ഉപസംവരണം..സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ഹർത്താൽ ആഹ്വാനം…

ഉപസംവരണം..സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ഹർത്താൽ ആഹ്വാനം…

പട്ടികജാതി-പട്ടിക വര്‍ഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ഹര്‍ത്താല്‍ ആഹ്വാനം. ആദിവാസി-ദലിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വയനാടിനെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. വിവിധ ആദിവാസി-ദലിത് സംഘടകള്‍ സംയുക്തമായി നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടിക വിഭാഗ സംവരണത്തില്‍ ഉപസംവരണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി പട്ടിക ജാതിക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ മേല്‍ത്തട്ട് വിഭജനം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന വീടുകള്‍ക്കും ഇത്തരത്തില്‍ വാടക നല്‍കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവു നല്‍കിയിട്ടുണ്ട്.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.

ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.

ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.

ഇതനുസരിച്ചു പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കൂടാതെ തന്നെ ഭാര്യ/ഭര്‍ത്താവ് / മക്കള്‍/ മാതാപിതാക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സഹോദരന്‍, സഹോദരി എന്നിവര്‍ ആശ്രിതര്‍ ആണെങ്കില്‍ അവര്‍ക്കും ധന സഹായം ലഭിക്കും. പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനാകും. പിന്തുടര്‍ച്ചാവകാക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമുമ്പ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂര്‍ണ്ണമായും ഒഴിവാക്കും.

ദൂരന്തത്തില്‍പ്പെട്ട കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കർഷകദിനത്തിനായൊരുങ്ങുന്നു ആറ്റിങ്ങൽ നഗരസഭ

കർഷകദിനത്തിനായൊരുങ്ങുന്നു ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നഗരസഭാ അങ്കണത്തിൽ കർഷക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ
അഡ്വ. എസ് കുമാരി ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ ജി തുളസീധരൻ പിള്ള പരിപാടിയിൽ അധ്യക്ഷനാകും. ആറ്റിങ്ങൽ കൃഷി ഫീൽഡ് ഓഫീസർ പ്രമോദ് ജി എസ്, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ ബി. അർച്ചന, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും

പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തി, പിന്നാലെ ഉറങ്ങിപ്പോയി; അസീബ് രക്ഷപ്പെട്ടു

പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തി, പിന്നാലെ ഉറങ്ങിപ്പോയി; അസീബ് രക്ഷപ്പെട്ടു

മദ്യ ലഹരിയില്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് പാലത്തിനോട് ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്ക് വീഴുന്ന തരത്തില്‍ കിടന്ന് ഉറങ്ങിയ ഇയാളെ പൊലീസ് എത്തിയാണ് രക്ഷിച്ചത്.മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം ഇന്നലെ മൂന്നോടെയാണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബ് ( 38) ആണ് പാലത്തിലെ പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയത്.

പാലത്തില്‍ നിന്നു പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയതായിരുന്നു അസീബ്. എന്നാല്‍ പുഴയിലേക്ക് ചാടാനായി പഴയ പാലത്തിന്റെ കൈവരികള്‍ കടന്ന് ജല അതോറിറ്റി പൈപ്പുകളില്‍ നില്‍ക്കുമ്പോഴാണ് ഉറക്കം വന്നത്. അസീബ് പാലത്തിലൂടെ നടന്നുപോകുന്നത് കണ്ട ചില നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ എസ്‌ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി.

ശനിയാഴ്ച പ്രവൃത്തി ദിവസം, മുന്‍ ഉത്തരവ് പിന്‍വലിച്ച് സർക്കാർ; വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി

ശനിയാഴ്ച പ്രവൃത്തി ദിവസം, മുന്‍ ഉത്തരവ് പിന്‍വലിച്ച് സർക്കാർ; വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി

കേരളത്തിലെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അറിയിച്ചു.

വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ സർ‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളും വിദ്യാർത്ഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ഉത്തരവ്.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലായിരുന്നു പുതിയ കലണ്ടര്‍.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം.
ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

ഓണച്ചന്തകളുമായി സർക്കാർ; 92 കേന്ദ്രങ്ങളിൽ, ഓഫർ മേളയും

ഓണച്ചന്തകളുമായി സർക്കാർ; 92 കേന്ദ്രങ്ങളിൽ, ഓഫർ മേളയും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ. സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. സെപ്‌റ്റംബർ അഞ്ചുമുതലാകും ഓണച്ചന്തകൾ പ്രവർത്തിച്ചുതുടങ്ങുക.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഓണചന്തകളായി പ്രവർത്തിക്കും. ഉത്രാട ദിനംവരെ ഓണച്ചന്തകൾ പ്രവർത്തിക്കും.

ജില്ലാ, സംസ്ഥാനമേളയ്‌ക്ക്‌ പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്‌, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്‌ക്കുണ്ടാകും. സബ്‌സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർ മേളയുമുണ്ടാകും. ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്‌റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും.