കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കർഷകദിനമാചരിച്ചു

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കർഷകദിനമാചരിച്ചു

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിക്കുകയും മികച്ച പുഷ്പകൃഷിക്കും മികച്ച പച്ചക്കറി JL G ഗ്രൂപ്പ് കൃഷിക്കും അവാർഡും പൊന്നാടയും അണിയിച്ച് മേലാറ്റിങ്ങൽ ഒന്നാം വാർഡിലെ സ്നേഹ അയൽക്കൂട്ടത്തിലെ ഷീലയ്ക്കും വിസ്മയ അയൽക്കൂട്ടത്തിലെ JL G ഗ്രൂപ്പ് അംഗങ്ങളായ പ്രമീള ആൻറ് ടീമിനും പുരസ്കാരങ്ങൾ കൈമാറി.

പുരസ്കാര ചടങ്ങ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീലയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുബാഷ് ഉദ്ഘാടനം ചെയ്യുകയും കടയ്ക്കാവൂർ കൃഷി ഓഫീസർ സാബിർ സ്വാഗതം പറയുകയും ആശംസകൾ അറിയിച്ച് കൊണ്ട് വാർഡ് മെമ്പർമാരായ പെരുംകുളം അൻസർ, സന്തോഷ്, യമുന, രേഖ, ബീനാ രാജീവ്, ജയന്തി സോമൻ NRGS, എ ഇ നൗഫൽ, കുടുംബശ്രീ ചെയർപേഴ്സൻ ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പൊലീസ് പിടിയിൽ

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വലിയതുറ സ്വദേശികളായ കിഷോ‍‍ർ ബാബു, ഹെൻട്രി മോർച്ച് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു പ്രധാന ഏജന്‍റിൻെറ സഹായികളാണ് ഇവരുവരും.

ഓരോ പ്രാവശ്യം ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയർമാർക്ക് വൻതോതിൽ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാന ഏജന്‍റിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഡാൻസാഫ് കൈമാറിയ പ്രതികളെ കരമന പൊലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബുധനാഴ്ച വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴയെ സ്വാധീനിക്കുന്നത്. ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച തൃശൂര്‍, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍ പാലക്കാട്, വയനാട്, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി ആർ എം ജാസ്സിം

ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി ആർ എം ജാസ്സിം

ആറ്റിങ്ങൽ: ഈ വർഷത്തെ ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി അവനവഞ്ചേരി ആർ എം ജാസ്മിൻ മൻസിലിൽ റാഫിയുടെയും, ഷൈല ബീഗത്തിന്റെയും മകനായ ആർ എം ജാസിമിനെ കൃഷി വകുപ്പ് തെരഞ്ഞെടുത്തു. മികച്ച രീതിയിലുള്ള സംയോജിത കൃഷിയിലൂടെയാണ് ജാസിം അവാർഡിന് അർഹനായത്. കൃഷിയാണ് ജാസിമിന്റെ പ്രധാന വരുമാന മാർഗ്ഗം. ആഷിഫയാണ് ജാസിമിന്റെ ഭാര്യ.

ഇനി ഓട്ടോറിക്ഷയില്‍ കേരളം മുഴുവന്‍ ചുറ്റാം; പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

ഇനി ഓട്ടോറിക്ഷയില്‍ കേരളം മുഴുവന്‍ ചുറ്റാം; പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്.

പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ ഈ തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ഒന്നിലധികം തവണ മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചര്‍ച്ച ചെയ്തിരുന്നു.

ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തിയിരുന്നു. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.

മുതലപ്പൊഴിയിൽ അപകടം: മത്സ്യത്തൊഴിലാളിയെ കാണാതായി

മുതലപ്പൊഴിയിൽ അപകടം: മത്സ്യത്തൊഴിലാളിയെ കാണാതായി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ 6:20 നാണ് അപകടം സംഭവിച്ചത്. വള്ളത്തിൽ 4 പേര് ഉണ്ടായിരുന്നു. 2 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതാകുകയും, പിന്നീട് ഇവരിൽ ഒരാൾ നീന്തി കടലിലുള്ള വള്ളത്തിൽ കയറിയതായും സ്ഥിരീകരണമുണ്ട്. മറ്റൊരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. അന്തോണീസ്, ബെനഡിറ്റ്, സഹായം, ലൂയിസ് തുടങ്ങിയരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ബെന്ഡിറ്റിനെയാണ് കാണാതായത്. ഇവർ അഞ്ചുതെങ്ങ് സ്വദേശികളാണ്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.