ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

പനജി: സേനയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ആദ്യമായി നാവിക സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു.

ഗോവ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചത്. ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്. നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.

‘ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്,’- അദ്ദേഹം പറഞ്ഞു.’ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളമുണ്ട്. അനന്തമായ ആകാശമുണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ഐഎന്‍എസ് വിക്രാന്ത് എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികര്‍ കത്തിച്ച ദീപാവലി വിളക്കുകള്‍ പോലെയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഡല്‍ഹി: മുന്‍ ലിവ്-ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ 22 കാരിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നബി കരീം പ്രദേശത്താണ് സംഭവം. 22 കാരിയായ ശാലിനി, 34 കാരന്‍ അശു എന്ന ശൈലേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ ശാലിനിയുടെ ഭര്‍ത്താവ് ആകാശ് (23) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. നബി കരീം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രുപ്രസിദ്ധ കുറ്റവാളിയാണ് ശൈലേന്ദ്ര എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച രാത്രി 10:15 ഓടെയായിരുന്നു സംഭവം. ഡല്‍ഹി ഖുതുബ് റോഡ് മേഖലയില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ആയിരുന്നു ആകാശും ശാലിനിയും ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഇരുന്നിരുന്ന ശാലിനിയെയും ആകാശിനെയും ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. ആകാശിനെ ആക്രമിച്ച ശേഷം ശൈലേന്ദ്ര ശാലിനിക്ക് നേരെ തിരിയുകയായിരുന്നു. ശാലിനിയെ രക്ഷിക്കാന്‍ ആകാശ് ശ്രമിച്ചെങ്കിലും അവര്‍ക്ക് പലതവണ കുത്തേറ്റു. ഇതിനിടെ ആകാശ് ശൈലേന്ദ്രയെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ശാലിനിയുടെ സഹോദരന്‍ രോഹിതും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശാലിനിയും ശൈലേന്ദ്രയും മരിച്ചിരുന്നു. വിശദ പരിശോധനയിലാണ് ശാലിനി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുത്തബ് റോഡിന് സമീപമുള്ള തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം നടന്നത്.

ആകാശ് – ശാലിനി ദമ്പതികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും, ഈ സമയം യുവതി ശൈലേന്ദ്രയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു എന്നും ഇവരുടെ മാതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, പ്രശ്‌നങ്ങള്‍ തീര്‍ത്ത് ശാലിനി ആകാശിനൊപ്പം മടങ്ങുകയായിരുന്നു. ശാലിനിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഐഐഎം ബെംഗളൂരിൽ പുതിയ രണ്ട് കോഴ്സുകൾ, ഡേറ്റാ സയൻസ്, ഇക്കണോമിക്സ് ബിഎസ്‌സി ഓണേഴ്‌സിന് അപേക്ഷിക്കാം

ഐഐഎം ബെംഗളൂരിൽ പുതിയ രണ്ട് കോഴ്സുകൾ, ഡേറ്റാ സയൻസ്, ഇക്കണോമിക്സ് ബിഎസ്‌സി ഓണേഴ്‌സിന് അപേക്ഷിക്കാം

ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ( IIM B) രണ്ട് നാല് വർഷ കോഴ്സുകൾ പുതുതായി തുടങ്ങുന്നു. 2026-27 അധ്യയന വർഷത്തിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. ഡേറ്റാ സയൻസ്, ഇക്കണോമിക്‌സ് എന്നിവയിലാണ് പുതിയ നാല് വർഷത്തെ മുഴുവൻ സമയ റെസിഡൻഷ്യൽ ബിഎസ്‌സി (ഓണേഴ്‌സ്) കോഴ്സ് ആരംഭിക്കുന്നത്.

