വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക്

വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക്

വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിന് സമീപത്തെ കയർ കെട്ടിയിരുന്ന ഭാഗത്ത് ഇരിക്കുകയായിരുന്ന തിരുവാണിയൂർ കുര്യാക്കോട് സ്വദേശിയായ സിറിൽ മാത്യു (37) അബദ്ധത്തിൽ കുഴിയിലേക്ക് പതിക്കുകയായിരുന്നു.

നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ മുകളിൽ എത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച സിറിലിന് ഗുരുതര പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം. മഴയത്ത് ഇടിഞ്ഞ ക്ലിഫിലെ പല ഭാഗങ്ങളും കയർത്തി കെട്ടി പോലീസ് തടഞ്ഞിരിക്കുകയാണ്. എന്നാലും ഈ ഭാഗത്ത് വിനോദസഞ്ചാരികൾ ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കുന്നതിന് എത്താറുണ്ട്.

ജില്ലാ തല ചിത്ര രചന മത്സരം

ജില്ലാ തല ചിത്ര രചന മത്സരം

ആറ്റിങ്ങൽ : നെഹ്‌റു സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 10നാണ് മത്സരം. നഴ്സറി,എൽ പി, യു പി, എച്ച് എസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി, എൽ പി, യു പി വിഭാഗത്തിന് ക്രയോൺ കളറിങ് ഉം എച്ച് എസ്സ് വിഭാഗത്തിന് പെൻസിൽ ഡ്രായിങ് മാണ് മത്സരം.കൂടുതൽ വിവരങ്ങൾക്ക്
9946953070
ഇളമ്പ ഉണ്ണികൃഷ്ണൻ
ചെയർമാൻ നെഹ്‌റു സംസ്‍കാരിക വേദി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ മൂന്നു പ്രതികളാണ് പിടിയിലായിരിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ഇവര്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ മൂവരും പിടിയിലായത്.

ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. കേരള പൊലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്.

ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തില്‍ ഹരിയാനയിലേക്ക് കടന്നത്. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

കെ എൻ ആനന്ദകുമാറിന് ഇൻ്റർനാഷ്ണൽ അവാർഡ്

കെ എൻ ആനന്ദകുമാറിന് ഇൻ്റർനാഷ്ണൽ അവാർഡ്

ടൈംസ് ഓഫ് ഒമാൻ 2024 ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കെ എൻ ആനന്ദ് കുമാറിന്. 30 വർഷമായി സാമൂഹ്യ സേവന രംഗത്ത് നൽകിയ സംഭാവനയാണ് അവാർഡിന് അർഹനാക്കിയത്. ഒക്ടോബർ 18ന് ഒമാനിലെ ഖുറം സിറ്റിയിൽ നടന്ന ചടങ്ങിൽ ടൈംസ് ഓഫ് ഒമാൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും നൽകി ടൈംസ് ഓഫ് ഒമാൻ ഡയറക്ടർ മറിയം അൽ സദ്ജലി ആനന്ദ് കുമാറിനെ ആദരിച്ചു.

ഹെർ ഹൈനസ് പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് മുഖ്യാതിഥിയായി. പ്രശസ്ത ചലച്ചിത്ര നടി അനുശ്രീ, പ്രശസ്ത നർത്തകിമാരായ ഡോ. മേതിൽ ദേവിക, ഡോ. ഗായത്രി സുബ്രമണ്യൻ, പ്രശസ്ത ചലച്ചിത്ര നടനും അവതാരകനുമായ മിഥുൻ രമേശ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിലെ നാലാമത്തേതും കേരളത്തിൽ ഒന്നാമത്തെയും എൻജിഒ ശ്രീ സത്യസായി ഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറാണ് കെ എൻ ആനന്ദ് കുമാർ. വ്യവസായ രംഗത്ത് നിന്ന് ജീവകാരുണ്യ മേഖലയിലെത്തിയ കെ എൻ ആനന്ദ് കുമാർ വിലപ്പെട്ട സംഭാവനയാണ് സമൂഹ സേവനരംഗത്ത് നൽകിവരുന്നത്.

