എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎല്‍ഒമാര്‍ക്ക് നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

സാധാരണ വോട്ടര്‍മാരാകാന്‍ ഫോം 6, പ്രവാസി വോട്ടര്‍മാരാകാന്‍ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആര്‍ അന്തിമ പട്ടികയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തുക.

പേരു ചേര്‍ക്കാന്‍ ഇതുവരെ അപേക്ഷിച്ചത് 11 ലക്ഷത്തിലധികം പേരാണ്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. 37 ലക്ഷത്തോലം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002 ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരാണ് രേഖ നല്‍കേണ്ടത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9868 പേരെ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇതില്‍ 1441 പേര്‍ എന്യൂമറേഷന്‍ കാലത്ത് മരിച്ചവരാണ്. 997 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരും 7430 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ബന്ധുക്കള്‍ എന്യൂമറേഷന്‍ ഫോം ഒപ്പിട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മരിച്ചവര്‍ ഒഴികെയുള്ളവര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഇടിവ്; പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഇടിവ്; പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,640 രൂപ.

ഇന്നലെ പുതിയ റെക്കോര്‍ഡ് കുറിച്ച് പവന്‍ വില 1,31,160 രൂപയില്‍ എത്തിയെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ഇടിവുണ്ടായിരുന്നു. 1,30,360 രൂപയില്‍ എത്തിയ വിലയില്‍ ഇന്ന് രാവിലെയോടെ വന്‍ഇടിവാണുണ്ടായത്. വിപണിയിലെ സൂചനകള്‍ അനുസരിച്ച് വില ഉടന്‍ ഒന്നേ കാല്‍ ലക്ഷം തൊടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കണക്കുകൂട്ടലുകള്‍ കടന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിനും മുകളില്‍ പോയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന

തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ് എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും.

ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടായതായി വിഎസ്എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണ്ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. അതേസമയം എത്ര സ്വര്‍ണ്ണം പാളികളില്‍ ഉണ്ട് എന്നതില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഇല്ല. ഇതിനാലാണ് സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി പറയുന്നത്. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ് സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വർക്കലയിൽ എം ഡി എം എയുമായി യുവാവ് ഡാൻസ് സാഫ് ടീമിൻറെ പിടിയിൽ

വർക്കലയിൽ എം ഡി എം എയുമായി യുവാവ് ഡാൻസ് സാഫ് ടീമിൻറെ പിടിയിൽ

വർക്കല പനയറ തച്ചോട് സ്വദേശിയായ നിതിൻ ദാസിനെയാണ് (20) 6 ഗ്രാം MDMAമായി പനയറ കോവൂർ വായനശാലയ്ക്ക് മുന്നിൽ വച്ച് ഡാൻസ് സാഫ് സംഘം പിടികൂടിയത്. വർക്കല പനയറ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതിനിടയിലാണ് പിടികൂടിയത്. മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്ത് അയിരൂർ പോലീസിന് കൈമാറി. നിതിൻ ഡാൻസ് സാഫ്ൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു

പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സായിരുന്നു.പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബഡി താരമായ ശ്രീനിവാസൻ സിഐഎസ്എഫിൽ ഇൻസ്പെക്ടർ ആയിരുന്നു.