by Midhun HP News | Feb 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് പൊരുതി വീണ നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. നമീബിയയെ അവര്‍ 7 വിക്കറ്റിനു അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് കണ്ടെത്തി. നെതര്‍ലന്‍ഡ്‌സ് 18 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.
ബാസ് ഡെ ലീഡിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ഓറഞ്ച് സംഘം ജയിച്ചു കയറിയത്. നമീബിയ ബാറ്റ് ചെയ്തപ്പോള്‍ ലീഡ് രണ്ട് വിക്കറ്റും വീഴ്ത്തി ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു. താരം 48 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു.
കോളിന്‍ അക്കര്‍മാന്‍ 28 പന്തില്‍ 32 റണ്‍സും ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് 15 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സും അടിച്ചെടുത്തു നിര്‍ണായക സംഭാവന നല്‍കി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ലീഡിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ ഒരോ സിക്‌സും ഫോറും സഹിതം 9 പന്തില്‍ 18 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി നെതര്‍ലന്‍ഡ്‌സ് നമീബിയയെ ബാറ്റിങിനു വിടുകയായിരുന്നു. 38 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സ് എടുത്ത യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നമീബിയയെ എത്തിച്ചത്.
യാന്‍ ഫ്രിലിങ്ക് (30), ജെജെ സ്മിത്ത് (22) എന്നിവരും പൊരുതി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 9 പന്തില്‍ 18 റണ്‍സും കണ്ടെത്തി. മറ്റാരും രണ്ടക്കം കടന്നില്ല.
നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്, ബാഡ് ഡെ ലീഡ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്യന്‍ ദത്ത്, ഫ്രെഡ് ക്ലാസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


by Midhun HP News | Feb 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കായി വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ്അ വതരിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സവിശേഷത നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.
വാട്സ്ആപ്പ് വെബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകളും സ്‌ക്രീന്‍-ഷെയറിങ്ങും ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ഫീച്ചറുകള്‍ ഇതിനകം തന്നെ വിന്‍ഡോസ്, മാക് ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ ലഭ്യമായിരുന്നു. ഇതുവരെ, വാട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും മീഡിയ ഫയലുകള്‍ പങ്കിടാനും സാധിക്കുമായിരുന്നു, എന്നാല്‍ വോയ്സ്, വിഡിയോ കോളിങ് എന്നിവ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.
ഉപയോക്താക്കള്‍ക്ക് ബ്രൗസറില്‍ നിന്ന് തന്നെ നേരിട്ട് കോള്‍ ചെയ്യാന്‍ സാധിക്കുന്ന വോയ്സ്, വിഡിയോ കോള്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങിയതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫീച്ചര്‍ ഏകദേശം ഒരു വര്‍ഷമായി പരീക്ഷണ ഘട്ടത്തിലായിരുന്നുവെന്നും നിലവില്‍ വണ്‍-ടു-വണ്‍ ചാറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഡെസ്‌ക്ടോപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ബ്രൗസറില്‍ നിന്ന് കോളുകള്‍ വിളിക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്സ്ആപ്പ് വെബ് ബീറ്റ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കോളിങ് ഫീച്ചര്‍ ലഭ്യമാകും. കൂടാതെ സമീപഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.


by Midhun HP News | Feb 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കി. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ ഓം ബിര്‍ല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. ഉച്ചയോടെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ രംഗത്തു വരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്‌സഭയില്‍ വന്‍ ബഹളങ്ങള്‍ക്ക് വഴിതെളിച്ചത്.


