by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
വേതനവർധനയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ, സംസ്ഥാന ഭാരവാഹികളായ 5 നേതാക്കൾക്ക് നോട്ടിസ് അയച്ച് പൊലീസ്. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു, ജില്ലാപ്രസിഡന്റ് എസ്.മിനി, കെ.പി.റോസമ്മ, ഷൈല കെ.ജോൺ എന്നിവർക്കാണ് പൊലീസ് നോട്ടിസ് നൽകിയത്.
14നു നടത്തിയ സമരവുമായി ബന്ധപ്പെട്ട് അഞ്ചു നേതാക്കൾക്കും നൂറ്റി അൻപതോളം പ്രവർത്തകർക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, നിയമവിരുദ്ധമായ സംഘംചേരൽ, പൊതുവഴി തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുത കണ്ടെത്തുന്നതിനും സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
1ഗ്രാം എം ഡി എം എയും 7ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം മെഹറുന്നീസ മൻസിൽ ഷംസുദീൻ മകൻ ഷമീർ (പിങ്കു ആശാൻ) (32)ആണ് റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി ജില്ലയുടെ അതിർത്തി പ്രദേശം നിലമേൽ കടയ്ക്കൽ ചിതറ മേഖല കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വരുന്നു എന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു ഐ പി എസ്സിന്കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി റൂറൽ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
കൊട്ടാരക്കര ഡി വൈ എസ് പി ബൈജു കുമാർ. കെ യുടെ നിർദ്ദേശപ്രകാരം ഡാൻസഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, സി പി ഒമാരായ സജുമോൻ ടി, വിപിൻ ക്‌ളീറ്റസ്, ദിലീപ്, നഹാസ് ചടയമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മോനിഷ്. എം, സി പി ഒമാരായ ഷംനാദ്, സജി, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
വർക്കല തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്ര ചക്ര തീർത്ത് കുളത്തിന് സമീപത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ദുർഗന്ധം മൂലം മൂക്കു പൊത്തി പോകേണ്ട അവസ്ഥയാണ്. ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കുളത്തിലെ വെള്ളം പുറത്തേക്ക് ഒഴുകി കടലിലേക്ക് പോകുന്ന തണ്ണീർത്തടത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വാഹനത്തിൽ സെപ്റ്റിക് മാലിന്യം തള്ളിയതായി ഭക്തജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.
നിരവധി ഭക്തരും തീർത്ഥാടകരും പരിപാവനമായ ക്ഷേത്രക്കുളത്തെ ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ ഉടൻ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. നടപടി ഉടൻ സ്വീകരിക്കുമെന്ന് ക്ഷേത്ര ദേവസം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. മത്സ്യ വില്പന കഴിഞ്ഞു എത്തുന്ന കച്ചവടക്കാരും ക്ഷേത്രക്കുളത്തിൽ മത്സ്യ വില്പനയ്ക്ക് ഉപയോഗിക്കുന്ന പെട്ടികളും കഴുകി വൃത്തിയാക്കുന്നതും പതിവ് കാഴ്ചയാണെന്ന് ഭക്തർ പറയുന്നുണ്ട്.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
കോളജില്‍ റാഗിംഗ് നടന്നതായി ആന്റി റാഗിംഗ് കമ്മിറ്റി ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി -റാഗിംങ് കമ്മിറ്റിയാണ് കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്.
സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴ് പേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ ഇന്ന് കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
പാതിവില തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. കൊച്ചി യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത്. കെ എൻ ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ പരിശോധന തുടരുകയാണ്. ഒപ്പം തന്നെ സായിഗ്രാമം, എൻജിഒ കോൺഫെഡറേഷൻ ഓഫീസ് അടക്കം 12 സ്ഥലങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം (17-02-2025) രാത്രി 10 മണിയോടെ ആറ്റിങ്ങൽ നാലുമുക്ക് ഭാഗത്ത് വെച്ച് ആറ്റിങ്ങൽ സ്വദേശി ദീപുവിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി.
രാത്രി വീട്ടിലേക്കുള്ള ഗ്യാസ് എടുക്കാൻ വന്ന് മടങ്ങി വീട്ടിൽ എത്തുമ്പോഴാണ് പേഴ്സ് നഷ്ടമായത്. കളക്ഷൻ പിരിഞ്ഞു കിട്ടിയ 16,500 രൂപയും ചില്ലറ പൈസയും പേഴ്സിൽ ഉണ്ടായിരുന്നു. കൂടാതെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, രണ്ട് എടിഎം കാർഡുകൾ തുടങ്ങിയ വിലപ്പെട്ട രേഖകളും നഷ്ടമായി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ +919633104507 ഈ നമ്പറിലോ ബന്ധപ്പെടുക.
Recent Comments