by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ. ചിറയിൻകീഴ് കിഴുവിലം നൈനാംകോണത്ത് മേലേവിള വീട്ടിൽ 60 വയസുള്ള ഉദയകുമാറാണ് കടക്കാവൂർ പോലീസിൻറെ പിടിയിലായത്.
യുവതിയുടെ കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടുകയും തുടർന്ന് രാത്രി വീട്ടിലെത്തി യുവതിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും തുടർന്ന് രണ്ടാം ദിവസം വീണ്ടും പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് മുതിരുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടുന്നതിനിടയിൽ അർദ്ധനഗ്നനായി ഉദയകുമാർ യുവതിയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടി ആട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഉദയകുമാറിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയെ ശനിയാഴ്ച വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
കനകക്കുന്നിൽനിന്ന് കിഴക്കേക്കോട്ടയ്ക്ക് എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി. ഇതെല്ലാം ഞൊടിയിടയിൽ മൊബൈലിൽ അറിയാം. ബസ് എപ്പോൾ വരും, എവിടെയെത്തി, ബസിൽ കയറിയാൽ എവിടെ ഇറങ്ങണം എന്നിവയെല്ലാം കെഎസ്ആർടിസി ചലോ ആപ് ഇനി പറഞ്ഞുതരും. ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം.
ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, യുപിഐ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് ചലോ ആപ്. ബസിന്റെ തത്സമയ ലൊക്കേഷൻ കണ്ടെത്താനാണ് നിലവിൽ കഴിയുക. ഭാവിയിൽ സീറ്റ് ലഭ്യതയടക്കം കണ്ടെത്തി ബുക്കിങ് സാധ്യമാക്കാനാകും. തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരിക്കുന്നത്. നഗരത്തിലെ സിറ്റി സർക്കുലർ ബസ് മുതൽ നഗരിലെത്തുന്ന ദീർഘദൂര സർവീസുകളുടെയും വിവരം ആപ്പിൽ ലഭിക്കും. കനകക്കുന്നിലെ പ്രദർശന വേദിയിലെ കെഎസ്ആർടിസി ഐടി സെല്ലിന്റെയും ബജറ്റ് ടൂറിസത്തിന്റെയും സ്റ്റാളിലാണ് ചലോ ആപ് മുതലുള്ള കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്.
കെഎസ്ആർടിസി നോഡൽ ഓഫീസർ സതീഷ് കുമാർ, ഐടി വിഭാഗം ഡെപ്യൂട്ടി മാനേജർ ആര്യ വിജയൻ, രഞ്ജിത് തുടങ്ങിയവരാണ് കെഎസ്ആർടിസി സേവനങ്ങളെ പരിചയപ്പെടുത്തുന്നത്.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
ഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ലാഭവിഹിതമായി തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിന് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വരുമാനവിഹിതം ലഭിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനും വരുമാന വിഹിതത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
വിജിഎഫുമായി ബന്ധപ്പെട്ട തീരുമാനം പിന്‍വലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് കേന്ദ്ര ധനമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജിഎഫ് തുക ലഭിക്കണമെങ്കില്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം (എന്‍പിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. 2034ല്‍ സംസ്ഥാനത്തിന് തുറമുഖത്തില്‍ നിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ അതിന്റെ 20 ശതമാനം നല്‍കണമെന്നാണ് ആവശ്യം.
ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്റെ കാലയളവില്‍ പലിശയില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 – 12000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് 1411 കോടിരൂപ അനുവദിച്ചത് തിരിച്ചുനല്‍കേണ്ടെന്ന വ്യവസ്ഥയിലാണ്. ഇതേ പരിഗണന വിഴിഞ്ഞത്തിനും വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, തൂത്തുക്കുടിയെയും വിഴിഞ്ഞത്തെയും താരതമ്യംചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നു. തൂത്തുക്കുടി തുറുമുഖം വിഒസി പോര്‍ട്ട് അതോറിറ്റിയുടേതാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ഇതുവരെ ഒരു പദ്ധതിയിലും കേന്ദ്രം വിജിഎഫ് തിരികെ ചോദിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ നിലപാട്.ഉദ്ഘാടനത്തിനുമുന്‍പുതന്നെ വിഴിഞ്ഞത്ത് 70 കപ്പല്‍ വന്നുപോയി. ഇതില്‍ 50 കോടിരൂപയ്ക്കു മുകളില്‍ ജിഎസ്ടി ആയി കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്നാണ് കേരളം വ്യക്തമാക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1200 കോടിയും മുടക്കണം. ഇതെല്ലാം കണക്കിലെടുത്താണ് 2034 മുതല്‍ സംസ്ഥാനത്തിനു വരുമാനവിഹിതം അദാനി ഗ്രൂപ്പ് നല്‍കേണ്ടിവരിക.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് 19കാരിയായ വിദ്യാർഥിനി വീട്ടിൽ മരിച്ചനിലയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്.
അടുത്തിടെയാണ് നമിതയുടെ വിവാഹം ഉറപ്പിച്ചത്. എന്നാൽ പ്രതിശ്രുത വരനുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക.
192 പോളിങ് ബൂത്ത് സജ്ജമാക്കി. രാവിലെ ആറിന് മോക്ക്‌പോള്‍ നടത്തും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്ന് ആറു മാസംമുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
ക്രമസമാധാന പാലനത്തിനുള്ള നടപടി സ്വീകരിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. ബുധനാഴ്ച രാവിലെ 10നാണ് വോട്ടെണ്ണല്‍. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി പത്തിനകം നല്‍കണം.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊഴിയൂര്‍ സ്വദേശി ബിബിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരന്‍ സന്തോഷ് കുമാറും ചേര്‍ന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Recent Comments