‘പിണറായി അപ്പൂപ്പന്‍ പറഞ്ഞിട്ടാണ് പൊലീസ് വന്നത്’, രണ്ടാം ക്ലാസുകാരിയുടെ ആംബുലന്‍സ് യാത്രാനുഭവം

‘പിണറായി അപ്പൂപ്പന്‍ പറഞ്ഞിട്ടാണ് പൊലീസ് വന്നത്’, രണ്ടാം ക്ലാസുകാരിയുടെ ആംബുലന്‍സ് യാത്രാനുഭവം

തിരുവനന്തപുരം: വാഹനയാത്രയെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുക എന്ന പാഠപുസ്തകത്തിലെ ചോദ്യത്തിന് രണ്ടാം ക്ലാസുകാരിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. പിണറായി അപ്പൂപ്പന്‍ (മുഖ്യമന്ത്രി പിണറായി വിജയൻ) പറഞ്ഞിട്ട് താന്‍ സഞ്ചരിച്ച ആംബുലന്‍സിന് പൊലീസ് അകമ്പടി വന്നെന്ന് വ്യക്തമാക്കുന്ന കുട്ടിയുടെ കുറിപ്പാണ് വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചത്.

കോഴിക്കോട് പറമ്പില്‍ ബസാര്‍ എ എം യു പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ് എന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടിപ്പിക്കല്‍ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം എന്ന അസുഖ ബാധിതയായ കുട്ടിയെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പോലീസ് അകമ്പടിയോടെ കോഴിക്കോട് നിന്നും പ്രത്യേക മെഡിക്കല്‍ ആംബുലന്‍സില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഈ സംഭവമാണ് കുട്ടി പാഠപുസ്തകത്തില്‍ ഡയറിക്കുറിപ്പായി പങ്കുവച്ചത്. കുറിപ്പിന്റെ ഫോട്ടോ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രി കുട്ടി നിലവില്‍ ആരോഗ്യവതിയാണ് എന്നും കുറിയ്ക്കുന്നു.

”ആംബുലന്‍സില്‍ ആയിരുന്നു യാത്ര. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക്. കുടെ ഉമ്മയും അബ്ബയും ഉണ്ടായിരുന്നു. മുന്നില്‍ പൊലീസ് ജീപ്പ് ഉണ്ടായിരുന്നു. ആംബുലന്‍സും പൊലീസ് ജീപ്പും വേഗത്തിലാണ് പോയത്. ആംബുലന്‍സിന് സൈറണ്‍ ഉണ്ടായിരുന്നു. പിണറായി അപ്പൂപ്പന്‍ പറഞ്ഞിട്ടാണ് പൊലീസ് വന്നത് എന്ന് ഉമ്മ പറഞ്ഞു. ഞങ്ങള്‍ കുറേ നേരം യാത്ര ചെയ്തു.” എന്നാണ് നന്മയുടെ കുറിപ്പിലെ ഉള്ളടക്കം.

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,680 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 8210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. 65,840 രൂപയായി ഉയര്‍ന്ന് അന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. തുടര്‍ന്ന് ശനിയാഴ്ച വില കുറഞ്ഞ സ്വര്‍ണവില ഇന്നും താഴുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മുദാക്കൽ പഞ്ചായത്ത് ഇരുപതാം വാർഡിൽ അവനവഞ്ചേരി യിലാണ് സംഭവം. അവനവഞ്ചേരി അനീസ മന്സിലിൽ അസീന (37) ആണ് വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണത്.

ഏകദേശം 70 അടി ആഴവും 10 അടിയോളം വെള്ളവുമുള്ള കിണറിൽ വായു സഞ്ചാരം കുറവായിരുന്നു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർ ബി. വിക്രമരാജ് ആണ് കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തിയത്. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ സി ആർ ചന്ദ്രമോഹൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി. സുധീർ കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി. രതീഷ്, വി ആർ .നന്ദഗോപാൽ, ആർ എസ് അനൂപ്,
എസ് എസ് ശരത് ലാൽ, ഹോം ഗാർഡ് ടി പി ബിജു തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

അള്‍ട്രാവയലറ്റ് സൂചിക: മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

അള്‍ട്രാവയലറ്റ് സൂചിക: മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടത്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തി. രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലര്‍ട്ട് ആണ് രണ്ടിടങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്.

കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയില്‍ രേഖപ്പെടുത്തി. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നിലവിലുള്ളത്. വിളപ്പില്‍ശാല, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി എന്നിവടങ്ങളിള്‍ ആറ് മുതല്‍ 7 വരെയാണ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മടം, കാസര്‍കോട് പ്രദേശങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക ഗുരുതരമായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറയിപ്പില്‍ വ്യക്തമാക്കുന്നു.

അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും.

പതിനാറ് കാരിയെ തട്ടി കൊണ്ട് പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ് ചെയ്തു

പതിനാറ് കാരിയെ തട്ടി കൊണ്ട് പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ് ചെയ്തു

പള്ളിക്കൽ കാട്ടു പുതുശേരി വെള്ള ചാലയിൽ പാറയിൽ വീട്ടിൽ 19 വയസുള്ള ഇർഫാൻ, വെളിനല്ലൂർ ആൻസിയ മൻസിലിൽ 19 വയസുള്ള സുൽഫിക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ ആലുവയിലേക്ക് കൂട്ടി കൊണ്ടുപോയി. പെൺകുട്ടിയെ കാൺമാനില്ലായെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ആലുവയിൽ ഉണ്ടെന്ന് മനസിലാക്കിയത്.
തുടർന്ന് പോലീസ് ആലുവയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് ഐ മാരായ രജനീഷ് മാധവൻ, അനിൽകുമാർ, രാജേഷ്, എ.എസ് ഐ മാരായ അനിൽകുമാർ, ബിജു. സി.പി.ഒ അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ പാർവതിപുരം പത്തൊമ്പതാം വാർഡ് ഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു

ആറ്റിങ്ങൽ പാർവതിപുരം പത്തൊമ്പതാം വാർഡ് ഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു

ആറ്റിങ്ങൽ പാർവതിപുരം പത്തൊമ്പതാം വാർഡ് ഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം ശരത്ചന്ദ്രപ്രസാദ് നിർവഹിച്ചു. സുകുമാരപുള്ള അധ്യക്ഷനായി. സോപാനം വിജയൻ, പ്രിൻസരാജ്, ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.