വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് നഷ്ടപരിഹാരം ഉടൻ നൽകണം – അടൂർ പ്രകാശ് എം. പി

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിനു ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.

പദ്ധതിക്കായി വിട്ടുനൽകിയ ഭൂമിയുടെ എല്ലാ രേഖകളും കൈമാറിയിട്ട് ഏറെ നാളായിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഭൂവുടമകൾക്ക് ലഭിച്ചിട്ടില്ല.

സ്ഥലം വിട്ടു നൽകിയവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകാത്തത് അനീതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തികൾ പൂർത്തിയായ പതിനൊന്നു വില്ലേജുകളിലെ നൂറു കണക്കിന് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും നഷ്ടപരിഹാരം ലഭിക്കുമ്പോൾ പുതിയ സ്ഥലത്തേയ്ക്ക് താമസം മാറുന്നതിനു ഭൂമി വാങ്ങുവാൻ മുൻ‌കൂർ തുക നൽകിയവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ഭൂമി ഈട് നൽകി ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള അവസരവും ഇല്ലാതായെന്നും കൂട്ടിച്ചേർത്തു.

നേരത്തെ ഇക്കാര്യത്തിൽ മന്ത്രി നിധിൻ ഗഡ്കരിയെ കണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും മാസങ്ങൾക്കു ശേഷവും തുടർനടപടി ഉണ്ടായിട്ടില്ല.

പദ്ധതി ചെലവിന്റെ വിഹിതം സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം എടുക്കാത്തതും നഷ്ടപരിഹാരം ലഭിക്കുന്നത് വൈകാൻ കാരണമാവുകയാണ്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഇനിയും വൈകരുത്. ഈ പദ്ധതിയുടെ മുഴുവൻ ചിലവും കേന്ദ്രം വഹിക്കണമെന്നും സബ്‌മിഷനിൽ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടല്‍ കൂടുതലും മനുഷ്യ ഇടപെടലില്ലാത്ത കാടുകളില്‍; കാരണം തീവ്ര മഴയെന്ന് വിദഗ്ധര്‍

ഉരുള്‍പൊട്ടല്‍ കൂടുതലും മനുഷ്യ ഇടപെടലില്ലാത്ത കാടുകളില്‍; കാരണം തീവ്ര മഴയെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടലിന് പ്രധാന കാരണം, പൊതുവേ ആരോപിക്കപ്പെടുന്നതു പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലെന്ന് വിദഗ്ധര്‍. തീവ്രമഴയാണ് പലപ്പോഴും ഉരുള്‍പൊട്ടലിനു കാരണമാവുന്നതെന്ന് കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസറും ഉള്‍പൊട്ടലുകളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നയാളുമായ കെഎസ് സജിന്‍കുമാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.”കാര്യമായ മനുഷ്യ ഇടപെടല്‍ ഒന്നുമില്ലാത്ത കാടുകളിലാണ് പലപ്പോഴും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാവുന്നത്. നിരന്തരമായ, തീവ്ര മഴയാണ് ഇതിനു കാരണം”- സജിന്‍കുമാര്‍ പറയുന്നു. രാജ്യത്തെ പല പ്രദേശങ്ങളിലും നടന്ന ഉരുള്‍പൊട്ടലുകള്‍ പഠന വിധേയമാക്കിയതിന്റെ അനുഭവത്തിലാണ് സജിന്‍കുമാറിന്റെ വിലയിരുത്തല്‍.

മനുഷ്യന്റെ പ്രവൃത്തികള്‍ കാര്യങ്ങള്‍ വഷളാക്കുന്നുണ്ടാവാം. എന്നാല്‍ അതു മാത്രമല്ല, ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ കാരണം. അങ്ങനെയെങ്കില്‍ എല്ലാ സീസണിലും ഉരുള്‍പൊട്ടല്‍ ഉണ്ടാവേണ്ടതാണ്. മരണ സംഖ്യ കൂടാന്‍ ഇടയാക്കുന്നതില്‍ മനുഷ്യ പ്രവൃത്തികള്‍ക്കു പങ്കുണ്ട് എന്നതില്‍ സംശയിക്കേണ്ടതില്ല. ഉരുള്‍പൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടത്തെ മനുഷ്യ വാസം കുറയ്ക്കലാണ് അതിനു മാര്‍ഗം. ഉരുള്‍ ഒഴുകിവരാനിടയുള്ള വഴികളും കൃത്യമായി മാപ്പ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

കരവാരം ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്കു വിജയം

കരവാരം ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്കു വിജയം

കരവാരം ഉപതെരഞ്ഞെടുപ്പിൽ ചാത്തൻപാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജി വേണു 149 വോട്ടിനും പട്ടള വാർഡിൽ ബേബി ഗിരിജ 78 വോട്ടിനുമാണ് വിജയിച്ചത്.

