റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ

ഷിംല: 78 വർഷം കാത്തിരുന്നു കിട്ടിയ റോഡും ആദ്യ ബസിന്റെ വരവും ആ ​ഗ്രാമ വാസികൾ ആഘോഷമാക്കി! ഹിമാചൽ പ്രദേശിലെ ചെറിയ ​ഗ്രാമങ്ങളിൽ ഒന്നായ മാണ്ഡി ജില്ലയിലെ ചവാസി പ്രദേശത്തുള്ള തുമാൻ ​ഗ്രാമത്തിലാണ് വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദ്യ റോഡ് ലഭിച്ചത്. ഷാക്കേൾ‍ഡ് മുതൽ തുമാൻ വരെ 2.7 കിലോമീറ്റർ നീളമുള്ള റോഡ് പൊതുമരാമത്ത് വകുപ്പാണ് നിർമിച്ചത്. കാലങ്ങളായി അടിസ്ഥാന ​ഗതാ​ഗത സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ​ഗ്രാമം.

വർഷങ്ങളോളം കാത്തിരുന്ന ശേഷം റോഡ് ലഭിച്ചതിലുള്ള സന്തോഷം ഗ്രാമവാസികൾ ആഘോഷമാക്കി. റോഡിന്റെ ഉദ്ഘാടനവും ബസിന്റെ വരവും മധുരം വിതരണം ചെയ്തും സ്വീകരണച്ചടങ്ങു നടത്തിയുമാണ് ജനങ്ങൾ ആഘോഷിച്ചത്. ചടങ്ങിൽ ആളുകൾ കൈയടിച്ചും ആർപ്പു വിളിച്ചും പൂമാലകളുമായി ബസ് സ്വീകരിക്കാൻ കാത്തു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

റോഡ് തുറന്നതിനോടുബന്ധിച്ച് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എച്ആർടിസി) ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ഗ്രാമവാസികൾ, നേതാക്കളെയും ഉദ്യോഗസ്ഥരെയും സ്വീകരിച്ചു. ഷാക്കേൾഡ് മുതൽ തുമാൻ വരെയും തിരിച്ചുമുള്ള പരീക്ഷണ ബസ് യാത്രയിൽ അവരോടൊപ്പം പങ്കെടുത്തു.

കാർസോഗ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗൗരവ് മഹാജൻ ഷാക്കേൾഡിൽ നിന്ന് തുമാൻ വരെയുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മുൻ കാർസോഗ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പൃഥ്വി സിങ് നേഗി റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്; ട്രെയിനി തസ്തികയിൽ ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്; ട്രെയിനി തസ്തികയിൽ ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുംബൈ (IIM Mumbai) മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 04 ഒഴിവുകളാണ് ഉള്ളത്. മാനേജ്മെന്റ് ട്രെയിനി തസ്തികയിലാണ് നിയമനം നടത്തുന്നത്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2026 ജനുവരി 20.

മാനേജ്മെന്റ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, സൈക്കോളജി, എഡ്യൂക്കേഷൻ, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ കുറഞ്ഞത് 60% മാർക്കുകളോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് അല്ലെങ്കിൽ തുല്യമായ പ്രൊഫഷണൽ ബിരുദമുള്ളവരെയും പരിഗണിക്കും.

ഡോക്ടറൽ (പി.എച്ച്.ഡി) പഠനം തുടരുന്നവർക്കോ തുടരാൻ ഉദ്ദേശിക്കുന്നവർക്കോ മുൻഗണന നൽകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എഡ്‌ടെക് സംഘടനകൾ, അക്കാദമിക് ഗവേഷണം എന്നിവയിൽ മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ഹിന്ദിയും ഇംഗ്ലീഷും എഴുതാനും സംസാരിക്കാനും നല്ല പ്രാവീണ്യം ആവശ്യമാണ്.

നിയമനം ലഭിക്കുന്നവർക്ക് 35,000 – 45,000വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. https://iimmumbai.ac.in/storage/uploads/careers/2356/176707728625.pdf സന്ദർശിക്കുക.

സിഗരറ്റിന്റെയും പാന്‍ മസാലയുടെയും വില കുത്തനെ വര്‍ധിക്കും; ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍, കാരണമിത്

സിഗരറ്റിന്റെയും പാന്‍ മസാലയുടെയും വില കുത്തനെ വര്‍ധിക്കും; ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍, കാരണമിത്

ഡല്‍ഹി: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെയും പാന്‍ മസാലയുടെയും വില വര്‍ധിക്കും. ഫെബ്രുവരി 1 മുതല്‍ പുതിയ ലെവി പ്രാബല്യത്തില്‍ വരുന്നതോടെയാണ് വില വര്‍ധിക്കുക. നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരം അധിക എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി നികുതി ഘടനയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണമാണ് വില വര്‍ധിക്കാന്‍ കാരണം.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍ വരുന്നത് ഫെബ്രുവരി ഒന്നിനാണ്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ബാധകമായ ജിഎസ്ടി നിരക്കുകള്‍ക്ക് പുറമേയാണ് ഈ ലെവികള്‍ കൂടി ചുമത്തുക. സിഗരറ്റുകള്‍ അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടിയാണ് ബാധകമാകുക. നിലവില്‍ ചുമത്തിയിരിക്കുന്ന നഷ്ടപരിഹാര സെസിന് പകരമായാണ് പുതിയ എക്‌സൈസ് തീരുവയും ആരോഗ്യ സെസും ചുമത്തിയിരിക്കുന്നത്.

