സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണമെന്ന് നിർബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ എല്ലാ പാർട്ടികളും നിയമസഭയിൽ ഒറ്റക്കെട്ടായി പിന്തുണച്ചു.

തമിഴ്‌നാടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളിൽ തമിഴക വെട്രി കഴകം സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. തമിഴ് എന്നത് ഒരു ഭാഷ മാത്രമല്ല, അത് ഞങ്ങളുടെ ജീവനും വികാരവുമാണ്. സ്വന്തം മാതൃഭാഷ ഒരാളുടെ അമ്മയെപ്പോലെ തന്നെ പരിശുദ്ധമാണ്. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനോ ഐക്യത്തിനോ എതിരല്ല; മറിച്ച് വൈവിധ്യത്തിൽ ഏകത്വം എന്ന ഇന്ത്യൻ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നതാണ്” -മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പാസാക്കിയ പ്രമേയപ്രകാരം, തമിഴ്‌നാട്ടിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കത്തിൽ തന്നെ തമിഴ് തായ് വാഴ്ത്ത് നിർബന്ധമായും ആലപിച്ചിരിക്കണം. 1891-ൽ മനോന്മണീയം സുന്ദരനാർ എഴുതിയ ‘മനോന്മണീയം’ എന്ന നാടകത്തിൽ നിന്നാണ് തമിഴ് തായ് വാഴ്ത്ത് സ്വീകരിച്ചിരിക്കുന്നത്. 1970 നവംബർ 23 മുതലാണ് ഇത് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ആലപിച്ചുതുടങ്ങിയത്. 2021 ഡിസംബർ 12-ന് തമിഴ്‌നാട് സർക്കാർ ഇതിനെ ഔദ്യോഗിക സംസ്ഥാന ഗാനമായി അംഗീകരിച്ചു.

പ്രമേയം ഐക്യകണ്ഠേന പാസായതായി സ്പീക്കർ ജെസിഡി. പ്രഭാകർ പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ ഈ പ്രമേയം നടപ്പിലാക്കാൻ ആരുടെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ മുഖ്യമന്ത്രിയുടെ ശബ്ദം സമഗ്ര തമിഴ് ജനതയുടെയും വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തത്തനംപുള്ളിയിലെ കപ്പത്തോട്ടത്തിലാണ് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നാണ് രവിക്ക് ഷോക്കേറ്റത്.

രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും വകുപ്പുകൾ കൂടി ചുമത്തണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. തുടർന്ന് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാര്‍ എന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 17 പേര്‍ക്കാണ് പരിക്കേറ്റത്.

തുടക്കത്തില്‍ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു ആരോപണം. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായത് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് പുതിയ വിവരം. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് താഴ്ചയിലേക്ക് പതിച്ചതാണ് അപകട കാരണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ആകാശച്ചുഴിക്ക് പകരം യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കിയത്. വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് പറയുന്നത്.

‘ഒഡിഷയിലെ ജാര്‍സുഗുഡയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റം തകരാര്‍ സംഭവിച്ചതായി പൈലറ്റ്- ഇന്‍ കമാന്‍ഡ് മനസിലാക്കിയത്. വിമാനത്തിന്റെ നിയന്ത്രണവും പൊതുവായ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് ഈ സിസ്റ്റമാണ്. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ ഉടന്‍ തന്നെ സഹ പൈലറ്റിനോട് വിമാനത്തിന്റെ മുന്‍ഭാഗം താഴേക്ക് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഇത് വിമാനത്തെ 300 അടി താഴേക്ക് കൊണ്ടുപോയി. പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നത് യാത്രക്കാര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുവീഴുന്നതിന് കാരണമായി. കോക്ക്പിറ്റ് ക്രൂവിന്റെ ഈ വേഗത്തിലുള്ള നടപടിയാണ് വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും രക്ഷിച്ചത്.’- സാം തോമസ് വ്യക്തമാക്കി.

എയര്‍ബസ് എ320 വിമാനത്തിന്റെ അടിഭാഗത്ത് മൂന്ന് ഹൈഡ്രോളിക് റിസര്‍വോയറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അവയില്‍ നിന്ന് പുറപ്പെടുന്ന പൈപ്പുകളും സ്റ്റീല്‍ ട്യൂബുകളും സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മൂന്ന് സിസ്റ്റങ്ങളും പരാജയപ്പെടുന്നത് അപൂര്‍വ്വമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ കോക്ക്പിറ്റ് ക്രൂ വിമാനത്തെ 800 അടി വരെ താഴേക്ക് കൊണ്ടുപോയേക്കാമെന്നും സാം തോമസ് കൂട്ടിച്ചേര്‍ത്തു.

