ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.

അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്.

നേരത്തെ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്റെ പേര് പരസ്യമായി ഉന്നയിച്ചത്. ബിജു മേനോന്‍ കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പിന്നാലെയാണ് അനൂപും രംഗത്തെത്തിയത്. ബിജു മേനോനേയും അദ്ദേഹത്തിന്റെ മാനേജരേയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അനൂപ് പറഞ്ഞിരുന്നു.

ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 13നു

ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 13നു

ചിറയിൻകീഴ്: ശാർക്കരയിൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ക്ഷേത്ര മൈതാനി മുഴുവൻ പൊങ്കാല അടുപ്പുകൾ നിർത്തിയിട്ടുണ്ട്. ഈ വരുന്ന ഫെബ്രുവരി 13 (വെള്ളിയാഴ്ച) ആണ് പ്രസിദ്ധമായ പൊങ്കാല നടക്കുന്നത്. പൊങ്കാലയ്ക്ക് വരുന്നവരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും. വിവിധ സന്നദ്ധ സംഘടനകളുടെ അന്നദാനവും കുടിവെള്ള വിതരണവും ക്ഷേത്രത്തിന്റെ എല്ലാഭാഗത്തും നടത്തുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ സേവനവും ആംബുലൻസ് സർവീസും ഉറപ്പാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ വരുന്നവർ ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30 നാണ് പണ്ടാരഅടുപ്പിൽ തീ പകരുന്നത്.

കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമന നീക്കം; എതിര്‍പ്പ് മറികടന്ന് 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതിയുടെ നീക്കം

കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമന നീക്കം; എതിര്‍പ്പ് മറികടന്ന് 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതിയുടെ നീക്കം

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമനത്തിന് നീക്കം. കണ്‍സ്യൂമര്‍ ഫെഡിലെ 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഭരണസമിതിയുടെ നീക്കം. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്‍റെയും എതിര്‍പ്പ് മറികടന്നാണ് കണ്‍സ്യൂമര്‍ ഫെഡിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്. കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തിൽ സ്ഥിരപ്പെടുത്തൽ വൻ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സെക്രട്ടറിയുടെ ഉത്തരവ് മാധ്യമങ്ങൾക്ക് ലഭിച്ചു. എതിര്‍പ്പിനിടെയും കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി തീരുമാനവുമായി മുന്നോട്ടുപോവുകയാണ്.

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കാലാവധി തീരുന്ന സമയങ്ങളിൽ പിൻവാതിൽ നിയമനം വ്യാപകമായി നടക്കാറുണ്ട്. പത്തുവര്‍ഷത്തിലധികവമായി ജോലി ചെയ്യുന്നുവെന്ന കാരണം മുൻനിര്‍ത്തിയാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലാവധി തീരാൻ ഏതാനും മാസം മാത്രം ബാക്കി നിൽക്കെ ഇതിനോടകം പല സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നും ഇത്തരം സ്ഥിര നിയമന നീക്കം നടക്കുന്നുണ്ട്. സമാനമായ രീതിയിലാണിപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിലും സ്ഥിര നിയമനം നീക്കം നടക്കുന്നത്.

സ്ഥാപനം തന്ന തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകുമെന്നും വലിയ നഷ്ടത്തിലേക്ക് പോകുമെന്നും വ്യക്തമാക്കിയാണ് സഹകരണ സെക്രട്ടറി ഉത്തരവിറക്കിയത്. സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. എന്നാൽ, ഇത് വകവെക്കാതെയാണ് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയിലേക്ക് നിയമനം വരുകയാണ്. സര്‍ക്കാര്‍ അന്തിമമായി എത്രപേര്‍ക്ക് നിയമനം നൽകുമെന്ന് വ്യക്തമായിട്ടില്ല. 1017 പേരാണ് താത്കാലിക അടിസ്ഥാനത്തിൽ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുടെ യോഗവും ഇന്ന് മന്ത്രി വിഎൻ വാസവൻ വിളിച്ചിട്ടുണ്ട്.

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്വകാര്യ ബസില്‍ വെച്ച് ഷിംജിത ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്‍റേയും ലാപ്ടോപ്പിന്‍റേയും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. 21 ദിവസമായി ഷിംജിത റിമാന്‍ഡിൽ കഴിയുകയാണെന്നും ഫോറന്‍സിക് ഫലം വരുന്നത് വരെ ജയിലില്‍ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ദീപക്കിന്‍റെ ആതമഹത്യ. ദീപക്കിന്‍റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ശക്തമായ ചൂട്; ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ ചൂട്; ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇന്‍ഡെക്‌സ് ആറാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വര്‍ധിക്കുന്നുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പകല്‍ 10 മുതല്‍ മൂന്നു മണിവരെയാണ് ഉയര്‍ന്ന യു വി സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും പോകുന്നവര്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രികര്‍, വിനോദസഞ്ചാരികള്‍, കാന്‍സര്‍ രോഗികള്‍, ചര്‍മ- നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവന്‍ മറയുന്ന പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നീ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു വി സൂചിക ഉയര്‍ന്ന നിലയിലായിരിക്കും.

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍ വാസു പുറത്തേയ്ക്ക്?, ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍ വാസു പുറത്തേയ്ക്ക്?, ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവും പുറത്തേക്ക്. പ്രതി സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. ഇതുവരെ നാലു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹര്‍ജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.