by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. തീവ്രവാദികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷന്‍ ‘അഖാല്‍’ എന്ന പേരിലായിരുന്നു സൈനിക നീക്കം.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്ന് തീവ്രവാദികളെ വധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍. ജൂലൈ 28ന് ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന്‍ മഹാദേവി’ലൂടെയാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസ, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരെ സൈന്യം വധിച്ചത്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട് തോറും കയറിയിറങ്ങുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പരിശോധനയില്‍ പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പ് മരിച്ചെന്ന് പറയുന്ന സ്ത്രീ ഇപ്പോഴും ജീവനോടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ മാസം പട്‌നയിലെ ഗ്രാമപ്രദേശമായ ധനാറുവയില്‍ താമസിക്കുന്ന ശിവരഞ്ജന്‍ കുമാറിന്റെ വീട്ടില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി ബിഎല്‍ഒ എത്തിയപ്പോഴാണ് നിഷ കുമാരി എന്ന സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്. നിഷ കുമാരി മരിച്ചതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. മെയ് 5ന് സംസ്ഥാന സര്‍ക്കാര്‍ മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റവന്യൂ, ലാന്‍ഡ് റിഫോംസ്, രജിസ്‌ട്രേഷന്‍ വകുപ്പാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ മനസിലാക്കി. വിവരാവകാശ നിയമപ്രകാരമാണ് നിഷയുടെ മരണസര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്.
എന്നാല്‍ തന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആരാണെന്നറിയാനായിരുന്നു പിന്നീട് നിഷയുടെ ശ്രമം. ഇതിനായി ബിഡിഒ(ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍) ധനാറുവയ്ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. അപ്പോഴാണ് നിഷയെ ശരിക്കും ഞെട്ടിയത്. മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത് നിഷയുടെ ഭര്‍ത്താവ് തന്നെയായിരുന്നു. അംഗന്‍വാരി സേവിക അംഗം, പഞ്ചായത്ത് സചിവ്, മുഖിയ എന്നിവരുടെ ഒപ്പും സീലുമില്ലാതെ എങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ബ്ലോക്ക് ഓഫീസിലെ ഒരു ജീവനക്കാരന്‍ ചോദിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ വളരെ കാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ശിവരഞ്ജന്‍ ഭാര്യ മരിച്ചതായി പ്രഖ്യാപിച്ചെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്‍കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ശരീരവും മനസും തണുപ്പിക്കാൻ സർക്കാർ അവതരിപ്പിച്ച മാളത്തൺ പദ്ധതിക്ക് മികച്ച തുടക്കം. ആദ്യ ദിനം തന്നെ മാളുകളിൽ വ്യായാമം ചെയ്യാൻ നൂറ് കണക്കിന് ആളുകൾ എത്തിയതായി അധികൃതർ അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് മാളുകളിൽ രാവിലെ വ്യായാമം ചെയ്യാൻ അവസരമൊരുക്കിയത്.
രാവിലെ ഏഴ് മണി മുതൽ ആളുകൾ വിവിധ മാളുകളിൽ വ്യായാമം ചെയ്യാനെത്തി തുടങ്ങിയിരുന്നു. വ്യായാമം ചെയ്യാനെത്തുന്നവർക്ക് വേണ്ടി പ്രത്യേക പാത ഉൾപ്പെടെ അധികൃതർ മാളിനുളളിൽ തയ്യാറാക്കിയിരുന്നു. ഏറെ നാളിന് ശേഷം ഒന്ന് വിശാലമായി വ്യായാമം ചെയ്യാൻ പറ്റിയ സന്തോഷത്തിലായിരുന്നു പലരും. പുറത്ത് വലിയ ചൂട് അനുഭവപ്പെടുന്ന സമയത്ത് മാളിനുള്ളിലെ തണുത്ത അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ കഴിയും എന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നാണ് പലരുടെയും അഭിപ്രായം.
ഷോപ്പിംഗിന് വേണ്ടിയാണ് ഇത് വരെ മാളുകളിൽ വന്നിരുന്നത്,എന്നാൽ വ്യായാമം ചെയ്യാൻ മാളിലേക്ക് വരുന്നത് പുതിയ ഒരു അനുഭവമാണ് നൽകുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ദുബൈ സർക്കാർ പൊതു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ മികച്ചതാണെന്നാണ് മാളുകളിൽ നടക്കാനെത്തിയ എല്ലാവരുടെയും അഭിപ്രായം. ചൂട് ഒന്ന് കുറഞ്ഞിട്ടു കാറ്റും വെയിലുമൊക്കെ കൊണ്ട് വിശാലമായി വ്യായാമം ചെയ്യണമെന്ന ആഗ്രഹവും ചിലർ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ദുബൈ മാളത്തണിൽ പങ്കെടുക്കാൻ കൂടുതലാളുകൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരമാണിത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍.
മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്.
പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ ഉർവ്വശിയേയും തേടി. വശിലെ പ്രകടനത്തിലൂടെ ജാന്‍കി ബോഡിവാലെയേയും മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി.
പുരസ്കാര പട്ടിക
മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി
മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്
മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം
മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്
മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍
മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി
മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018
മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി
മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍
മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).
സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍
മികച്ച ഛായാഗ്രഹണം : ദ കേരള സ്റ്റോറി
മികച്ച ഗായിക : ഛലിയ, ജവാന്‍, ശില്‍പ റാവു
മികച്ച ഗായകന്‍ : പ്രേമിസ്തുന (ബേബി) പിവിഎന്‍ രോഹിത്
മികച്ച ബാല താരം : സുകൃതി വേണി, കബീര്‍ ഖണ്ഡാരെ, ട്രീഷ തോസര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഘവ്
സഹനടി : ഉര്‍വ്വശി (ഉള്ളൊഴുക്ക് ), ജാന്‍കി ബോദിവാല (വശ്)
സഹ നടന്‍ : വിജയരാഘവന്‍ (പൂക്കാലം ), മുത്തുപ്പേട്ട സോമു ഭാസ്‌കര്‍ (പാര്‍ക്കിങ്)
മികച്ച നടി: റാണി മുഖര്‍ജി ( മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ )
മികച്ച സംവിധാനം : സുദിപ്‌തോ സെന്‍, കേരള സ്‌റ്റോറി
ജനപ്രീയ സിനിമ : റോക്കി ഓര്‍ റാണി കി പ്രേം കഹാനി
മികച്ച നടന്‍ : ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)
പോയ വര്‍ഷം മികച്ച ചിത്രമായത് മലയാള സിനിമ ആട്ടം ആയിരുന്നു. കാന്താരയിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുര്‌സകാരം നിത്യ മേനോനും മാനസി പരേഖും പങ്കിടുകയായിരുന്നു. തിരുചിട്രമ്പലം എന്ന ചിത്രത്തിലൂടെയാണ് നിത്യ പുരസ്‌കാരം നേടിയത്. മാനസിയെ തേടി പുരസ്‌കാരമെത്തിയത് കച്ച് എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ്.
Recent Comments