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ ജെന്‍സികളെ ചിലര്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ താന്‍ നടത്തിയ രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഭുവനേശ്വറിലെ ജി.എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പുതിയ തലമുറയായ ജെന്‍സി നമ്മുടെ കുട്ടികളാണെന്നും എന്നാല്‍ ചിലര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സമയത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളോ മന്ത്രിസ്ഥാനത്തോടുള്ള വലിയ താത്പര്യമോ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് രാജി വെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 25നാണ് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിഞ്ഞത്. രാജ്യത്ത് പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും അവര്‍ക്ക് വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും പ്രധാന്‍ പറഞ്ഞു. എന്നാല്‍ പ്രക്ഷോഭങ്ങളുടെ പേരില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍ എം അരുണ്‍കുമാറും ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷുമാണ് മരിച്ചത്.

ഇന്ന് രാവിലെ 6.45 ഓടേയാണ് അപകടം. ബംഗളൂരു- മൈസൂര എക്‌സ്പ്രസ് ഹൈവേയില്‍ ബിഡദിക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡിന്റെ കമാനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു. ഇതിന് പിന്നാലെ ബസ് മറിയുകയായിരുന്നു.

പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ ബിഡദിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.

6 മണിക്കൂര്‍ 27 മിനിറ്റ് !ബഹിരാകാശത്ത് മലയാളിക്ക് ചരിത്ര നേട്ടം

6 മണിക്കൂര്‍ 27 മിനിറ്റ് !ബഹിരാകാശത്ത് മലയാളിക്ക് ചരിത്ര നേട്ടം

വാഷിങ്ടണ്‍: ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി മലയാളിയായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. ആദ്യമായി ബഹരിരാകാശത്ത് നടക്കുന്ന(സ്‌പേസ് വാക്ക്) മലയാളിയെന്ന അപൂര്‍വ നേട്ടമാണ് അനില്‍ മേനോന്‍ സ്വന്തമാക്കിയത്. നാസയുടെ ബഹിരാകാശ യാത്രികരായ അനില്‍ മേനോനും ജെസീക്ക മേയറും ചേര്‍ന്ന് തങ്ങളുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം 6:05-നാണ് ഇരുവരുടെ സ്‌പേസ് വാക്ക് തുടങ്ങിയത്. ഏകദേശം 6 മണിക്കൂറും 27 മിനിറ്റും നീണ്ടു ഇത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സോളാര്‍ സംവിധാനം ആധുനികവത്കരിക്കുകയായിരുന്നു ലക്ഷ്യം.

പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള ഹാര്‍ഡ്വെയര്‍ ഘടിപ്പിക്കാനായി ക്വസ്റ്റ് എയര്‍ലോക്ക് ഗേറ്റ്വേ വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാവിലെ 8.33ന് (വൈകിട്ട് 6.03 ഐഎസ്ടി) ആരംഭിച്ച ദൗത്യം ഇഡിടി സമയം മൂന്നിനാണ് (വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഐഎസ്ടി) പൂര്‍ത്തീകരിച്ചത്. ഐആര്‍ഒഎസ്എ എന്നറിയപ്പെടുന്ന റോള്‍ ഔട്ട് സോളാര്‍ അറേകളുടെ ഭാവിയിലെ ഇന്‍സ്റ്റലേഷന് ഈ ദൗത്യം സഹായകമാകും. ഇത് അധിക വൈദ്യുതി നല്‍കുന്നതിനും നിര്‍ണായക സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതവും നിയന്ത്രിതവുമായ ഡിയോര്‍ബിറ്റിനും സഹായിക്കുമെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ കെ പി ശങ്കരന്‍ മേനോന്റെയും യുക്രൈയ്ന്‍കാരിയായ എലിസബത്ത് സമോയ്ലെങ്കോയുടെയും മകനാണ് 49കാരനായ അനില്‍. രണ്ടായിരത്തി ഇരുപത്തിനാല് സെപ്റ്റംബറില്‍ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശ യാത്ര നടത്തിയ അന്ന വില്‍ഹെം ആണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിക്ഷേപണം കാണാന്‍ അന്നയും മക്കളും ബൈക്കനൂരില്‍ എത്തിയിരുന്നു.