ആറ്റിങ്ങൽ ഗവ. ബി എച്ച് എസ് എസിൽ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ ഗവ. ബി എച്ച് എസ് എസിൽ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ ഗവ. ബി എച്ച് എസ് എസിൽ നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പി ടി എ പ്രസിഡന്റ് ആയി സന്തോഷ്‌. എസും ആശദേവ്. ടി വി വൈസ് പ്രസിഡന്റ്‌ ആയും തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ എസ് എം സി കമ്മിറ്റിയിൽ നിന്ന് എസ് എം സി ചെയർമാൻ ആയി ആദേശ് പിയും വൈസ് ചെയർമാൻ ആയി സതീഷ് കണ്ണങ്കരയും മദർ പി ടി എ പ്രസിഡന്റ്‌ ആയി സൗമ്യ.എൽ നേയും തിരഞ്ഞെടുത്തു.

നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം; പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം; പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

കല്ലമ്പലം നാവായിക്കുളം സ്കൂൾ പരിസരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വിദ്യാർഥിനികളെയും നിരന്തരം പിന്തുടർന്ന് ശല്യപെടുത്തുന്ന സംഘത്തിലെ രണ്ടു പേരെ കല്ലമ്പലം പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 5 മണിയോടെ എതുക്കാട് നിന്നുമാണ് പൂവാല സംഘത്തിലെ അംഗങ്ങളായ നാവായിക്കുളം നൈനാകോണം സ്വദേശികളായ അജിത് എന്നു വിളിക്കുന്ന കിച്ചു, സുൽത്താൻ എന്നിവർ പിടിയിലായത്.

ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരാളെ കൂടി പോലീസ് പിടിച്ചെങ്കിലും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. പ്രായപൂർത്തി ആകാത്ത കുട്ടിക്കെതിരെ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 5 മാസമായി നാവായിക്കുളത്തും പരിസരപ്രദേശങ്ങളിലുമാണ് സ്കൂൾ സമയങ്ങളിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും പെൺകുട്ടികൾക്ക്നേരെ അതിക്രമങ്ങളും നടത്തുന്നത്.

പെൺകുട്ടികളെ പിന്തുടർന്ന് പ്രണയഭ്യർത്ഥന നടത്തുന്നത് സംഘാഗങ്ങളുടെ വിനോദമാണ്. എതിർക്കുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തുക പതിവാണ്. ഇവരെ പേടിച്ചു കുട്ടികൾ സ്കൂളിൽ വരാൻ പോലും തയ്യാറാകുന്നില്ല എന്ന് രക്ഷകർത്താക്കൾ പറയുന്നു. പല കുട്ടികളെയും രക്ഷകർത്താക്കൾ സ്കൂളിൽ കൊണ്ടാക്കുകയും തിരിച്ചു വിളിച്ചു കൊണ്ട് പോകുകയും പതിവാണ്. പെൺകുട്ടികളെ ശല്യം ചെയ്യുന്നവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ ആയതു കൊണ്ട് രക്ഷകർത്താക്കൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഇവരെ പേടിയാണ്. ബൈക്കുകളിൽ അതിവേഗതയിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ അഭ്യാസപ്രകടനം നടത്തുക ഇവരുടെ സ്ഥിരം പരിപാടിയാണ്.

സ്കൂൾ പരിസരങ്ങളിൽ പോലീസ് പട്രോളിംഗ് രാവിലെയും വൈകുന്നേരവും ശക്തിപ്പെടുത്തുമെന്നും പൂവാലന്മാർക്കെതിരെയും വിദ്യാർത്ഥിനികളെ ശല്യപെടുത്തുന്ന സാമൂഹ്യവിരുദ്ധർക്കെതിരെയും പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്നും അങ്ങനെ പിടിയിലാകുന്നവർക്കെതിരെ റിമാൻഡ് ചെയ്യുന്നതുൾപ്പെടെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുമെന്നും ഇത്തരക്കാർ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കുമെന്നും കല്ലമ്പലം പോലീസ് സബ് ഇൻസ്‌പെക്ടർ എം സാഹിൽ പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽ ഡി എഫ്  വിജയിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽ ഡി എഫ് വിജയിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽ ഡി എഫ് വിജയിച്ചു. 22 ആം വാർഡ് ആയ ചെറുവള്ളി മുക്ക്, 28 വാർഡ് ആയ തോട്ടവാരം എന്നിവിടങ്ങളിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.ചെറുവള്ളിമുക്കിൽ എൽ ഡി എഫ് സ്ഥാനാർഥി എം എസ് മഞ്ജു 351 വോട്ടിനും തോട്ടവാരത്ത് ജി ലേഖ 479 വോട്ടിനുമാണ് വിജയിച്ചത് .
2020ൽ തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർമാർ രാജിവച്ചതിന് തുടർന്നാണ് രണ്ടു വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്

വോട്ട് നില
ചെറുവള്ളിമുക്ക് {22}
LDF 351
UDF 255
BJP 211

തോട്ടവാരം {28}
LDF 479
UDF 204
BJP 185