വർക്കല റെയിൽവേ സ്റ്റേഷന് സമീപം തീ പിടിച്ചു

വർക്കല റെയിൽവേ സ്റ്റേഷന് സമീപം തീ പിടിച്ചു

വർക്കല: റെയിൽവേ സ്റ്റേഷനൻ പാർക്കിംഗ് സമീപം തീപിടുത്തമുണ്ടായി. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലാണ് സാമൂഹ്യവിരുദ്ധർ തീ ഇട്ടത്. തുടർന്നുണ്ടായ തീപിടുത്തത്തിൽ വർക്കല ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ നിമിത്തം വൻ അപകടം ഒഴിവായി.

കേരളാ ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു

കേരളാ ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു

കേരളാ ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു. സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മണിവസന്തം ശ്രീകുമാർ സമ്മേളനം നടക്കുന്ന വെഞ്ഞാറമൂട് വയ്യേറ്റ് പാം റോയൽ ഹാളിന് മുൻവശം പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ കൃഷ്ണകുമാർ, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, ജില്ലാ ട്രഷറർ ബിനു എസ് ആർ മേഖലാ കമ്മിറ്റി അംഗങ്ങൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

പിരപ്പമൺകാട് പാടശേഖരസമിതിക്ക് ആദരം

പിരപ്പമൺകാട് പാടശേഖരസമിതിക്ക് ആദരം

ഒരു നാടിനെ മുഴുവൻ കാർഷികവൃത്തിയിലേക്ക് തിരികെ കൊണ്ടുവന്ന മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പിരപ്പമൺകാട് പാടശേഖരസമിതി ഭാരവാഹികളെ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വച്ച് കേരള സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉപഹാരം നൽകി ആദരിച്ചു. കേരള ഗവൺമെന്റിന്റെ കാർഷിക സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയോട് അനുബന്ധിച്ചാണ് അനുമോദനം സംഘടിപ്പിക്കപ്പെട്ടത്.

പാടശേഖര സമിതിക്ക് വേണ്ടി സമിതി പ്രസിഡന്റ് സാബു വി ആർ ഉപഹാരം ഏറ്റുവാങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ബി അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് മുഖ്യാതിഥിയായി. മണ്ണ് സംരക്ഷണ വിഭാഗം ഡയറക്ടർ സാജു കെ സുരേന്ദ്രൻ ഐ ഇ എസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർ എം വിഭീഷ് ഐഎസ്എസ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടർ ഹലീമ ബീഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗത്തിന് എ ശിവകുമാർ സ്വാഗതവും എം.ജി.രാജമ്മ നന്ദിയും പറഞ്ഞു.

20 വർഷക്കാലം തരിശ് കിടന്ന വയലുകളെ ഇവിടത്തെ കർഷക കൂട്ടായ്മ, രണ്ടുവർഷക്കാലം കൊണ്ടാണ് പൂർണ്ണമായും കൃഷിയോഗ്യമാക്കി മാറ്റിയത്. കൃഷിയോടൊപ്പം സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും, സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും ആണ് ഇവിടെ കാർഷിക മുന്നേറ്റം സാധ്യമാകുന്നത്. പാട്ട കരാർ വ്യവസ്ഥയിൽ താല്പര്യമുള്ള ആളുകളെ സംഘടിപ്പിച്ച് കൃഷി ആരംഭിച്ച പാടശേഖരത്തിൽ കൃഷി ലാഭകരമാണെന്ന് കണ്ടതോടെ, വയൽ ഉടമകളിൽ ഏറെക്കുറെ എല്ലാവരും കൃഷിയിലേക്ക് തിരികെയെത്തുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു .

നാട്ടിലെ സാമൂഹിക കൂട്ടായ്മകൾക്ക് പുറമെ ചുറ്റുമുള്ള വിദ്യാലയങ്ങളിലെ കുട്ടികളും അവരുടെ വിദ്യാലയത്തിന്റെ പേരിൽ കൃഷി ഇറക്കാനായി എല്ലാതവണയും വയലുകളിൽ എത്തുന്നതും വയൽ കാഴ്ചകൾ കാണാൻ നഗരപ്രദേശങ്ങളുടെ വിദ്യാലയങ്ങളിലെ കുട്ടികൾ ഉൾപ്പെടെ എത്തിച്ചേരുന്നതും അവശകരമായ അനുഭവം തന്നെയാണ്. പാടശേഖരത്തിന്റെ സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കിയ പിരപ്പമൺകാട് കുത്തരിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നത് കർഷകരെ സംബന്ധിച്ച് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇവിടുത്തെ ഏറ്റവും വലിയ ബഹുജന കൂട്ടായ്മയായ പിരപ്പമൺകാട് സൗഹൃദ സംഘം ഈ കാർഷിക മുന്നേറ്റത്തിന് നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്.

വരൾച്ച, വെള്ളപ്പൊക്കം, ചാഴിയുടെ ആക്രമണം തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുന്ന ഈ കർഷക കൂട്ടായ്മ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടത്തിന്റെ ആക്രമണമാണ്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് പാടശേഖരസമിതി സെക്രട്ടറി അൻഫാർ ഗ്രാമപഞ്ചായത്തിനും കൃഷിവകുപ്പിനും നൽകിയ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

ഉമ എന്ന നെൽവിത്തിലൂടെ ജില്ലയിലെ മികച്ച പാടശേഖരമായി, കാർഷിക വിജയം നേടിയ കർഷകർ ഇത്തവണ പരീക്ഷണാർത്ഥം നവരത്ന എന്ന നെല്ലിനം കൂടി പാടശേഖരത്തിൽ പരീക്ഷിക്കുകയാണ്.

റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി

റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. റേഷൻ കടകളിലെ അവശ്യവസ്തുക്കൾ സംസ്ഥാന സർക്കാർ ഉടൻ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ധർണ യുഡിഎഫ് ആറ്റിങ്ങൽ നിയോജകമണ്ഡലം ചെയർമാൻ അഡ്വ വി . ജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ടി പി അമ്പിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ എസ് കെ പ്രിൻസ് രാജ്, ജയചന്ദ്രൻ നായർ. എസ്, ബ്ലോക്ക് ഭാരവാഹികളായ ആലംകോട് നസീർ, വിനയ്കുമാർ.കെ , ഷാജി.എച്ച് , ഐ എൻ ടി യു സി ബ്ലോക്ക്‌ പ്രസിഡന്റ് ഇല്യാസ്. എം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം തുടങ്ങിയവർ സംസാരിച്ചു

ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു

ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു

ആറ്റിങ്ങൽ: പച്ചംകുളം വിളയിൽ വീട്ടിൽ (എൻ.ആർ.എ:54) ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു.

ഭാര്യ: കെ ശ്രീദേവി.
മക്കൾ: ദിവ്യ ഐ.എസ്, ദിന്നു ഐ.എസ് (അധ്യാപിക,ജവഹർ കോളനി ഹൈസ്കൂൾ, പാലോട്).
മരുമക്കൾ: എം സുരേഷ് ബാബു(ദുബായ്), ബി ബിജീഷ് (സിവിൽ പോലീസ് ഓഫീസർ,). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്

കൈക്കൂലി വാങ്ങിയ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങിയ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു

പഴയകുന്നുമ്മേൽ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. വസ്‌ തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് വിജയകുമറിനെ പിടികൂടുകയായിരുന്നു. വിജയകുമാർ കാട്ടാക്കട സ്വദേശിയാണ്.

പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരൻ്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. പക്ഷേ, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.

തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചുവത്രെ. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെറെ നിർദ്ദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11.40 ഓടെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്‌ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.