ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ

ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ജയചന്ദ്രന്‍ ഒളിവിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല. ഇതിനിടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

നേരത്തെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജി ഗിരീഷ് ഹര്‍ജി തള്ളുകയായിരുന്നു.

ഫാമിലി കോൺഫറൻസ്: മണ്ഡലം പ്രചരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

ഫാമിലി കോൺഫറൻസ്: മണ്ഡലം പ്രചരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഫെബ്രുവരി 23ന് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ മണ്ഡലം
പ്രചരണങ്ങൾക്ക് ഇന്നു തുടക്കമാകുന്നു. ഇന്ന് വൈകുന്നേരം 5.30ന് പൂന്തുറ എസ് എം ലോക്ക് ജംഗ്ഷനിൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പ്രചാരണ സമ്മേളനം നടക്കും.

വിസ്ഡം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ഫാമിലി കോൺഫറൻസുമായി ബന്ധപ്പെട്ട് തസ്ഫിയ ആദർശ സമ്മേളനങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ ഒരുക്കം ശാഖാ തയ്യാറെടുപ്പുകൾ തുടങ്ങി വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങൾ നടക്കും.

ഫെബ്രുവരി 23ന് പുത്തരിക്കണ്ടത്ത് നടക്കുന്ന ഫാമിലി കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. ഹുസൈൻ സലഫി (ഷാർജ) മുഖ്യപ്രഭാഷണം നടത്തും. വിസ്‌ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്, പ്രൊഫ.ഹാരിസ് ബിൻ സലിം, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും.

ഓട്ടോമറിഞ്ഞ് ഗുരുതര പരുക്ക് പറ്റിയ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

ഓട്ടോമറിഞ്ഞ് ഗുരുതര പരുക്ക് പറ്റിയ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

ഓട്ടോമറിഞ്ഞ് ഗുരുതര പരുക്ക് പറ്റിയ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജംഗ്ഷനിലായിരുന്നു സംഭവം. അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയിൽ നിന്നും വിൽപ്പനയ്ക്കുള്ള മത്സ്യവുമായിൽ ആറ്റിങ്ങൽഭാഗത്തേക്ക്‌ പോയ KL16N6993 എന്ന ആപ്പേ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തെരുവ് നായ കുറുക്ക്‌ചാടിയതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ അലക്സാണ്ടർ (35) തലക്ക് ഗുരുതര പരുക്ക് പറ്റിയിരുന്നു. ഇയാളെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ ചമ്പാവിൽ (പഴയവിലാസം കോട്ടമുക്ക്) റെന്നി, ലേന ദമ്പതികളുടെ ഇളയമകനായിരുന്നു അലക്സാണ്ടർ (35).

യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42) കാലിനു പരുക്ക് പറ്റിയിയിരുന്നു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

സഹോദരങ്ങൾ ഗേളി, മേരി, ജോസഫ് (Late) ഭാര്യ ഡാലിയ, മക്കൾ സാറ (6) എഫ്രയാൻ (4) സേറ (1) വയസ്സ്.

നെയ്യാറ്റിന്‍കരയിലെ സമാധി സംഭവം; ഹിന്ദു ആചാരം വൃണപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് മക്കള്‍

നെയ്യാറ്റിന്‍കരയിലെ സമാധി സംഭവം; ഹിന്ദു ആചാരം വൃണപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി സ്ഥലം പൊളിക്കാനുള്ള തീരുമാനം ഹിന്ദു ആചാരം വൃണപ്പെടുത്തുന്നതാണെന്നും അത് അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍. ഹിന്ദു ഐക്യവേദിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മകന്‍ രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസയം, സമാധി സ്ഥലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ സമാധി സ്ഥലം പൊളിക്കാനായി പൊലീസ് ഉള്‍പ്പടെ എത്തിയെങ്കിലും കുടുംബത്തിന്റെയും ഒരുവിഭാഗം നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