ഈ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. നവംബർ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ഇക്കണോമിക്സിൽ മൈനറോടുകൂടി ഡേറ്റാ സയൻസിൽ ബി എസ് സി ഓണേഴ്സ് ബിരുദവും ഡേറ്റാ സയൻസിൽ മൈനറോടെ ഇക്കണോമിക്സിൽ ബി എസ് സി ഓണേഴ്സ് ബിരുദവുമാണ് ലഭിക്കുക. ഐഐഎം ബെംഗളൂരിന്റെ പുതുതായി ആരംഭിക്കുന്ന ജിഗാനി ക്യാമ്പസിലാണ് ഈ പ്രോഗ്രാമുകൾ നടത്തുക,

യോഗ്യതയും പ്രവേശന പ്രക്രിയയും
അപേക്ഷകർ 2026 ഓഗസ്റ്റ് ഒന്നിന് 20 വയസ്സ് തികഞ്ഞവരായിരിക്കണം, ഗണിതം ഒരു വിഷയമായി എടുത്ത് പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സിൽ ഗണിതത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.

ഐഐഎം ബെംഗളുരൂ ബിരുദ പ്രവേശന പരീക്ഷ (അണ്ടർ ഗ്രാജ്വേറ്റ് അഡ്മിഷൻ ടെസ്റ്റ് – IIMB UGAT-ഐഐഎംബി യുജിഎടി) ഡിസംബർ 13 ന് നടക്കും,2026 ജനുവരിയിൽ നേരിട്ടുള്ള അഭിമുഖങ്ങൾ നടക്കും.

അന്തിമ പ്രവേശന പട്ടിക 2026 ഫെബ്രുവരി 28-നകം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരമാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്, സ്വതന്ത്ര ചിന്തയും വിമർശന ബുദ്ധിയും വളർത്തുന്ന ആഴമുള്ള അക്കാദമിക രീതിയോടൊപ്പം പരിശീലനത്തോടെയുള്ള പഠനത്തെയും പ്രയോഗക്ഷമതെയും സംയോജിപ്പിച്ചാണ് ഈ കോഴ്സ് ഘടനയുടെ ഉള്ളടക്കം.

പ്രോഗ്രാം ഘടനയും പാഠ്യപദ്ധതിയും
ഡേറ്റാ സയൻസിലെ ബിഎസ്‌സി (ഓണേഴ്‌സ്) പ്രോഗ്രാം

പ്രായോഗിക ബിസിനസ് ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിരിക്കുന്ന സ്റ്റോക്കാസ്റ്റിക് പ്രക്രിയകൾ, അൽഗോരിതങ്ങൾ, ഡേറ്റാ ഘടനകൾ, മനഃശാസ്ത്രം എന്നിവയിൽ അടിത്തറ നൽകുന്നു.

വിശകലന കഴിവുകൾ, പ്രോബ്ലം സോൾവിങ്, ഇന്റേൺഷിപ്പുകൾ, നേതൃത്വ വികസനം എന്നിവയിലൂടെ പ്രായോഗിക പഠനം എന്നിവയ്ക്ക് പാഠ്യപദ്ധതി ഊന്നൽ നൽകുന്നു. ഇക്കണോമിക്സ് മൈനാറായി പഠിച്ച് ഡേറ്റാ സയൻസിൽ ഓണേഴ്സ് ബിരുദം നേടാം.

ഡേറ്റാ സയൻസിൽ ഓണേഴ്സ് കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബിഎസ്‌സി (ഓണേഴ്‌സ്) ഇൻ ഇക്കണോമിക്‌സ് പ്രോഗ്രാം

ഇക്കണോമിക് തിയറി, സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ, ഇക്കണോമെട്രിക്സ്, ബിഹേവിയറൽ ഇൻസൈറ്റുകൾ എന്നിവയക്ക് പുറമെ ഡേറ്റാ സയൻസ് മൈനറും ഉൾപ്പെടുന്നു.

ഇന്റേൺഷിപ്പുകളുടെയും അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സാധ്യതകളും വിശകലന ശേഷി, വിമർശനാത്മക ചിന്ത, പ്രൊഫഷണൽ നൈപുണ്യ വികസനം എന്നിവയിൽ കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇക്കണോമിക്സിൽ ബി എസ് സി (ഓണേഴ്‌സ്) ബിരുദം നേടാം.