സിഗരറ്റുകള്‍ക്കും പുകയിലയ്ക്കും ഉയര്‍ന്ന തീരുവ ചുമത്താന്‍ വഴിയൊരുക്കി 2025 ലെ സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ ഡിസംബറിലാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. പുതിയ നികുതി ഘടന അനുസരിച്ച് ജിഎസ്ടിക്ക് പുറമേ സിഗരറ്റുകള്‍ക്ക് എക്‌സൈസ് തീരുവയും നേരിടേണ്ടിവരും. സിഗരറ്റിന്റെ നീളം അനുസരിച്ച് 1,000 സ്റ്റിക്കുകള്‍ക്ക് 2,050 മുതല്‍ 8,500 രൂപ വരെയാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പ്രഖ്യാപനത്തെത്തുടര്‍ന്ന് പുകയില സ്റ്റോക്കുകള്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. വ്യാപാരത്തിനിടെ ഐടിസി ഓഹരികള്‍ 9 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ സമ്പാദിക്കാം; ആകര്‍ഷകമായ പോസ്റ്റ് ഓഫീസ് സ്‌കീം, ചെയ്യേണ്ടത് ഇത്രമാത്രം

പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ സമ്പാദിക്കാം; ആകര്‍ഷകമായ പോസ്റ്റ് ഓഫീസ് സ്‌കീം, ചെയ്യേണ്ടത് ഇത്രമാത്രം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

യോഗ്യതാ മാനദണ്ഡം

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

12 ലക്ഷം സമ്പാദിക്കാം

പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും.

8 ലക്ഷം സമ്പാദിക്കാം

പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. പത്തുവര്‍ഷത്തെ ആകെ നിക്ഷേപം 6 ലക്ഷം രൂപ ആയിരിക്കും. നിലവിലെ പലിശനിരക്ക് 6.7 ശതമാനമാണ്. പത്തുവര്‍ഷത്തിന് ശേഷം പലിശയായി മാത്രം ഏകദേശം 2,13,659 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ കൈയില്‍ കിട്ടുക 8,13,659 രൂപയാണ്.

പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

ബേണ്‍: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്‍ സ്‌ഫോടനം. റിസോര്‍ട്ട് നഗരം എന്നറിയിപ്പെടുന്ന ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോര്‍ട്ടിലെ ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പുതുവര്‍ഷ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനം നടക്കുമ്പോള്‍ നൂറിലധികം പേര്‍ ബാറില്‍ ഉണ്ടായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം

കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി) തസ്തികകളിൽ ഓൺ-ദി-ജോബ് പരിശീലനം നൽകുന്നു. നിലവിൽ ഏവിയേഷൻ കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണിത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരിക്കും ട്രെയിനിങ് ലഭിക്കുക. വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം മുഖേയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 04 ആണ്.

പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി)

യാത്രക്കാരുടെയും ബാഗേജിന്റെയും ചെക്ക്-ഇൻ.

ടിക്കറ്റിങ് , റിസർവേഷൻ പ്രവർത്തനങ്ങൾ.

ബാഗേജ് മേക്ക്-അപ്പ് ഏരിയ, ബ്രേക്ക്-അപ്പ് ഏരിയ, മിസ്ഹാൻഡിൽഡ് ബാഗേജ്, വേൾഡ് ട്രേസർ എന്നിവയിലെ പ്രവർത്തനങ്ങൾ.

വിമാനം ലോഡിങ് / ഓഫ്‌ലോഡിങ്, കാബിൻ ഡ്രസ്സിങ് , കാർഗോ മാനിഫെസ്റ്റിങ്, കാർഗോ കൈകാര്യം ചെയ്യൽ.

യാത്രാ രേഖകളുടെ പരിശോധന,റിസർവേഷൻ മാനേജ്മെന്റ്,കസ്റ്റമർ സർവീസ്,അറൈവൽ, ബോർഡിങ് മാനേജ്മെന്റ് ,വി.ഐ.പി അതിഥി പരിചരണം തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.

പരിശീലനത്തിന്റെ പ്രാരംഭ കാലാവധി 11 മാസമായിരിക്കും. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ / കോളേജുകൾക്ക് അവരുടെ ഉദ്യോഗാർഥികളുടെ പട്ടിക സമർപ്പിച്ച് അപേക്ഷ നൽകണം. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

നിയമനം പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. പാസഞ്ചർ സർവീസ് ഏജന്റുമാർ (PSA) ആഴ്ചയിൽ 6 ദിവസം, 3 ഷിഫ്റ്റുകളിലായി (നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ) ജോലി ചെയ്യണം. പ്രവർത്തനം, മൂല്യനിർണയം, റേറ്റിംഗ്, ഹാജർ എന്നിവ തൃപ്തികരമാണെങ്കിൽ AIASLയിൽ നിന്ന് ട്രെയിനിയായ പാസഞ്ചർ സർവീസ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.aiasl.in/resources/Advertisement.Cochin.pdf.