ജില്ലാ സർഗവസന്തം; ആറ്റിങ്ങൽ ഓവറോൾ ചമ്പ്യന്മാർ

ജില്ലാ സർഗവസന്തം; ആറ്റിങ്ങൽ ഓവറോൾ ചമ്പ്യന്മാർ

തിരുവനന്തപുരം: വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്രസാ വിദ്യാർത്ഥികളുടെ ‘സർഗവസന്തം’ ജില്ലാതല മത്സരങ്ങളിൽ ആറ്റിങ്ങൽ എഡ്യൂക്കേഷൻ കോംപ്ലക്സ് ചാമ്പ്യന്മാരായി. കൊല്ലായിൽ അൽ ഫലാഹ് കോളേജിൽ സമാപിച്ച മത്സരങ്ങളിൽ 446 പോയിൻ്റുകൾ കരസ്ഥമാക്കിയാണ് ആറ്റിങ്ങൻ കോംപ്ലക്സ് ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തിയത്. 414 പോയിൻ്റുകളോടെ തിരുവനന്തപുരം വെസ്റ്റ് കോംപ്ലക്സ് ഓവറോൾ രണ്ടാം സ്ഥാനം നേടി.

7 വേദികളിലായി 106 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 338 വിദ്യാർത്ഥികൾ പങ്കെടുത്തു. കൊല്ലായിൽ അൽഫലാഹ് ഹിഫ്ദ് കോളേജ്, ലിറ്റിൽ ഫ്ലോക്ക് പബ്ലിക് സ്കൂൾ, സലഫി മദ്രസാ ഹാൾ എന്നിവടങ്ങളിലാണ് വേദികൾ തയ്യാറാക്കിയത്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ മുരളി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്, വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്,
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ്, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് സമീർ കരിച്ചാറ എന്നിവർ സംസാരിച്ചു. ജില്ലാ സർഗവസന്തം കൺവീനർ അൻസാറുദ്ദീൻ സ്വലാഹി സ്വാഗതവും മദ്രസാ കൺവീനർ നിസാറുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.

റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടി പകൽക്കുറി ഗവ.വി എച്ച് എസ് എസ്സിലെ വിദ്യാർത്ഥികൾ

റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടി പകൽക്കുറി ഗവ.വി എച്ച് എസ് എസ്സിലെ വിദ്യാർത്ഥികൾ

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗം യുപി വിഭാഗത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി പകൽക്കുറി ഗവ.വി എച്ച് എസിലെ വിദ്യുദ് വി റാം & പാർട്ടി.

തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്.
പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് 4.15ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരയാൻ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു.

അറിയിപ്പ്

അറിയിപ്പ്

കടക്കാവൂർ, ചിറയിൻകീഴ്‌ ഭാഗങ്ങളിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വരുന്ന പ്രൈവറ്റ് ബസ്സുകൾ ഇന്ന് മുതൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വന്നു എൻ എച്ച് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചില ബസുകൾ ഗേൾസ് സ്കൂൾ ജംഗ്ഷനിൽ നിന്നും പാലസ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിക്കുമെന്നും ഇന്ന് മുതൽ അപ്രകാരം ബസുകൾ പോകുന്നതിനു അനുവദിക്കില്ലെന്നുമാണ് അറിയിപ്പ്. ഇതു ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഒ അറിയിച്ചു

വിഴിഞ്ഞം തുറമുഖം: സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

വിഴിഞ്ഞം തുറമുഖം: സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. 2045ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും കരാര്‍ പ്രകാരം 2028 നുളളില്‍ പൂര്‍ത്തീകരിക്കും. ഇതിലൂടെ ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെ ഉയരും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.

പഴയ കരാര്‍ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിര്‍മ്മാണ വേളയില്‍ നല്‍കേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നല്‍കേണ്ട 365.10 കോടി രൂപയില്‍, 189.90 കോടി രൂപ മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി.

തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂര്‍ണ്ണമായും അദാനി വഹിക്കും. 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മ്മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. ഇതില്‍ നിന്നും അദാനി കമ്പനിക്കു 2028-ല്‍ തിരികെ നല്‍കേണ്ട 175.20 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും.

ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാന്‍ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ അദാനി കമ്പനിക്ക് നല്‍കണമെന്നതും പുതിയ കരാറില്‍ ഒഴിവാക്കി. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ചിലവഴിക്കേണ്ടി വരുമായിരുന്ന തുകയും ലാഭിക്കാനാകും.

വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 40 വര്‍ഷ കരാര്‍ കാലയളവില്‍ ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതില്‍ ഏകദേശം 6300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ 2028 ഡിസംബറോടെ ശേഷി വര്‍ധിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയില്‍ നിന്നും 215000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയില്‍ നിന്ന് 35000 കോടി രൂപയായി വര്‍ദ്ധിക്കും. ശേഷി വര്‍ദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിര്‍മ്മാണം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങള്‍ക്കായാണ് 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട 5,595 കോടി രൂപയില്‍ ഇതുവരെ 2,159.39 കോടി രൂപ ചെലവഴിച്ചു. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസര്‍ക്കാരിന്റേത് 817.80 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആദ്യഷിഫ്റ്റ് രാവിലെ ഏഴര മുതല്‍ വൈകീട്ട് മൂന്ന് മണിവരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് രാവിലെ പത്തുമണി മുതല്‍ വൈകീട്ട 5.30വരെയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.