ലാഭകരമായ വ്യവസായം അവസാനിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് ഇറങ്ങിയ ആനന്ദകുമാർ സ്ഥാപിച്ച പ്രസ്ഥാനമാണ് സായി ഗ്രാമം. തിരുവനന്തപുരം നഗരത്തിലെ കവടിയാർ ഗാർഡൻസിൽ 9 അനാഥ കുട്ടികളുമായി 1996 ആരംഭിച്ച പ്രസ്ഥാനം ഇന്ന് അസാധാരണമായ ഒരു സാമൂഹ്യ സേവന കേന്ദ്രമാണ് സ്ഥാപിച്ച സായി ഗ്രാമം. തിരുവനന്തപുരം നഗരത്തിലെ കവടിയാർ ഗാർഡൻസിൽ 9 അനാഥ കുട്ടികളുമായി 1996 സായി നികേതൻ എന്ന അനാഥാലയത്തിലൂടെ തുടക്കം. ഇന്ന് 120 സ്ഥാപനങ്ങൾ, 200 പദ്ധതികളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായി മാറിക്കഴിഞ്ഞു സായിഗ്രാമം.

ആരോഗ്യം, വിദ്യാഭ്യാസം, പുനരധിവാസം, സാംസ്കാരികം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, പൈതൃക സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനയാണ് സായിഗ്രാമം നൽകിവരുന്നത്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ്, സ്വയം പര്യാപ്തത കൈവരിച്ച പ്രസ്ഥാനമാണ്.

ദേശീയപാതയിൽ ആലംകോട് പള്ളിക്ക് മുന്നിൽ വാഹനാപകടം

ദേശീയപാതയിൽ ആലംകോട് പള്ളിക്ക് മുന്നിൽ വാഹനാപകടം

ആലംകോട് : ദേശീയപാതയിൽ ആലംകോട് മുസ്ലിം പള്ളിക്ക് മുന്നിൽ വാഹനാപകടം. ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം. തിരുവനന്തപുരം എയർപോർട്ടിൽ പോയി തിരിച്ച് കൊല്ലം ഭാഗത്തേക്ക് പോയ തവേര കാറും എതിർ ദിശയിൽ ആർസിസിയിലേക്ക് പോയ മറ്റൊരു കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഇരു കാറുകളിലെ യാത്രക്കാർക്കും പരിക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മേയർ വാക്ക് പാലിച്ചില്ല, തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ മരത്തിൽ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

മേയർ വാക്ക് പാലിച്ചില്ല, തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ മരത്തിൽ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു. സിപിഎമ്മിന്റെ കൊടികളുമേന്തി പെട്രോൾ കുപ്പികളുമായി മരത്തിന് മുകളിൽ കയറി നിന്നാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്‍പ്പറേഷന്‍ തേടിയിരുന്നു. അത്തരത്തില്‍ 320 ഓളം ആളുകൾ സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി കോര്‍പറേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

വികെ പ്രശാന്ത് മേയറായി ഇരുന്നപ്പോളാണ് ഇവരെ മാലിന്യ നിര്‍മാര്‍ജനത്തിനായി നിയോഗിച്ചത്. മേയര്‍ ആര്യ രാജേന്ദ്രൻ വിളിച്ച ചര്‍ച്ചയില്‍ ശുചീകരണ തൊഴിലാളികളാക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ആ ഉറപ്പ് അധികാരികള്‍ പാലിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളി ദ്രോഹമാണ് നടക്കുന്നതെന്നും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തൊഴിലാളികൾ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തൊഴിലാളികളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇവരെ മാറ്റി നിർത്തി ഹരിത കർമ്മ സേനയേയും മറ്റ് ഏജൻസികളേയും ജൈവ മാലിന്യ ശുചീകരണ പ്രവർത്തി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാർഗം തകിടം മറിക്കുമെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.