൂർത്തിയായ ശ്രീഭൂതനാഥന്റെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പറമ്പിൽ ആകർഷകമായി തയ്യാറാക്കിയ സദസ്സിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി.

പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് ക്ഷേത്രാനുബന്ധ സൗകര്യങ്ങൾ വിട്ടുകൊടുത്ത് നാടിന്റെ കാർഷിക മുന്നേറ്റത്തിന് ഊർജ്ജവും മാതൃകയുമായ ശ്രീഭൂതനാഥൻ കാവ് ക്ഷേത്ര ട്രസ്റ്റ് ഇഫ്താർ സംഗമ വേദിയൊരുക്കിയതിലൂടെ പുതിയൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേത്ര വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പഴങ്ങളും വെജിറ്റേറിയൻ വിഭവങ്ങളും കഞ്ഞിയും ചേർത്തൊരുക്കിയ ഇഫ്താർ വിഭവങ്ങളും ഏറെ ശ്രദ്ധേയമായി.

ക്ഷേത്രാമൈതാനിയിൽ നടന്ന ഇഫ്താർ സംഗമ ഉദ്ഘാടന ചടങ്ങിന് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും സമീപത്തെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നോമ്പുതുറയും നിസ്കാരവും ഒരേസമയം നടന്നത് ഈ നാടിന്റെ സാംസ്കാരിക ഔന്നത്യം വിളിച്ചോതുന്ന അനുഭവമായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കൾ അടങ്ങുന്ന പാടശേഖര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ എല്ലാ പ്രവർത്തനങ്ങളും ആഘോഷങ്ങളും ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയൊരു ആഘോഷത്തിന്റെ കെട്ടിലും മട്ടിലും ആണ് വേദിയും സദസും സജ്ജീകരിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയിലും ഈ സംഗമ വേദിയിലേക്ക് ആളുകൾ ഒഴുകിയെത്തിയത്, ഒരു നാട് ഒന്നാകെ ഏറ്റെടുത്ത നന്മയുടെ അടയാളപ്പെടുത്തലായി മാറി.

മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംഗമ വേദിയിലെ അവതരണത്തിന്, സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 75 ജലസംരക്ഷണ – കാർഷിക പ്രവർത്തന മാതൃകകളിൽ ഒന്ന് പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷി പുനസ്ഥാപനം ആയിരുന്നു.

ഔദ്യോഗിക ക്ഷണം ലഭിച്ചതനുസരിച്ച് പാടശേഖരസമിതി, സൗഹൃദസംഘം പ്രവർത്തകർ പരിസ്ഥിതി സംഗമ വേദിയിൽ മികവ് അവതരണം നടത്തുകയും, മികവ് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.

മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ, മതമേലധ്യക്ഷന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടയ്ക്കോട് പള്ളി ഇമാം നിസാമുദ്ദീൻ ബാഖവി, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ജോമോൻ അഗസ്റ്റിൻ എന്നിവർ മതസൗഹാർദ്ദ സന്ദേശങ്ങൾ നൽകി.

യോഗത്തിന് പാടശേഖരസമിതി ട്രഷറർ രാജേന്ദ്രൻ നായർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിൽകുമാർ നന്ദിയും പറഞ്ഞു. മുദാക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ് ആർ പി, പഞ്ചായത്ത് മെമ്പർ ബിജു .റ്റി, ശ്രീഭൂതനാഥൻകാവ് ക്ഷേത്ര ട്രസ്റ്റ് അംഗം ശ്രീധരൻ നായർ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ്, കൃഷി ഓഫീസർ ലീന എൻ, വില്ലേജ് ഓഫീസർ ഷാജഹാൻ ഇ, സിഡിഎസ് ചെയർപേഴ്സൺ പ്രേമലത, ഉപദേശക സമിതി അംഗങ്ങളായ രാജീവ് ബി, വിജു കോരാണി, ജയകുമാർ, സാബു എൻ, പാടശേഖരസമിതി സെക്രട്ടറി അൻഫർ എ, സൗഹൃദ സംഘം കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ സംസാരിച്ചു.

‘ആരെയും വേദനിപ്പിക്കാനില്ല, എമ്പുരാൻ മാറ്റം വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’: ​ഗോകുലം ​ഗോപാലൻ

‘ആരെയും വേദനിപ്പിക്കാനില്ല, എമ്പുരാൻ മാറ്റം വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’: ​ഗോകുലം ​ഗോപാലൻ

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്, റിലീസിന് പിന്നാലെ വൻതോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബിജെപിക്കെതിരെ ചിത്രം ശക്തമായി കടന്നാക്രമിച്ചു എന്നായിരുന്നു സോഷ്യൽ മീ‍ഡിയയിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഇപ്പോഴിതാ എമ്പുരാൻ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ​ഗോകുലം ​ഗോപാലൻ പ്രതികരിച്ചിരിക്കുകയാണ്.

പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗോകുലം ​ഗോപാലൻ പറഞ്ഞു. എമ്പുരാനിൽ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോ​ഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റം വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് താൻ പറഞ്ഞിട്ടുണ്ട്.

തല്ക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തനിക്കറിയില്ലെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു. ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് ഒരു തിയറ്ററിൽ തന്നെ മാറ്റണമെങ്കിൽ നല്ല ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്തപ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണെന്നും ​ഗോപാലൻ കൂട്ടിച്ചേർത്തു. സാങ്കേതികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംവിധായകന് അറിയാൻ കഴിയുമെന്നും അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും ​ഗോകുലം ​ഗോപാലൻ വ്യക്തമാക്കി.

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും.

ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും. ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന്‌ 89 ക്യാമ്പുകളാണ്‌ സജ്ജീകരിച്ചത്‌. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ്‌ ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട്‌ ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പിൽ പുതിയ ഇ ടി ഒ മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വകുപ്പിൽ പുതിയ ഇ ടി ഒ മെഷീൻ സ്ഥാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വകുപ്പിൽ (എത്തിലിൻ ഓക്സൈഡ് സ്റ്റെറിലൈസേഷൻ മെഷീൻ) ജില്ലാ കളക്ടർ അനു കുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനൂള്ള ഈ ഉപകരണം കാത് ലാബിലെ ഉപയോഗത്തിന് മാത്രമായി ലഭിക്കുന്നത് മൂലം ആൻജിയോ പ്ലാസ്റ്റി, ആൻജിയോഗ്രാം, മറ്റു ഹൃദ്‌രോഗ ചികിൽസകൾ എന്നിവ മുടക്കം കൂടാത നടത്തുന്നതിന് സാധ്യമാകും.

ഇതുവഴിയായി മെഡിക്കൽ കോളജ് ഹൃദ്‌രോഗ വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഗുണമേന്മയർന്നതും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാകുന്നതാണ്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് മോറിസ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. കാർഡിയോളജി വിഭാഗം തലവൻ ഡോ. കെ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. എച്ച് ഡി എസ് സൂപ്രണ്ട് കൃഷ്ണ ഭദ്രൻ, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മാത്യു ഐപ്പ് നന്ദി അറിയിച്ചു.

വിശുദ്ധ റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി വിശ്വാസികള്‍

വിശുദ്ധ റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി വിശ്വാസികള്‍

ഏറെ പവിത്രമായി കണക്കാക്കുന്ന വെള്ളിയാഴ്ചയും പുണ്യം നിറഞ്ഞ റമസാന്‍ 27ാം രാവും ഒരുമിച്ച്‌ കിട്ടിയതിന്റെ ധന്യതയിലാണ് ഇക്കൊലം മുസ്്‌ലിം വിശ്വാസികള്‍. റമസാനിലെ അവസാന വെള്ളിയാഴ്ച ഖുതുബക്കിടെ പള്ളികളിലെ ഖതീബുമാര്‍ അസ്സലാമു അലൈക യാ ശഹ്‌റ “റമസാന്‍…” എന്ന് റമസാന് വിടപറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഹൃദയം തുടിച്ചു

11 മാസത്തെ കാത്തിരിപ്പിനു ശേഷം കടന്നുവന്ന റമസാന്‍ സത്കര്‍മങ്ങള്‍ക്ക് പലമടങ്ങ് പ്രതിഫലം നല്‍കപ്പെടുന്ന മാസമാണ്. അതുകൊണ്ട് തന്നെ വൃതാനുഷ്ടാനത്തിന് പുറമെ ധാനധര്‍മം, സാധുജന പരിപാലനം, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് വിതരണങ്ങള്‍, പള്ളികളില്‍ ഇഅ്തിഖാഫിരിക്കല്‍ മഹാന്‍മാരുടെയും ബന്ധുക്കളുടെയും ഖബറ് സിയാറത്ത് ചെയ്യല്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയ സത്കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയാണ് മുസ്്‌ലിം വിശ്വാസികള്‍ റമസാന് വിടപറയുന്നത്.