തന്നെയും അനുജനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായി ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു. അവര്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. എന്താണ് അവിടെ നടന്നതെന്ന് പോലും അവര്‍ ചോദിച്ചിട്ടില്ല. ഹിന്ദു ഐക്യവേദിയുമായി ആലോചിക്കണമെന്ന് പറഞ്ഞതായും രാജസേനന്‍ പറഞ്ഞു. അച്ഛന്‍ കിടപ്പ് രോഗിയായിരുന്നില്ല. എല്ലാദിവസവും കഴിക്കുന്ന മരുന്നാണ് കഴിച്ചത്. പ്രായത്തിനനുസരിച്ചുള്ള പ്രയാസങ്ങളുണ്ടായിരുന്നു. സമാധിയാകുമെന്നറിഞ്ഞ അച്ഛന്‍ അഞ്ച് ദിസമായി ഭക്ഷണം കുറച്ചുവരികയായിരുന്നു. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം പോകണമെന്ന് അച്ഛന്റെ മനസിലുണ്ടായിരുന്നു. അന്നേദിവസം രണ്ട് സ്പൂണ്‍ അന്നം മാത്രം കഴിച്ച അച്ഛന്‍ തന്നെയും കൂട്ടി സമാധി സ്ഥലത്തേക്ക് നടന്നാണ് പോയത്. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം അച്ഛന്‍ ഈശ്വരനില്‍ ലയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. അച്ഛന്‍ ഇവിടെ കിടന്ന് മരിച്ചാല്‍ ഞങ്ങള്‍ക്ക് വലിയ പ്രയാസമാകുമായിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞ ശേഷമാണ് സമാധിയായെന്ന പോസ്റ്റര്‍ ഒട്ടിച്ചതെന്നും മകന്‍ പറഞ്ഞു.

ഭര്‍ത്താവ് സമാധിയായതാണെന്ന് ഗോപന്‍ സ്വാമിയുടെ ഭാര്യ പറഞ്ഞു. ഇന്‍സുലിന്‍ അടക്കമുള്ള മരുന്ന കഴിച്ച ശേഷമായിരുന്നു സമാധി. മരണം നാട്ടുകാരെ അറിയിച്ചാല്‍ മുഹൂര്‍ത്ത സമയത്ത് കര്‍മം ചെയ്യാനാവില്ല എന്ന നില വരുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമാധിയെ കുറിച്ച് പറഞ്ഞാല്‍ മനസിലാവില്ല. നാട്ടുകാര്‍ വന്നാല്‍ മുഹൂര്‍ത്തം തെറ്റും. അസുരന്‍മാര്‍ ഇരിക്കുമ്പോള്‍ സമാധി പൂര്‍ണമാകുമോ?. ദേവന്‍മാര്‍ ഇരിക്കുമ്പോഴെ സമാധി പൂര്‍ണമാകു. അതുകൊണ്ടാണ് ആരെയും അറിയാക്കാതിരുന്നതെന്ന് ഭാര്യ പറഞ്ഞു.

കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കലക്ടറും പൊലീസും അറിയിച്ചു. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം സമാധിയായതായ പോസ്റ്റര്‍ പ്രിന്റ് ചെയ്തുവെന്നാണ് മകന്‍ പൊലീസിന് മൊഴി നല്‍കിയത്. പോസ്റ്റര്‍ നേരത്തെ തന്നെ അച്ചടിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റര്‍ കണ്ടപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. നിലവില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍, ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്.

അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ മറിഞ്ഞു അപകടം: ഒരാൾക്ക് ഗുരുതര പരുക്ക്

അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ മറിഞ്ഞു അപകടം: ഒരാൾക്ക് ഗുരുതര പരുക്ക്

അഞ്ചുതെങ്ങിൽ ഓട്ടോറിക്ഷ മറിഞ്ഞു അപകടം,ഒരാൾക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 8 മണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജംഗ്ഷനിലായിരുന്നു സംഭവം. അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ KL16N6993 എന്ന ആപ്പേ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തെരുവ് നായ കുറുക്ക്‌ചാടിയതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓട്ടോ ഡ്രൈവർ അലക്സാണ്ടർ (35) തലക്ക് ഗുരുതര പരുക്ക് പറ്റി. ഇയാളെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾ ചമ്പാവ് സ്വദേശിയാണ്. യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42) കാലിനു പരുക്ക് പറ്റിയിട്ടുണ്ട്, ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.