പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

അഹമ്മദാബാദ്: ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിച്ചിരുന്നു.

മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങള്‍ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെന്‍ പറഞ്ഞു. ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംപിയായ ഗെനി ബെന്‍ നാഗാജി ഠാക്കോര്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

എംപിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലുമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഗെനി ബെന്‍ ഠാക്കോര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ ഗുജറാത്ത് സര്‍ക്കാരും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ഗെനി ബെന്‍ ആവശ്യപ്പെടുന്നത്.

നരേന്ദ്രമോദി ജപ്പാനില്‍, പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച; ട്രംപിന്റെ തീരുവ ഭീഷണി മറികടക്കല്‍ ലക്ഷ്യം

നരേന്ദ്രമോദി ജപ്പാനില്‍, പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച; ട്രംപിന്റെ തീരുവ ഭീഷണി മറികടക്കല്‍ ലക്ഷ്യം

ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം.

പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്രമോദിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.

ഇന്ത്യ- ജപ്പാന്‍ സഹകരണത്തിന് പുതിയ മാനം നല്‍കാനും, സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും സാധ്യതകളും വികസിപ്പിക്കാനും, AI, സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുമെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും.

ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ തീരുവ ഭീഷണി വലിയ നിലയില്‍ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.

വിദേശവിദ്യാര്‍ഥികളുടെ വിസാകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം, താമസ സമയം നിയന്ത്രിക്കും

വിദേശവിദ്യാര്‍ഥികളുടെ വിസാകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം, താമസ സമയം നിയന്ത്രിക്കും

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്. നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.

പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെമാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാലുവര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും. എഫ്, ജെ വിസ ഉടമകള്‍ക്ക് അവരുടെ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ച് പരമാവധി നാല് വര്‍ഷംവരെ താമസിക്കാന്‍ അനുവദിക്കും. ബിരുദതല എഫ് 1 വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിനിടയില്‍ പ്രോഗ്രാം മാറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം എഫ് 1 വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തില്‍നിന്ന് 30 ദിവസമായി കുറയ്ക്കും.

വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക് യുഎസില്‍നിന്നുകൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാര്‍ശചെയ്യുന്നത്.എച്ച്1ബി വിസ പ്രോഗ്രാം, ഗ്രീന്‍ കാര്‍ഡുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞതിന് പിന്നാലെയാണ്, വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള എഫ് 1, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ക്കുള്ള ജെ 1 വിസകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചര്‍ച്ച

ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചര്‍ച്ച

ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടെക്‌സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വിപുലീകരിക്കാനാണ് നീക്കം. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.

റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍

റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍

ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം.

റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.

തെരുവു നായ ശല്യം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

തെരുവു നായ ശല്യം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

ജയ്പൂര്‍: തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍. 2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.

പുതിയ നടപടി പ്രകാരം എല്ലാ വാര്‍ഡിലും ലൊക്കാലിറ്റികളും തെരുവ് നായകള്‍ക്ക് വേണ്ടിയുള്ള ഫീഡിങ് പോയിന്റുകള്‍ ഒരുക്കും. ഇവയുടെ മേല്‍ നോട്ടം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കുമായിരിക്കും.

പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിന്റുകളില്‍ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാന്‍ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു.

എല്ലാ മുന്‍സിപ്പല്‍ ബോഡികളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. നായകളുടെ വന്ധ്യംകരണം, പേവിഷ വാക്‌സിന്‍, തുടങ്ങിയവ എല്ലാ നഗരങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പിടികൂടുന്ന തെരുവു നായകളെ വന്ധ്യംകരിച്ച്, വാക്‌സിനും നല്‍കിയ ശേഷം അതേ സ്ഥലത്ത് തന്നെ തുറന്നു വിടും. സുതാര്യത ഉറപ്പു വരുത്തുന്നതിനായി എബിസി സെന്ററുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും.

പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് നായ്ക്കളെ പിടികൂടാന്‍ അനുമതി ഉള്ളത്. അതുപോലെ 6 മാസത്തില്‍ താഴെയുള്ളവയെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. നടപടിക്രമങ്ങളുടെ മേല്‍ നോട്ടത്തിന് മൃഗ സംരക്ഷണ പ്രവര്‍ത്തകരെയും എന്‍ജിഒ അംഗങ്ങളെയും ഏല്‍പ്പിക്കും. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയുമാണ് മൃഗ സംരക്ഷണ വകുപ്പ് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.