by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരിക്കേറ്റ സംഭവത്തില്‍ അധികൃതര്‍ വിവരം മറച്ചുവെച്ചു എന്ന ആരോപണവുമായി കുടുംബം. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റത്. വീഴ്ചയില്‍ സാരമായി പരിക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. വീണ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടിക്ക് തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.
‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി. മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഏഴാമത്തെ വീടിൻറെ തറക്കല്ലിട്ടു. കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, കെ പി ആർ എയും സംയുക്തമായി നടത്തിവരുന്ന ‘ഒപ്പമുണ്ട് കൂടൊരുക്കാൻ’ എന്ന പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഏഴാമത്തെ ഭവനം, കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പഠിക്കുന്ന ആമിനയ്ക്കും സഹോദരൻ ആസിഫിനുമായാണ് ഒരുക്കുന്നത്. കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കെ പി ആർ എയുടെയും ചെയർമാൻ എം എ ലത്തീഫ് തറക്കല്ലിട്ടു.
കഴക്കൂട്ടം എസിപി പി.നിയാസ്, കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി, വയലിൽകട മസ്ജിദ് ഇമാം മുഹമ്മദ് കുഞ്ഞ്, പഞ്ചായത്തംഗം ശ്രീചന്ദ് എസ്, സമിതി ഭാരവാഹികളായ ടി. നാസർ, അനിൽ ലത്തീഫ്, കടവിളാകം നിസാം, അസീം ജാവ കോട്ടജ്, കല്ലൂർ നിസ്സാർ, മദ്രസ സെക്രട്ടറി സജാദ്, തൻസീർ, സൂപ്പർവൈസർ യു.ഷജീർ, റാഫി ആലായി, എച്ച്. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്‌കാരത്തിൻ്റെ 2024-ലെ വിജയിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിനി ഡോ.ജെ.അജിതകുമാരിയാണ് പുരസ്കാരത്തിനർഹയായത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടിയിൽ നിന്നും 2023-ൽ ‘വൈശ്വീകരൻ കേ ഔർ കീ ഫിന്ദ് ഔർ മലയാളം കഹാനിയോം കാ തൂലനാത്മക് അദ്ധ്യയൻ’ എന്ന വിഷയത്തിൽ ഹിന്ദി സാഹിത്യത്തിൽ ആണ് ഡോക്ടറേറ്റ് നേടിയത്. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഹിന്ദി മലയാളം ചെറുകഥകളിൽ പരാമർശിക്കപ്പെടുന്ന സാമൂഹിക-സാംസ്‌കാരിക- മാധ്യമ രംഗത്തുള്ള താരതമ്യ പഠനമാണ് ഈ ഗവേഷണത്തിന്റെ അന്തസത്ത.
പരേതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ 102-ാം ജന്മദിനമായ ഡിസംബർ 21ന് കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 44-ാം വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരം സ്റ്റാച്ചുവിലുള്ള മന്നം മെമ്മോറിയൽ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം നൽകും. അക്കാദമി രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയാണ് മികച്ച ഗവേഷണ വിജയിയെ തെരഞ്ഞെടുത്തത്. ഹിന്ദി ഗവേഷണ പ്രബന്ധത്തിന് കേരളത്തിൽ നിന്നും നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരം ആണിത്.
“ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്‌കാരം” കേരളത്തിലെ സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി നൽകപ്പെട്ട ഏറ്റവും മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിന് പത്മശ്രീ ഡോക്‌ടർ എൻ.ചന്ദ്രശേഖരൻ നായർ (സ്ഥാപകൻ & മുൻ ചെയർമാൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി) 2018-ൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 2010 മുതൽ വർഷംതോറും 50, 000 രൂപയും സ്‌തുതിഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഈ
പുരസ്‌കാരം.

by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അനുജന്റെ മരണവാർത്തയറിഞ്ഞ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങൽ കൊടുമൺ ജയഹരിതത്തിൽ ഹരി (59) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഹരി കിടപ്പിലായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ ജേഷ്ഠൻ ആറ്റിങ്ങൽ കരിച്ചയിൽ രാമനിലയത്തിൽ രാമകൃഷ്ണൻ പിള്ള (65) കുഴഞ്ഞുവീഴുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം മരണപ്പെടുകയും ആയിരുന്നു. ഹരിയുടെ സംസ്കാരം ശാന്തികവാടത്തിലും രാമകൃഷ്ണന്റേത് സ്വവസതിയിലും നടക്കും.
by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർക്കല സബ്ബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ശുചിത്വ ക്യാമ്പയിൻ ഏരിയാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവ്വഹിച്ചു. കെ.ജി.ഒ ഏരിയാ സെക്രട്ടറി ഡോ.രശ്മി, പ്രസിഡന്റ് മനു, എ.കെ.ഡി.ഡബ്ലിയു ആന്റ് എസ്.എ ജില്ലാ വൈസ്പ്രസിഡന്റ് മധു, സബ്ബ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് സുജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.
11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്. 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്. മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.
Recent Comments