by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടി20 ലോകകപ്പിൽ നമീബിയയെ നേരിടുന്നതിന് മുൻപുള്ള പരിശീലനത്തിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കേണ്ട പരിശീലനമാണ് ഇന്ത്യൻ ടീം ഒഴിവാക്കിയത്. പരിശീലന സെക്ഷൻ ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി 10ന് നമീബിയ–നെതര്‍ലന്‍ഡ്‌സ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും സ്റ്റേഡിയം പരിശീലനത്തിനായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയത് എന്നാണ് സൂചന. നമീബിയ രാവിലെ സെഷനിലും നെതര്‍ലന്‍ഡ്‌സ് വൈകുന്നേരം സെഷനിലുമാണ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത്. ”ഡേ ഓഫ്. പരിശീലനമോ വാര്‍ത്താസമ്മേളനമോ ഇല്ല,” എന്ന് മാത്രമാണ് കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ പറയുന്നത്.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. താരങ്ങളുടെ പരിക്ക് സംബന്ധിച്ചുള്ള വിശകലനത്തിന് അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. നമീബിയയ്ക്കെതിരെ ഈ മാസം 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം.


by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു സ്കുളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
ലോറെറ്റോ കോണ്‍വെന്റ് സ്‌കൂള്‍, ഡല്‍ഹി കന്റോണ്‍മെന്റ് കേംബ്രിഡ്ജി സ്‌കൂള്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സിഎം സ്‌കൂള്‍, രോഹിണി ബാല്‍ ഭാരതി സ്‌കൂള്‍, രോഹണി കേംബ്രിഡ്ജ് സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി ദി ഇന്ത്യന്‍ സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ സാദിഖ് നഗര്‍ ഡിടിഎ സ്‌കൂള്‍, ഐഎന്‍എ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ഡല്‍ഹി ഖലിസ്ഥാന്‍ ആയി മാറുമെന്നാണ് ഭീഷണി സന്ദേശം ഉള്‍പ്പെട്ട മെയിലിലുള്ളത്. ഫെബുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാര്‍ലമെന്റില്‍ സ്‌ഫോടനം നടക്കുമെന്നാണ് മെയിലില്‍ പറയുന്നത്.


by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: നിയമത്തിന്റെ കണ്ണില്‍ നിന്ന് ആളുകള്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടൂ എന്ന യാഥാര്‍ഥ്യം മനസിലാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു 65 കാരന്‍. സലിം ഷെയ്ക്കും അഞ്ച് യുവാക്കളും ചേര്‍ന്ന് 100 രൂപ വിലയുള്ള ഗോതമ്പ് മോഷ്ടിച്ചു. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. മോഷണം നടന്നത് 1980ലാണ്. 45 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സലിം അറസ്റ്റിലായി.
1980 ല്‍ ബാലസമുദ് കകദ് ഗ്രാമത്തിലാണ് മോഷണം നടന്നത്. അന്ന് സലിം ഷെയ്ഖിന് 20 വയസായിരുന്നു. പിടികൂടാതിരിക്കാന്‍ മുടി മൊട്ടയടിച്ചിരുന്നു. തൊട്ടടുത്തുള്ള ധാര്‍ ജില്ലയില്‍ നിന്നാണ് സലിമിനെ പിടികൂടുന്നത്. അറസ്റ്റ് ചെയ്ത സലിമിനെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സലിം മുഹമ്മദും വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്വാഡ പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ പൊലീസുകാര്‍ സലിം ഷെയ്ഖിലേയ്ക്ക് എത്തിയത്. പരിശോധന നടത്തിയപ്പോള്‍ ആദ്യം മരിച്ചെന്നായിരുന്നു പൊലീസിന് വിവരം കിട്ടിയത്. ഗോതമ്പ് മോഷണം നടന്ന ഖാര്‍ഗോണ്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്ന് ഏകദേശം 90-100 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയിലെ ബാഗ് പ്രദേശത്ത് ഷെയ്ഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസിനോട് ബന്ധുക്കളാണ് വിവരം നല്‍കിയത്. വിവരം കിട്ടിയ ഉടന്‍ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.
ധാര്‍ ജില്ലയിലേയ്ക്ക് മാറിയതിന് ശേഷം സലിം മൗനിയായുവരായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1980ലെ കേസായതുകൊണ്ട് പൊലീസ് മറന്നുപോയിക്കാണുമെന്നാണ് ഇയാള്‍ കരുതിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടുമെന്ന് കരുതിയിരുന്നില്ല.


Recent Comments