ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനം; അവസരമൊരുക്കുന്നു നോർക്ക

ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനം; അവസരമൊരുക്കുന്നു നോർക്ക

തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.

ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 ലെവല്‍ പാസ്സായവരുമാകണം (ഗോയ്‌ഥേ, ടെല്‍ക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്, ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കാമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

ഇതിനായുളള അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും ( 2025 മാര്‍ച്ച് ഒന്നിന്) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 6 മാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ സെപ്റ്റംബര്‍ വരെ കുടിശികയുണ്ടെന്ന് മന്ത്രി പറഞ്ഞു

പ്രശാന്തനെ പിരിച്ചുവിടും, നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി

പ്രശാന്തനെ പിരിച്ചുവിടും, നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്. ഇയാള്‍ ആഗിരണ പ്രക്രിയയില്‍ ഉള്‍പ്പെട്ട ജീവനക്കാരനാണ്. എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ, നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള ആഗിരണ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി പ്രശാന്തന്‍ വകുപ്പില്‍ ജോലിക്കാരനായി ഉണ്ടാകരുതെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പ്രശാന്തനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരു പഴുതും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് നിയമോപദേശം തേടിയിട്ടുള്ളത്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ ഐഎഎസിനെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമാണ് കണ്ണൂരിലെത്തി പ്രശാന്തനുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുക. നാളെത്തന്നെ സംഘം കണ്ണൂരിലേക്ക് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രശാന്തനെ അടക്കം അക്കോമഡേറ്റ് ചെയ്തതായിട്ടാണ് കണ്ണൂരില്‍ നിന്നും അറിയിച്ചത്. അതുപ്രകാരം ഇയാള്‍ക്ക് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ടലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നവീന്‍ബാബുവിനെ തനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. വിദ്യാര്‍ത്ഥി ജീവിതകാലത്തുമുതലേ അദ്ദേഹത്തെ അറിയാം. ഒരു കള്ളം പോലും വാക്കാല്‍ പറയരുതെന്ന് ജീവിതത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സ്റ്റുഡന്റായിരുന്ന കാലത്തുപോലും നവീന്‍ബാബു. അതുകൊണ്ടു തന്നെ സ്റ്റുഡന്റായിരിക്കുമ്പോള്‍ പോലും വ്യത്യസ്തനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെയൊപ്പം പ്രവര്‍ത്തിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ബാബു.ആ കുടുംബത്തിന്റെ വികാരം തനിക്ക് ഉള്‍ക്കൊള്ളാനാകും. ഇതിന് പത്തനംതിട്ടക്കാരിയാകണമെന്നില്ല, മനുഷ്യനായാല്‍ മതി. അദ്ദേഹത്തോടും കുടുംബത്തോടും നീതി ചെയ്യണം എന്നതുകൊണ്ടാണ് പ്രശാന്തനെപ്പോലെ ഒരാളെ സര്‍വീസില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അർബുദ രോ​ഗിയായ ലോട്ടറി കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, അറസ്റ്റ്

അർബുദ രോ​ഗിയായ ലോട്ടറി കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, അറസ്റ്റ്

തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നൽകാൻ വൈകിയതിൽ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പൂന്തുറ അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അക്രമിയെ പൊലീസ് പിടികൂടി.

രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. വെങ്ങാനൂർ ചാവടി നട ആര്യാഹൗസിൽ പ്രമോദിനെ(47) ആണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമം.

സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനിൽകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പൂന്തുറ എസ്.ഐ. വി.സുനിൽ അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രമോദിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓടയം ദാറുസ്സലാം മദ്റസയിൽ ‘സർഗവസന്തം’ സംഘടിപ്പിച്ചു

ഓടയം ദാറുസ്സലാം മദ്റസയിൽ ‘സർഗവസന്തം’ സംഘടിപ്പിച്ചു

വർക്കല: വർക്കല ഓടയം ദാറുസ്സലാം മദ്റസയിൽ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങളായ ‘സർഗവസന്തം’ സംഘടിപ്പിച്ചു. ബഡ്‌സ്, കിഡ്സ്‌, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ നിസാർ കവലയൂർ ഉദ്ഘാടനം ചെയ്തു. ദാറുസ്സലാം മദ്റസ കൺവീനർ സലിം കുട്ടി ഓടയം അധ്യക്ഷനായി. വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ, ട്രഷറർ നാസിഫ് റഹ്‌മാൻ, വിസ്‌ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹ്ൽ സലഫി, വിസ്‌ഡം യൂത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ പെരുമാതുറ, മൗലവി അമീൻ പൂന്തുറ, വിസ്‌ഡം ഓടയം യൂണിറ്റ് സെക്രട്ടറി മധുനൂർ എന്നിവർ സംസാരിച്ചു. വിസ്‌ഡം ഓടയം യൂണിറ്റ് പ്രസിഡന്റ്‌ കലാമുദ്ധീൻ സ്വാഗതവും മിർസാദ് നന്ദിയും പറഞ്ഞു.

വില കൂടിയതോടെ വെളിച്ചെണ്ണക്ക് വ്യാജനുമെത്തി, വാങ്ങിയാൽ പണി കിട്ടും

വില കൂടിയതോടെ വെളിച്ചെണ്ണക്ക് വ്യാജനുമെത്തി, വാങ്ങിയാൽ പണി കിട്ടും

വെളിച്ചെണ്ണ വില കുതിച്ചതോടെയാണ് വിപണിയിൽ വ്യാജനും എത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് വിവിധ സ്ഥലങ്ങളിൽ നിന്നും 25 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. വെളിച്ചെണ്ണ ഉത്പാദന, വിതരണ, വില്പന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

വിലക്കയറ്റം.

കൊപ്രയ്ക്ക് ക്ഷാമമായതോടെ കഴിഞ്ഞ മാസം മുതൽ വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം 150 ആയിരുന്നത് ഇപ്പോൾ ലിറ്ററിന് 250 കടന്നു. ഇതോടെ വിപണിയിൽ വ്യാജനുമെത്തി. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വിലകുറഞ്ഞ എണ്ണകൾ കലർത്തിയാണ് വ്യാജനിറക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് പാക്കറ്റിൽ കൊണ്ടു വരുന്നതും അവിടെനിന്ന് വലിയ അളവിൽ കൊണ്ടുവന്ന് ഇവിടെ റീപാക്ക്‌ ചെയ്യുന്നതുമായ വെളിച്ചെണ്ണയിലാണ് വ്യാജൻ വിലസുന്നത്.

സാധാരണ കുപ്പികളിൽ നിറച്ച വെന്ത വെളിച്ചണ്ണയുടെ ഫ്ലേവറും അടങ്ങിയ വ്യാജനും ഇറങ്ങുന്നുണ്ട്. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വെച്ചും വ്യാജ വെളിച്ചെണ്ണ കച്ചവടം പൊടിപൊടിക്കുകയാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ഇതോടെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയാതെ ആളുകൾ വട്ടം കറങ്ങുകയാണ്.

സർവത്ര മായം
പാം കർനൽ ഓയിൽ ( എണ്ണപ്പന ഓയിൽ), പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്‌ളേവർ ചേർത്തും വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നുണ്ട്. കുടൽ ക്യാൻസർ തുടങ്ങി മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മിനറൽ ഓയിൽ, പാരഫിൻ വാക്‌സ് അല്ലെങ്കിൽ ദ്രവ പാരഫിൻ തുടങ്ങിയവയും കലർത്തുന്നു.

വ്യാജനെ കണ്ടെത്താം

ചില്ലു ഗ്ളാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറവും ഉണ്ടാകില്ല. മായമുണ്ടെങ്കിൽ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും. നേരിയ ചുവപ്പു നിറമുണ്ടെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് സംശയിക്കാം.
മഞ്ഞ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്.