ബിഎസ്‌സി (ഓണേഴ്‌സ്) ഇൻ ഇക്കണോമിക്‌സ് സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിന് :https://ug.iimb.ac.in/

വാട്‌സ്ആപ്പ് പുതിയ നയം: ബിസിനസ് അക്കൗണ്ടുകള്‍ക്ക് സന്ദേശപരിധി

വാട്‌സ്ആപ്പ് പുതിയ നയം: ബിസിനസ് അക്കൗണ്ടുകള്‍ക്ക് സന്ദേശപരിധി

ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയപരിഷ്‌കാരത്തിന് വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ബിസിനസ് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്നതിനു പരിധി നിശ്ചയിക്കാനുള്ള പദ്ധതികളാണ് മെറ്റ പ്രഖ്യാപിച്ചത്.

സ്പാം, ബള്‍ക്ക് മെസേജിങ് എന്നിവ കുറയ്ക്കുന്നതിനാണ് ഈ നീക്കം. ഉപയോക്താവ് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം അയയ്ക്കാവുന്ന സന്ദേശങ്ങള്‍ക്ക് ഒരു പരിമിതിയുണ്ടാകും. എന്നാല്‍ ആ പരിധിയുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

മറുപടി ലഭിക്കാത്തവര്‍ക്കു ആവര്‍ത്തിച്ചുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്ന ബിസിനസുകളും ഉപയോക്താക്കളും പുതിയ നയത്തിന്റെ പ്രഭാവം നേരിടും. ഉദാഹരണത്തിന്, ഒരിക്കലും റിപ്ലൈ നല്‍കാത്ത ഒരാള്‍ക്ക് നിരന്തരം ഫോളോ-അപ്പ് മെസേജുകള്‍ അയച്ചാല്‍, അവ പരിധിയില്‍ ഉള്‍പ്പെടും.

സ്പാം സന്ദേശങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ ഈ തീരുമാനം. മുമ്പും വാട്‌സ്ആപ്പ് ഫോര്‍വേഡിങ് പരിധിയും സംശയാസ്പദ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ പടര്‍ന്നത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീ പുര്‍ണമായും അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

അപ്പാര്‍ട്ട്‌മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളിലാണ് ആദ്യം തീ പടര്‍ന്നത്. പുക ഉയര്‍ന്നതോടെയാണ് തീപിടിച്ച വിവരം പുറത്തറിഞ്ഞത്. എംപിമാരുടെ ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നിട്ടില്ലെങ്കിലും അപ്പാര്‍ട്ട് മെന്റിന്റെ രണ്ട് ഫ്‌ളോറുകളില്‍ തീ പടര്‍ന്നിട്ടുണ്ട്.

ജെബി മേത്തര്‍ എംപിയുടെ സ്റ്റാഫ് അംഗങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത്തെ ഫ്‌ളാറ്റ് പൂര്‍ണമായി നശിച്ചെന്നാണ് വിലയിരുത്തല്‍. ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിക്കുന്ന സമയമാണെന്നതിനാല്‍ ഇതുമൂലമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ഭൂമിയില്‍ വിള്ളല്‍ വീഴുന്നു, ആശങ്കയില്‍ ഒരു ഗ്രാമം; ആളുകളെ ഒഴിപ്പിച്ചു

ഭൂമിയില്‍ വിള്ളല്‍ വീഴുന്നു, ആശങ്കയില്‍ ഒരു ഗ്രാമം; ആളുകളെ ഒഴിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കപില്‍ധര്‍വാഡി ഗ്രാമത്തില്‍ ജനവാസത്തിന് ഭീഷണിയാകും വിധം ഭൂമി വിണ്ടുകീറുന്നു. ഛത്രപതി സംഭാജിനഗര്‍ എന്ന ഔറംഗാബാദില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് സംഭവം. പ്രശസ്തമായ കപില്‍ധര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ നിന്നും 400 ഓളം പേരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂമിയില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രദേശത്ത് പരിശോധന നടത്തി. ഒക്ടോബര്‍ 1 നാണ് കപില്‍ധര്‍വാഡിയില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവ വലുതാവുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ വിവേക് ജോണ്‍സണ്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അവരെ പ്രദേശത്തെ മന്മഥ് സ്വാമി ക്ഷേത്രത്തിലെ അഗതി മന്ദിരത്തിലേക്കാണ് നിലവില്‍ ജനങ്ങളെ മാറ്റിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.