ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എന്‍എല്‍

ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.

പരമ്പരാഗതമായ രീതിയില്‍ സിം ഇട്ട് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ കണക്ഷന്‍ ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ഉള്ളവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും പ്രാദേശിക നെറ്റ്വര്‍ക്കുകളുമായി എളുപ്പത്തില്‍ കണക്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇ-സിം സേവനം ഉപയോഗപ്രദമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ സിമ്മിനൊപ്പം ഒരു ഇ-സിമ്മും ഉപയോഗിക്കാം.

ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന്റെ ജിഎസ്എംഎ അംഗീകൃത സബ്സ്‌ക്രിപ്ഷന്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ മൂവ് ആണ് ഇ-സിം സേവനങ്ങള്‍ നല്‍കുന്നത്. ടാറ്റ കമ്മ്യൂണിക്കേഷന്‍സ് കൊളാബറേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ടിസിസിഎസ്പിഎല്‍) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് ഇ-സിം സേവനങ്ങള്‍ ആരംഭിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

മുംബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി. വിജയദശമി ദിനം മുതല്‍ ആരംഭിക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ പഥസഞ്ചലന്‍ ( റൂട്ട്മാര്‍ച്ച് ) സംഘടിപ്പിച്ചു. തുടര്‍ന്ന് ഛത്രപതി ശിവജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍, മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി എംപി മേധ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയും രാജ്യത്തെ എല്ലാ ആര്‍എസ്എസ് പ്രാന്ത പ്രദേശങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ മുന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2018-ല്‍, മൂന്ന് വര്‍ഷത്തെ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആര്‍എസ്എസ് പരിപാടികളിലൊന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയിരുന്നു.

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

ഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവച്ചിരിക്കുന്നത്.

അര്‍ബര്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.

യുപിഐ ഇടപാടുകള്‍ സൗജന്യം തന്നെ; വിശദീകരണവുമായി റിസര്‍വ് ബാങ്ക്

യുപിഐ ഇടപാടുകള്‍ സൗജന്യം തന്നെ; വിശദീകരണവുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ നിലവില്‍ നിര്‍ദേശമൊന്നുമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ചുമത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി, നിലവിലെ നയത്തിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുപിഐ എന്നന്നേക്കുമായി സൗജന്യമായി തുടരില്ലെന്നും അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, ഇപ്പോള്‍ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ കാര്‍ട്ടൂണ്‍ പോലെയാക്കി’..; ഏഷ്യാകപ്പ് ട്രോഫി വിവാദത്തില്‍ ഇന്ത്യക്കെതിരെ മൊഹ്സിന്‍ നഖ്‌വി

‘എന്നെ കാര്‍ട്ടൂണ്‍ പോലെയാക്കി’..; ഏഷ്യാകപ്പ് ട്രോഫി വിവാദത്തില്‍ ഇന്ത്യക്കെതിരെ മൊഹ്സിന്‍ നഖ്‌വി

ദുബൈ: ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറാത്തത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും, പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വി. ടൂര്‍ണമെന്റ് ജേതാക്കളായ ഇന്ത്യ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന അറിയിച്ചതോടെ ട്രോഫിയുമായി നഖ്‌വി മടങ്ങിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

എന്നാല്‍ ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. എസിസി വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ട ട്രോഫിയും മെഡലുകളും ആരുടെയും സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് രണ്ട് ബിസിസിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നഖ്‌വി തള്ളി.

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് നഖ്വി പറയുന്നത്. മത്സരശേഷം സൂര്യകുമാര്‍ യാദവിനും സംഘത്തിനും മെഡലുകളും ട്രോഫിയും കൈമാറാന്‍ എസിസി ചെയര്‍മാന്‍ വേദിയില്‍ എത്തിയിരുന്നു. വേദിയില്‍ ഇന്ത്യന്‍ ടീം വരാന്‍ കാത്തുനിന്നപ്പോള്‍ തന്നെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയ പോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

ബിസിസിഐയുടെ ദുബൈ ഓഫീസില്‍ ട്രോഫി സൂക്ഷിക്കണമെന്നും അവിടെ നിന്ന് ഇന്ത്യന്‍ ടീമിന് അയയ്ക്കണമെന്നും ബിസിസിഐ വൈസ്പ്രസിഡന്റ് രാജീവ് ശുക്ലയും ട്രഷറര്‍ ആശിഷ് ഷേലറും നഖ്വിയോട് ആവശ്യപ്പെട്ടു. നിയമപരമായ വിജയികളായ ഞങ്ങള്‍ക്ക് ട്രോഫി വേണം, ഇന്ത്യ ട്രോഫി വേണ്ടെന്നും പറഞ്ഞിട്ടില്ലിലെന്നും ബിസിസിഐ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇത് എസിസി വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗമാണെന്നും ഏഷ്യകപ്പ് വിവാദം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു മൊഹ്സിന്‍ നഖ്‌വി പറഞ്ഞത്.

ഓള്‍റൗണ്ട് മികവുമായി ദീപ്തി; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഓള്‍റൗണ്ട് മികവുമായി ദീപ്തി; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയെ ഇന്ത്യന്‍ വനിതകള്‍ 59 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടു വെച്ച 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി.

മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 റണ്‍സായിരുന്നു.

ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35), ഹര്‍ഷിത സമരവിക്രമ (29) എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ദീപ്തി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.

ബാറ്റിങ്ങില്‍ 53 പന്തില്‍ മൂന്നു ഫോര്‍ സഹിതം ദീപ്തി 53 റണ്‍സെടുത്തിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ 27 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ ദീപ്തിയും അമന്‍ജോത് കൗറും നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 56 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്ത അമന്‍ജോതാണ് ടോപ് സ്‌കോറര്‍. ഏഴാം വിക്കറ്റില്‍ ഈ സഖ്യം 103 റണ്‍സാണ് അടിച്ചത്.