യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്‌ കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്‌, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും.
തിരക്കിന്‌ അനുസരിച്ച്‌ 13 ബസും സജ്ജമാക്കും. ഏപ്രിൽ ഒമ്പതിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക്‌ ട്രെയിൻ ടിക്കറ്റ്‌ കിട്ടാതെ യാത്രക്കാർ വലയുകയാണ്‌.

ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ആറ്റിങ്ങൽ.. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് സനോജ് (53) പോലീസ് പിടിയിലായി. മടവൂർ, ഞാറയിൽകോണം, മയിലാടുംപൊയ്ക സ്വദേശിയായ ഇയാളെ പുനലൂർ പോലീസിന്റെ സഹായത്തോടെ ആറ്റിങ്ങൽ പോലീസാണ് അറസ്റ്റ് ചെയ്തത്. കരവാളൂർ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ടയുടൻ പുഴയിലിറങ്ങി ആറ്റിന് നടുവിലുള്ള കൽക്കൂട്ടത്തിൽ ഒളിച്ച പ്രതിയെ സാഹസികമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ വഴിയില്ലെന്ന് കണ്ടപ്പോൾ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

​മുദാക്കൽ താഴെക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ നിന്നും ഒരു പവന്റെ താലിമാലയും സ്വർണ്ണപ്പൊട്ടുകളും ഇയാൾ കവർന്നിരുന്നു. കൂടാതെ 18-ാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയുടെ വാതിൽ തകർത്ത് അകത്തുകയറി 15,000 രൂപയും മോഷ്ടിച്ചു. കരവാളൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വീണ്ടും മോഷണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജ്, പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കാപ്പ (KAAPA) നിയമപ്രകാരം തടവുശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
​ഫിംഗർ പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കരിയര്‍ തകര്‍ത്ത അപൂര്‍വ്വ രോഗം; അച്ഛന്റെ ആത്മഹത്യ; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച മടങ്ങിവരവ്; മായ മൗഷ്മിയ്ക്ക് സംഭവിച്ചത്

കരിയര്‍ തകര്‍ത്ത അപൂര്‍വ്വ രോഗം; അച്ഛന്റെ ആത്മഹത്യ; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച മടങ്ങിവരവ്; മായ മൗഷ്മിയ്ക്ക് സംഭവിച്ചത്

മലയാളികള്‍ക്ക് സുപരിചിതയാണ് മായ മൗഷ്മി. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നടി. എന്നാല്‍ പിന്നിടൊരു നാള്‍ മായയെ സ്‌ക്രീനില്‍ കാണാതായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മായയെ പിന്നീട് കാണുന്നത്. ആ വലിയ ഇടവേളയിലേക്ക് മായയെ നയിച്ചത് അപ്രതീക്ഷിതമായി കടന്നു വന്ന അപൂര്‍വ്വ രോഗമായിരുന്നു.

കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് മായയുടെ ജീവിതം മാറ്റി മറിച്ച ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നത്. 2013 ല്‍ കണ്ണിന് അണുബാധ ബാധിക്കുകയായിരുന്നു. സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയയായിരുന്നു പ്രശ്‌നമായത്. അസഹ്യമായ വേദനയായിരുന്നു. വെയിലും ചൂടും പറ്റില്ല. കണ്ണില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവന്‍ നിറയും. മുഖത്ത് വെളിച്ചം പോലും അടിക്കാന്‍ പാടില്ല. വെയിലും ചൂടുമൊന്നും കൊള്ളാന്‍ പാടില്ലായിരുന്നു. ക്രമേണ മായയുടെ കാഴ്ച മങ്ങി.

ഈ അസുഖമുള്ള ആരുടെയെങ്കിലും കയ്യില്‍ നിന്നും ബിസ്‌കറ്റോ വെള്ളമോ വാങ്ങി കഴിച്ചാല്‍ പോലും രോഗം പകരുമെന്നാണ് തനിക്ക് എന്തുകൊണ്ട് ഈ അവസ്ഥ വന്നുവെന്ന മായയുടെ ചോദ്യത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി. പകരാനുള്ള സാധ്യത വളരെ കൂടുതലായതോടെ മായയുടെ ജീവിതം അടച്ചിട്ട മുറിയിലേക്ക് ചുരുങ്ങി. കൊറോണയ്ക്കും മുമ്പേ മായ ക്വാറന്റീന്‍ ജീവിതം അനുഭവിച്ചു തുടങ്ങി. ദിവസങ്ങളും ആഴ്ചകളുമല്ല ഒരു വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു മായ.

