by Midhun HP News | Aug 3, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ എണ്ണം ആറായി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ വേട്ടയാണ് കശ്മീരില്‍ നടക്കുന്നത്. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ രാത്രി വൈകിയും വെടിവെപ്പുണ്ടായി. സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അഖല്‍ വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതോടെ വനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ (ടിആര്‍എഫ്) പെട്ടവരാണെന്ന് സൈന്യം സൂചിപ്പിച്ചു.
by Midhun HP News | Aug 3, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിശദമായ കൂടിയോചനകള്‍ നടത്തും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും.
കേസ് റദ്ദാക്കുന്നതിന് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.
കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി എന്നിവര്‍ക്ക് പുറമേ മൂന്നാം പ്രതി സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. രാജ്യം വിടുന്നതില്‍ നിന്നും എന്‍ഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വ്യാപാരയുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി. രാജ്യതാൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. “റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും, റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍-കൊല്ലം-മംഗളൂരു ജങ്ഷന്‍, മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ തുടങ്ങിയ തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.
ഓഗസ്റ്റ് ഒന്നുമുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രയിനുകള്‍
06119 ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3, സെപ്റ്റംബര്‍ 10 എന്നീ തീയതികളില്‍ സര്‍വീസ്)
06120 കൊല്ലം- ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 എന്നീ തീയതികളില്‍ സര്‍വീസ്)
06041 മംഗളൂരു ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 04, 06, 11, 13 തീയതികളില്‍ സര്‍വീസ്)
06042 തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 05, 07, 12, 14 തീയതികളില്‍ സര്‍വീസ്)
06047 മംഗളൂരു ജങ്ഷന്‍- കൊല്ലം എക്സ്പ്രസ് (ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ സര്‍വീസ്)
06048 കൊല്ലം-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02,09 തീയതികളില്‍ സര്‍വീസ്)
ഓഗസ്റ്റ് രണ്ട് മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രെയിനുകള്‍
06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 13, 27, സെപ്റ്റംബര്‍ 3 തീയതികളില്‍ സര്‍വീസ്)
06548 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 14, 28, സെപ്റ്റംബര്‍ 4 തീയതികളില്‍ സര്‍വീസ്
06523 എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബര്‍ 01, 08, 15 തീയതികളില്‍ സര്‍വീസ്)
06524 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02, 09, 16 തീയതികളില്‍ സര്‍വീസ്)
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം കാത്തിരുന്ന വിധിയാണെന്ന് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേര്‍ ജാമ്യം നില്‍ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
‘ജാമ്യം ലഭിക്കാനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. കേരളത്തിലെ ജാതി മത ഭേദമന്യേ അവരുടെ ജാമ്യത്തിനായി പ്രാര്‍ഥന നടത്തി. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇടപെട്ടു. ആരുടെയും പേര് എടുത്തുപറയുന്നില്ല. എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി’ അറസ്റ്റിലായ കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.
എല്ലാവരും ആഗ്രഹിച്ച നിമിഷമാണ് ഇതെന്നായിരുന്നു അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ പ്രതികരണം. ഇവരുടെ വിഷമം എല്ലാദിവസവും തങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു. ജാമ്യം ലഭിക്കുംവരെ ഇവിടെ നില്‍ക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ഥനയുടെ ഫലം കണ്ടുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷം ഉണ്ട്. നീതിയും ന്യായവും അവരുടെ ഭാഗത്തായിട്ടുപോലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അവരെ വേട്ടയാടിയതായും അദ്ദേഹം പറഞ്ഞു. ഒന്‍പത് ദിവസമായി ഇന്ത്യ കണ്ട പ്രത്യേക പോരാട്ടമാണ് ഛത്തീസ്ഗഡില്‍ കണ്ടതെന്നും കെസി പറഞ്ഞു.
എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ വ്യക്തികള്‍ ജാമ്യം ലഭിക്കാന്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചു. വേണ്ട രീതിയില്‍ ഇടപെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍കക്ക് നന്ദി. കേസ് എത്രയും വേഗം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനപ്രകാരം നല്‍കപ്പെട്ട മതസ്വാതന്ത്യം ധ്വംസിക്കപ്പെടരുത്. ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ കാണുന്നത്. ക്രിസ്ത്യന്‍ സമൂഹം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ല. പൗരന്‍മാര്‍ എന്നനിലയില്‍ ഭരണഘടന അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ആവശ്യമായ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. കോടതി ഉത്തരവ് ജയിലില്‍ എത്തുന്നതോടെ ഇവര്‍ ജയില്‍ മോചിതരാകും.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സമ്മാനമായി നൽകാമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തട്ടിപ്പിനെതിരെ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. സൗജന്യമായി ടിക്കറ്റ് നൽകാമെന്ന വ്യാജേന എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ഔദ്യോഗിക ചിഹ്നങ്ങളും മറ്റും ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്. ഈ തട്ടിപ്പിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും പണവും നഷ്ടമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വിവിധ ബാങ്കുകളുടെ പേരിൽ വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ബാങ്ക് ബോണസ് ആയി എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നു എന്നാകും സന്ദേശം. ചിലപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യതാൽ 50 % വരെ ഇളവ് നൽകും എന്ന തരത്തിലും സന്ദേശം ലഭിക്കും. തുടർന്ന് തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വിലപ്പെട്ട വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടും.
വിവിധ ബാങ്കുകളുടെ പേരിൽ വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ബാങ്ക് ബോണസ് ആയി എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നു എന്നാകും സന്ദേശം. ചിലപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യതാൽ 50 % വരെ ഇളവ് നൽകും എന്ന തരത്തിലും സന്ദേശം ലഭിക്കും. തുടർന്ന് തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വിലപ്പെട്ട വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടും.
കമ്പനിയുടെത് എന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ലിങ്കുകൾ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങൾക്ക് സന്ദേശം ലഭിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ യൂസർ നെയിം @emirates_off1cial എന്നായിരിക്കും. യഥാർത്ഥത്തിൽ @emirates എന്നാണ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ യൂസർ നെയിം. വെബ്സൈറ്റുകൾ കേന്ദ്രികരിച്ചും ഈ തട്ടിപ്പ് നടക്കുന്നുണ്ട്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക സൈറ്റുകളുടെ യു ആർ എൽ www.emirates.com എന്നാണ്. പക്ഷെ തട്ടിപ്പുകാർ അയക്കുന്നത് emirates-off1cial.com എന്നായിരിക്കും.
ചിലപ്പോൾ ബാങ്കുമായി ബന്ധപ്പെട്ടും വ്യാജ യു ആർ എൽ ലഭിച്ചേക്കാം ഉദാഹരത്തിന് login.bank-secure[.]com എന്നായിരിക്കും തട്ടിപ്പുകാർ അയക്കുന്ന ലിങ്ക്. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കാഴ്ചയിൽ ഒരു പോലെ തോന്നുമെങ്കിലും ഇവയുടെ സ്പെല്ലിങ് കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വിവിധ നിക്ഷേപ പദ്ധതികളിൽ പണം അടച്ചാൽ വലിയ വരുമാനവും ഫ്രീ ആയി വിമാന ടിക്കറ്റ് നൽകാം എന്ന തരത്തിലും തട്ടിപ്പ് നടത്തുന്നുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്ന പണവുമായി തട്ടിപ്പുകാർ മുങ്ങിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എങ്ങനെ തട്ടിപ്പിൽ നിന്ന് രക്ഷപെടാം
സന്ദേശം ലഭിക്കുന്ന അക്കൗണ്ടുകൾ ബ്ലൂ ടിക്ക് ലഭിച്ചിട്ടുള്ള കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ട് ആണോ എന്ന് പരിശോധിക്കുക. വെബ്സൈറ്റുകളുടെ യു ആർ എല്ലിന്റെ സ്പെല്ലിങ് ശരി ആണോ എന്ന് ഉറപ്പ് വരുത്തുക. തട്ടിപ്പുകാരുടെ സൈറ്റുകളിൽ നിറയെ അക്ഷര പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവയും നിരീക്ഷിക്കുക.
ScamAdviser.com എന്ന വെബ്സൈറ്റിലൂടെയും യു എ ഇയിൽ ഉള്ളവർക്ക് staysafe.csc.gov.ae/ എന്ന സൈറ്റിലൂടെയും നിങ്ങൾക്ക് ലഭിച്ച ലിങ്കുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാം.
കമ്പനികളുടെ ഔദ്യോഗിക സൈറ്റുകൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയോ അയക്കുന്ന സന്ദേശം മാത്രമാണ് ശരിയായിട്ടുള്ളത്. ബാക്കി എല്ലാം തട്ടിപ്പുകാർ നിങ്ങളെ കുടുക്കാനായി വിരിക്കുന്ന വലകളാണ്.തട്ടിപ്പ് നടന്നു എന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുക. ഒരു പക്ഷെ നിങ്ങളുടെ പണം പൊലിസിന് കണ്ടെത്തി നൽകാൻ സാധിച്ചേക്കും.
Recent Comments