നാവികസേന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; ആള്‍മാറാട്ടക്കാരനായി വ്യാപക തിരച്ചില്‍

നാവികസേന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; ആള്‍മാറാട്ടക്കാരനായി വ്യാപക തിരച്ചില്‍

മുംബൈ: നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു. ഇന്‍സാസ് റൈഫിളും 40 തിരകളുമായാണ് അജ്ഞാതന്‍ കടന്നുകളഞ്ഞത്. മുംബൈ കൊളാബയിലെ നേവി റസിഡന്‍ഷ്യല്‍ ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

പ്രവേശനത്തിന് നിയന്ത്രണമുള്ള മേഖലയില്‍ കടന്ന അജ്ഞാതന്‍, കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികനെ കബളിപ്പിച്ചാണ് ആയുധം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കാണാതാകുകയായിരുന്നു. പകരം ജോലിക്കായി നിയോഗിച്ചതാണെന്ന് അറിയിച്ചാണ്, ഇയാള്‍ കാവല്‍ നിന്നിരുന്ന നാവികനെ കബളിപ്പിച്ചത്.

ഇതു വിശ്വസിച്ച ജൂനിയര്‍ നാവികന്‍ തോക്കും തിരകളും കൈമാറി. പിന്നീട് ഇയാളെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. ആള്‍മാറാട്ടം നടത്തിയ ആയുധം കവര്‍ന്നയാളെ കണ്ടെത്താനായി നാവിക സേനയും മുംബൈ പൊലീസും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കഫെ പരേഡ് പൊലീസ് മോഷണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഐഎ, എടിഎസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആയുധങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസുമായി ഏകോപിപ്പിച്ച് വിപുലമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും മോഷണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ ഒരു അന്വേഷണ ബോര്‍ഡിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.

പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാർ പിഴ ചുമത്തുമെന്ന് കുവൈത്ത്

പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാർ പിഴ ചുമത്തുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ പഴയ അഡ്രസ് തന്നെ ഉപയോഗിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ 100 ദിനാർ വരെ പിഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.

മുൻപ് രേഖകളിൽ മാറ്റം വരുത്താതെ ഇരുന്ന 965 വ്യക്തിൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ അഡ്രസ് വിവരങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്തു. ഈ മേൽ വിലാസത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ കെട്ടിട ഉടമ നൽകിയ വിവരത്തിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ അഡ്രസ് ഒഴിവാക്കിയ വ്യക്തികൾ തുടർ നടപടികൾ നേരിടേണ്ടി വരും.

താമസ സ്ഥലം മാറിയാൽ ആ വിവരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിലോ സഹൽ ആപ് വഴിയോ 30 ദിവസത്തിനുള്ളിൽ അറിയിക്കണം. രേഖകളിൽ മാറ്റം വരുത്തുന്നതിനായി ആവശ്യമായ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ 100 ദിനാർ പിഴയായി ആദ്യകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; രാവിലെ 10 മുതല്‍ വോട്ടെടുപ്പ്

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; രാവിലെ 10 മുതല്‍ വോട്ടെടുപ്പ്

ഡല്‍ഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി (79) യുമാണ് മത്സരിക്കുന്നത്.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്- 101 മുറിയിലാണ് വോട്ടെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്ങ്. വോട്ടെടുപ്പ് അവസാനിച്ചശേഷം വൈകീട്ട് ആറു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 391 വോട്ടു നേടുന്നയാള്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്.

എന്നാല്‍ രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി ലൈന്‍ മറികടന്ന് വോട്ടു ചെയ്യാനാകും. ഇത്തരം ക്രോസ് വോട്ടിങ്ങിലാണ് പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ തവണ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ക്ക് ക്രോസ് വോട്ടിങ്ങിലൂടെ കൂടുതല്‍ വോട്ടു ലഭിച്ചിരുന്നു. പ്രതിപക്ഷത്തിന്, അതായത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന്, ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കുന്ന 12 ആം ആദ്മി പാര്‍ട്ടി എംപിമാരെ ഉള്‍പ്പെടുത്താതെ 315 വോട്ടുകള്‍ മാത്രമേയുള്ളൂ. എഎപിയില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന രാജ്യസഭാ എംപി സ്വാതി മാലിവാള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാനിടയില്ല. ഉപരാഷ്ട്രപതി പദവിയില്‍ രണ്ടുവര്‍ഷം ശേഷിക്കെ, ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.

സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം: നേപ്പാളില്‍ ജെന്‍സി പ്രതിഷേധം, പാര്‍ലമെന്റ് വളഞ്ഞു, സംഘര്‍ഷം

സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം: നേപ്പാളില്‍ ജെന്‍സി പ്രതിഷേധം, പാര്‍ലമെന്റ് വളഞ്ഞു, സംഘര്‍ഷം

കാഠ്മണ്ഡു: നേപ്പാളില്‍ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നേപ്പാളില്‍ പ്രാദേശിക സമയം രാത്രി 10 മണി വരെ കര്‍ഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

രാജ്യസുരക്ഷയുടെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

‘സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തില്‍ പുരോഗതി ദൃശ്യമാകും’; 14 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

‘സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തില്‍ പുരോഗതി ദൃശ്യമാകും’; 14 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ഭുവനേശ്വര്‍: സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും ആഹ്വാനം ചെയ്ത് ഒഡിഷ നിയമസഭാ സ്പീക്കര്‍ സുരാമ പാധി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 33-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

സമൂഹം സ്ത്രീകളെ ബഹുമാനിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പുരോഗതി ഉണ്ടാവുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമൂഹിക സുരക്ഷ, രാഷ്ട്രീയം എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ വികസനം സാധ്യമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ സ്വാശ്രയരാകുകയും സാമ്പത്തിക വളര്‍ച്ച അനുഭവിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത കുടുംബങ്ങളില്‍ നിന്ന് ആരംഭിച്ച് മുഴുവന്‍ രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും വേഗവും ശക്തിയും പകരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

‘സ്ത്രീകള്‍ മുന്നിട്ടിറങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ സ്വയംപര്യാപ്തരാകാന്‍ പരിശ്രമിക്കണം. മറ്റുള്ളവര്‍ക്ക് ഒരു മാതൃക കാണിക്കണം. ആത്യന്തികമായി, അവര്‍ സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കണം’- സുരാമ പാധി കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പരിഷ്‌കര്‍ത്താവായ ദേവി അഹല്യഭായ് ഹോള്‍ക്കറുടെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചായിരുന്നു സ്പീക്കറുടെ പ്രസംഗം. ദേവി അഹല്യഭായ് ഹോള്‍ക്കറുടെ 300- ാം ജന്മവാര്‍ഷികം അടുത്തിടെ ആഘോഷിച്ചിരുന്നു.ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏറ്റവും മുന്‍ഗണന നല്‍കുന്ന ഒരു നല്ല ഭരണ മാതൃക അവതരിപ്പിച്ച മാതൃകാപരമായ നേതാവായിരുന്നു ദേവി എന്നും സ്പീക്കര്‍ പറഞ്ഞു. എത്ര പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും ഇച്ഛാശക്തിയും ഉറച്ച ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന ആശയത്തിന്റെ പ്രതീകമാണ് ദേവിയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

‘ഈ അവാര്‍ഡ് വേളയില്‍, സ്ത്രീകള്‍ അവരുടെ അന്തസ്സ് സംരക്ഷിക്കാനും എല്ലാത്തരം അനീതികളോട് പോരാടാനും മുന്നോട്ട് വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ( ടിഎന്‍ഐഇ) ഈ അവാര്‍ഡ് ദാന ചടങ്ങ് തീര്‍ച്ചയായും സംസ്ഥാനത്തെ സ്ത്രീകളെ അത്തരം ശ്രമങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഒഡിഷയില്‍ നടന്ന ദേവി അവാര്‍ഡുകളുടെ നാലാമത്തെ പതിപ്പില്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച് വേറിട്ടുനിന്ന 14 മുന്‍നിര സ്ത്രീകളെ ആദരിച്ചു. സംരക്ഷണ വാസ്തുശില്പി വിജയ അമുജുരെ, ഗാര്‍ഗി ഭട്ടാചാര്യ, കര്‍ഷക റൈമതി ഘുരിയ, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മൃതി സ്വെയിന്‍, ആഗോളതലത്തില്‍ പ്രശസ്തയായ ഒഡീസി നര്‍ത്തകി സുജാത മൊഹപത്ര, സംരംഭക മിനുശ്രീ മധുമിത, ശാസ്ത്രജ്ഞ ജ്യോതിര്‍മയി ഡാഷ്, സാമൂഹിക പ്രവര്‍ത്തക നിബേദിത ലെങ്ക, ഷെഫ് മധുസ്മിത സോറന്‍ തുടങ്ങിയവരെയാണ് ആദരിച്ചത്. ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, ടിഎന്‍ഐഇ ഒഡിഷ റെസിഡന്റ് എഡിറ്റര്‍ സിബ മൊഹന്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.

ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടിയത്.

ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒക്ടോബർ 14 ന് വിശദ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും ഹാജരായി.