കണ്ടു നില്‍ക്കാന്‍ പോലും സാധിക്കാനാകാത്ത അത്ര ദയനീമായിരുന്നു മായയുടെ അവസ്ഥ. ഇതോടെ അടുപ്പമുണ്ടായിരുന്നവരും അകന്നു. അക്കാലത്ത് തന്നെ സ്ഥിരമായി വിളിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് നടന്‍ പ്രേം പ്രകാശായിരുന്നുവെന്നും മായ ഓര്‍ക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെയാണ് അച്ഛന്റെ സാമ്പദ്യ പ്രശ്‌നങ്ങളും മായയുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

ബിസിനസില്‍ കൂടെ ഉണ്ടായിരുന്നവര്‍ ചതിച്ചതോടെ അച്ഛന് നഷ്ടായത് 52 ലക്ഷം രൂപയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ആരും അദ്ദേഹത്തിനൊപ്പം നിന്നില്ല. തന്റെ സ്വര്‍ണം വിറ്റ് അച്ഛന്റെ കടങ്ങള്‍ തീര്‍ക്കാന്‍ മായ സഹായിച്ചു. തന്റെ സമ്പാദ്യമെല്ലാം മായ അച്ഛനു നല്‍കി. സ്വത്തെല്ലാം വിറ്റു. പക്ഷെ കടവും ബാധ്യതകളും തീര്‍ന്നില്ല. അങ്ങെനെയിരിക്കെ ഒരു ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയ അച്ഛന്‍, മതിലിനോട് ചേര്‍ന്നുള്ള റെയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ജീവിതത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് മായയെ തേടി വിപിന്‍ എത്തുന്നത്. അച്ഛനുണ്ടായിരുന്ന സമയത്തും വിപിന്‍ വിവാഹാലോചനയുമായി വന്നിരുന്നുവെങ്കിലും അന്ന് വിവാഹത്തിന് മായയും വീട്ടുകാരും തയ്യാറായിരുന്നില്ല. ഒരു മാലം പോലും വാങ്ങി നല്‍കാനില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ആലോചന നിരസിച്ചത്. പക്ഷെ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും തന്നെ സ്‌നേഹിക്കുവാന്‍ വിപിന് സാധിക്കുന്നുണ്ടെന്നത് മായയുടെ മനസ് മാറ്റി. അവര്‍ വിവാഹിതരായി.

പതിയെ മായ ജീവിതം തിരികെ പിടിച്ചു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ 2023 ല്‍ മായ തിരിച്ചുവന്നു. അഭിനയത്തില്‍ സജീവമായി. മകളായിരുന്നു അമ്മയെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിച്ചത്.

മംഗലപുരത്ത് വയോധികയെ കത്തി കാട്ടി ബലാത്സംഗം ചെയ്തതായി പരാതി

മംഗലപുരത്ത് വയോധികയെ കത്തി കാട്ടി ബലാത്സംഗം ചെയ്തതായി പരാതി

മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടി ആയിരുന്നു സംഭവം.

ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് 65കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെപ്പറ്റി സൂചന കിട്ടിയതായി മംഗലപുരം പൊലീസ് അറിയിച്ചു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ക്ഷേത്ര വികസനത്തിന് ഭൂമി ദാനം: ആലംകോട് സ്വദേശി അബ്ദുൽ ഗഫാർ മാതൃകയായി

ക്ഷേത്ര വികസനത്തിന് ഭൂമി ദാനം: ആലംകോട് സ്വദേശി അബ്ദുൽ ഗഫാർ മാതൃകയായി

ആലംകോട്: മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബ്ദുൽ ഗഫാർ. ആലംകോട് കൊച്ചുവിള പ്ലാക്കോട് നെട്ടറഅപ്പൂപ്പൻ നടദേവീ ക്ഷേത്രത്തിന്റെ വികസനത്തിനായി അര സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകി ഞാറവിള മുസ്ല്യാർ മൻസിലിൽ അബ്ദുൽ ഗഫാർ ശ്രദ്ധേയനായി.

ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം പുരയിടത്തിൽ നിന്നാണ് അദ്ദേഹം വികസന ആവശ്യങ്ങൾക്കായി ഭൂമി നൽകിയത്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമായി ഈ നടപടി വിലയിരുത്തപ്പെടുന്നു. ആരാധനാലയത്തെ ബഹുമാനിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്ത അബ്ദുൽ ഗഫാറിനോട് ക്ഷേത്രരക്ഷാധികാരി ഗോപാലൻ, പൂജാരി സന്തോഷ്, ശശി എന്നിവർ നന്ദി അറിയിച്ചു. ഇത് സമൂഹത്തിൽ മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്ന മഹത്തായ മാതൃകയാണെന്ന് പൊതുപ്രവർത്തകരായ മോഹനൻ നായർ (സോൾവില്ല), ഷാഹുൽ ഹമീദ് (ഞാറവിള) എന്നിവർ അഭിപ്രായപ്പെട്ടു.

സമ്മര്‍ ബംപര്‍: പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 ന്

സമ്മര്‍ ബംപര്‍: പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 ന്

തിരുവനന്തപുരം: സമ്മര്‍ ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്‌. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാര്‍ഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകള്‍ക്കും ലഭിക്കും.