പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ
ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് നിർവഹിച്ചു. പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് വിശിഷ്ടാതിഥിയായി.

ഇന്ന് വൈകുന്നേരം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ 2.0 ശ്രദ്ധേയമായി.
അഞ്ചുമണി മുതൽ സാംസ്കാരിക സമ്മേളനവും എൻഡോവ് മെന്റ് വിതരണവും നടന്നു.
ചടങ്ങിൽ മറ്റ് അതിഥികളും പങ്കെടുത്തു.

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി. വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ ഭജൻറെയും സൗമ്യയുടെയും മകനായ 11 വയസ്സുള്ള വൈഷ്ണവ് ആണ് കാണാതായത്.

വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ്
സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മൂന്നര മണിയോടെ വീടിന് മുന്നിലൂടെയുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ ഇറങ്ങിയതായതാണ് ബസ് ജീവനക്കാരിൽ നിന്നും വിവരം ലഭിക്കുന്നത്.

സ്കൂൾ യൂണിഫോമിൽ ആയിരുന്നു വൈഷ്ണവ്. കുട്ടിയുടെ മാതാപിതാക്കൾ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുടുംബം, കുട്ടിയെ കാണാതായത് പാരിപ്പള്ളിയിൽ വച്ച് ആയതുകൊണ്ട് അവിടെ പരാതി നൽകാൻ ആയിരുന്നു ആയിരൂർ പോലീസിൽ നിന്നുള്ള നിർദ്ദേശം. ഇപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ പാരിപ്പള്ളി ജംഗ്ഷനിൽ ഉള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്.

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന്‍ ഷെറിന്‍ എബ്രഹാം മാറി.

പെണ്‍കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പ്രതികരിച്ചു.

കർണാടകത്തിൽ വാഹനാപകടം: 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

കർണാടകത്തിൽ വാഹനാപകടം: 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

‌ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്.

ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു. ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.
എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)
അയാൻ അലി (17)- (സിഎംആർ കോളേജ്)
ഏദൻ ജോർജ് (17) ആർവി പിയു കോളേജ്
ഭരത് (18)- (ആർവി പിയു കോളേജ്)
ഗഗൻ (ബൈക്ക് യാത്രികൻ)
എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടര്‍ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂര്‍വം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ചാനലുകളില്‍ വാര്‍ത്ത വരും വരെ പൊലീസ് എഫ്ഐആര്‍ ഇട്ടില്ലെന്നും അവര്‍ പറഞ്ഞു. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ ആച്ചി പറയുന്നു. സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം ആണ് വേണ്ടതെന്നും അവര്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെയാണ്. എന്നാല്‍ ഈ പേരുകളൊന്നും വിളിച്ച് തന്നെ നിശബ്ദയാക്കാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ് മുഖവും പേരും വെളിപ്പെടുത്തി തുറന്നുപറച്ചില്‍ നടത്തുകയാണ് ആശ.

തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പറഞ്ഞാണ് ആശ ദുരനുഭവം വിവരിക്കുന്നത്. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങള്‍ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോഴാണു താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.

അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമോ ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമോ അല്ലെന്നും സ്വന്തം പദവിയും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്നറിയുന്ന ഒരാള്‍ ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണെന്നും ആശ വ്യക്തമാക്കുന്നു. തന്നെക്കുറിച്ച് പറയാന്‍ ‘ഇര’, ‘അതിജീവിത’ എന്നീ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തി എന്ന അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാന്‍ സമൂഹം ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരില്‍ സ്ത്രീ നിശബ്ദയാകാന്‍ പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത് എന്നും ആശ വിവരിക്കുന്നു.

പങ്കാളിയോടും മകളോടും സഹോദരങ്ങളോടുമൊക്കെ സംഭവം പങ്കുവയ്ക്കാന്‍ തനിക്കു സമയം വേണ്ടിവന്നെന്നും കേട്ടപ്പോള്‍ പരാതി കൊടുക്കുന്നില്ലേ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യമെന്നും ആശ പറയുന്നു. എല്ലാം പരാതിയില്‍ ഒതുങ്ങുമോ എന്ന ചോദ്യം ഭയപ്പെടുത്തി. നിരാശയ്ക്കിടയിലും ഉത്തരവാദിത്തബോധത്തോടെ നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ എല്ലാ കാര്യങ്ങളും വിവരിച്ചിരുന്നുവെന്നും ആശ പറയുന്നു.

ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ആശ ആച്ചിയോ ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ ആശയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആശയുടെ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ആശ പരാതി ആവര്‍ത്തിച്ചു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്. സംഭവത്തില്‍ പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയത്.